11 കിലോമീറ്റര്‍ നീളമുള്ള കൃത്രിമ കനാല്‍, മറാഫി എന്ന പേരിൽ ജിദ്ദയില്‍ ഒരുങ്ങുന്നത് വിസ്മയനഗരം, വികസന പദ്ധതികളിൽ വൻ കുതിച്ചുച്ചാട്ടത്തിന് ഒരുങ്ങി സൗദി അറേബ്യ...!!

നിയോം പോലുള്ള വന്‍കിട പദ്ധതികള്‍ക്ക് പുറമേ വികസന പദ്ധതികളിൽ വൻ കുതിച്ചുച്ചാട്ടത്തിന് ഒരുങ്ങുകയാണ് സൗദി അറേബ്യ. രാജ്യത്തിന്റെ യഥാർത്ഥ ഭരണാധികാരിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അധികാരത്തിലേറിയത് മുതൽ വികസന പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിവരുന്നു. ഇപ്പോൾ മറ്റൊരു വൻകിട പദ്ധതിക്ക് തുടക്കം കുറിക്കുകയാണ് സൗദി അറേബ്യ. മറാഫി എന്ന പേരിൽ ജിദ്ദയില്‍ ഒരു വിസ്മയനഗരം ഉയരാന്‍ പോവുകയാണ്.
സൗദി അറേബ്യയിലെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിനു കീഴിൽ ജിദ്ദയുടെ വടക്ക് ഭാഗത്തായാണ് നഗരം നിർമിക്കുന്നത്.ലോകത്തിന് മുമ്പിൽ വലിയ സാധ്യതകൾ തുറന്നിടുന്ന തരത്തിലാണ് ഇതിന്റെ നിർമാണം. ജിദ്ദയുടെ വടക്കു ഭാഗത്തായി രൂപകല്‍പ്പന ചെയ്യുന്ന ഈ നഗരത്തെ ചുറ്റി 11 കിലോമീറ്റര്‍ നീളമുള്ള ഒരു കൃത്രിമ കനാല്‍ ഉണ്ടായിരിക്കും. സൗദിയിലെ ആദ്യത്തെ കൃത്രിമക്കനാലായിരിക്കും മറാഫിക്ക് ചുറ്റും നിർമിക്കാൻ പോവുന്നത്.
ഷിക്കാഗോ, സ്റ്റോക്ക്ഹോം, ഹാംബർഗ്, സെൻട്രൽ ലണ്ടൻ എന്നിവിടങ്ങളിലുള്ള ജലാശയങ്ങൾക്കു തുല്യമായ രീതിയിലാ കൃത്രിമക്കനാലിന്റെ നിർമാണം. രണ്ടുവശത്ത് വീടുകളുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് കനാൽ പണിയുക. സൗദിയുടെ ജീവിതനിലവാരം ഉയർത്തുക, ജിദ്ദയുടെ ആഗോള ലക്ഷ്യസ്ഥാനമാക്കി മാറ്റുക എന്നിവയാണ് പുതിയ നഗരത്തിന്റെ നിർമാണത്തിലൂടെ ലക്ഷ്യംവെക്കുന്നത്.പതിറ്റാണ്ടുകളായി വ്യാപാരികളുടെയും സഞ്ചാരികളുടെയും തീര്‍ത്ഥാടകരുടെയും പ്രിയ ഇടങ്ങളിലൊന്നാണ് ജിദ്ദ. ആ ജിദ്ദയിലേക്ക് യാത്ര ചെയ്യാൻ ഇനി ഒരു കാരണംകൂടിയായിരിക്കും മറാഫി എന്ന പുതിയ നഗരം.
പരിസ്ഥിതിയുമായി ഇഴചേര്‍ന്നുള്ള ജീവിതം നഗരവാസികള്‍ക്ക് പ്രധാനം ചെയ്യുന്ന പദ്ധതി അതിമനോഹരമായ ജീവിതാനുഭവമായിരിക്കും നല്‍കുക. അത്യാധുനികമായ ഭവന-വാണിജ്യ കെട്ടിടങ്ങള്‍, ഒഴിവുസമയങ്ങള്‍ക്കും വിനോദോപാധികള്‍ക്കും മികച്ച ഇടങ്ങളും മറാഫിയിലുണ്ടാവും. ജിദ്ദ നഗരത്തിന്റെ സമ്പന്നമായ സാംസ്‌കാരികവും വാസ്തുവിദ്യാപരവുമായ പൈതൃകം നിലനിര്‍ത്തിക്കൊണ്ടായിരിക്കും ഈ സൗകര്യങ്ങളെല്ലാം ഉൾക്കൊള്ളിക്കുക.
വാട്ടര്‍ ടാക്‌സികള്‍, ബസ്സുകള്‍, റെഡ് ലൈന്‍ സബ്‌വേ സ്റ്റേഷന്‍ എന്നിവയുള്‍പ്പെടെ മള്‍ട്ടിമോഡല്‍ ഗതാഗത സംവിധാനത്തിലൂടെ ജിദ്ദയുടെ മറ്റ് ഭാഗങ്ങളിലേക്ക് തടസ്സങ്ങളില്ലാതെ യാത്രികര്‍ക്ക് യാത്ര ചെയ്യാനും സൗകര്യമുണ്ടാവും. കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന കനാലും ഇതിനൊപ്പമുണ്ടാവും.
പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ഉപയോഗിച്ചുള്ള വന്‍കിട പദ്ധതി ഒരുക്കുന്നത് റോഷന്‍ ഗ്രൂപ്പാണ്. സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നിരവധി നിര്‍മാണ ഗ്രൂപ്പുകളിലൊന്നാണ് റോഷന്‍ ഗ്രൂപ്പ്. സൗദിയുടെ വിഷന്‍ 2030ന്റെ പൂര്‍ത്തികരണത്തിനായി സജീവമായ പങ്ക് വഹിക്കുന്നു വാണിജ്യ സ്ഥാപനമായ റോഷന്‍ ഗ്രൂപ്പ്.
https://www.facebook.com/Malayalivartha