കുറഞ്ഞ നിരക്കിൽ ഫുജൈറ–കരിപ്പൂർ വിമാനസർവീസ്, ഒക്ടോബർ 2 മുതൽ സർവീസ് ആരംഭിക്കാനൊരുങ്ങി സലാം എയർ

പ്രവാസികൾക്ക് എക്കാലവും പ്രിയം ബജറ്റ് എയർലൈൻസിനോടാണ്. കുറഞ്ഞ ചിലവിൽ മെച്ചപ്പെട്ട സേവനങ്ങൾ കിട്ടുന്നതിനാൽ നാട്ടിലെത്താൻ ഇത്തരം വിമാനങ്ങളെ ആശ്രയിക്കുന്നതാണ് കൂടുതൽ ലാഭം. പ്രവാസികൾക്ക് ഒരു സന്തോഷ വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. യുഎഇയിലെ പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് പറക്കാനുള്ള അവസരമാണ് ഒരുങ്ങിരിക്കുന്നത്.
ഒമാന്‍റെ ബജറ്റ് എയർലൈനായ സലാം എയർ കുറഞ്ഞ നിരക്കിൽ ഫുജൈറ–കരിപ്പൂർ വിമാനസർവീസ് ഒക്ടോബർ 2 മുതൽ ആരംഭിക്കുകയാണ്. ടിക്കറ്റ് നിരക്കിൽ കഷ്ടപ്പെടുന്ന പ്രവാസികൾക്ക് വലിയ ആശ്വാസമാണ് ഫുജൈറയിൽ നിന്നുള്ള വിമാന സർവീസ്. തിരുവനന്തപുരത്തേക്ക് 600 ദിർഹത്തിൽ അതായത് 13000 രൂപയിൽ താഴെയാണ് നിരക്ക്. നേരത്തെ ബുക്ക് ചെയ്യുന്നവർക്ക് 450 ദിർഹത്തിന് അടായത് 10,000 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കും.
ഒക്ടോബർ 2 മുതൽ തിങ്കൾ, ബുധൻ ദിവസങ്ങളിലാണ് മസ്കത്ത് വഴി കരിപ്പൂരിലേക്കും തിരിച്ചുമുള്ള സലാം എയറിന്റെ സർവീസ്. രാത്രി 7.50ന് ഫുജൈറയിൽ നിന്നു പുറപ്പെടുന്ന വിമാനം മസ്കത്തിൽ തങ്ങുന്നതടക്കം ആറു മണിക്കൂർ കൊണ്ട് പുലർച്ചെ 3.20നു കരിപ്പൂരിലെത്തും. 8051 രൂപയാണ് ടിക്കറ്റ് നിരക്ക്. പകൽ 10.20നു പുറപ്പെടുന്ന വിമാനത്തിലെ യാത്രക്കാർക്ക് മസ്കത്തിൽ 15.30 മണിക്കൂർ സമയം ലഭിക്കും. ഒരു പകൽ മുഴുവൻ മസ്കത്തിൽ ചെലവഴിക്കാൻ താൽപര്യമുള്ളവർക്ക് ഈ സർവീസ് തിരഞ്ഞെടുക്കാം. രാവിലെ 4.20 ന് കരിപ്പൂരിൽ നിന്ന് പുറപ്പെടുന്ന വിമാനം 7 മണിക്കൂർ പിന്നിട്ട് 9.50ന് ഫുജൈറയിലെത്തും. ടിക്കറ്റ് നിരക്ക് 12510 രൂപ. രണ്ടു മാസം മുമ്പ് തിരുവനന്തപുരത്തേക്കും ഫുജൈറയിൽ നിന്ന് സർവീസ് ആരംഭിച്ചിരുന്നു. അടുത്ത ഘട്ടത്തിൽ നേരിട്ടുള്ള സർവീസുകൾ ആരംഭിക്കുമെന്നു വിമാനത്താവള അധികൃതർ അറിയിച്ചു.
ഫുജൈറ, അജ്മാൻ, റാസൽഖൈമ, ഷാർജ, ഉമ്മുൽഖുവൈൻ, ദുബായ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് ഫുജൈറ വിമാനത്താവളത്തെ ആശ്രയിക്കാം. യാത്രക്കാരുടെ സൗകര്യാർഥം സമീപ എമിറേറ്റുകളിലേക്കു ബസ് സർവീസും ഉടൻ ആരംഭിക്കും. നേരിട്ടു സർവീസ് ആരംഭിക്കുന്നതിന് ഇന്ത്യൻ വിമാന കമ്പനികളുമായും എയർപോർട്ട് അധികൃതർ ചർച്ച പൂർത്തിയാക്കി. എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ആകാശ, സ്പൈസ് ജെറ്റ് എന്നീ കമ്പനികളുമായാണ് ഫുജൈറ വിമാനത്താവളം ഇതിനകം ചർച്ചകൾ പൂർത്തിയാക്കിയത്. മിക്ക വിമാനകമ്പനികളും ഇക്കാര്യത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും എയർ ഇന്ത്യാ അധികൃതർ ഫുജൈറ വിമാനത്താവളം സന്ദർശിച്ചുവെന്നും വിമാനത്താവളം അധികൃതർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha