കേന്ദ്ര സർക്കാരിന്റെ ഇടപെടലിനെ തുടർന്ന് മോചനം, കുവൈത്തിൽ നിന്ന് നാടുകടത്താനിരിക്കെ19 മലയാളി നഴ്സുമാർ ഉൾപ്പെടെയുള്ള 34 ഇന്ത്യക്കാർക്ക് മോചനം, തൊഴിലാളികള്‍ക്ക് കുവൈറ്റില്‍ തുടരാനും അനുവാദം

നിയമനടപടി പൂർത്തിയാക്കി ഇന്ന് നാടുകടത്താനിരിക്കെ19 മലയാളി നഴ്സുമാർ ഉൾപ്പെടെയുള്ള 34 ഇന്ത്യക്കാർക്ക് മോചനം. കഴിഞ്ഞ 23 ദിവസമായി ഇവർ കുവൈത്തിൽ തടവിൽ കഴിയുകയായിരുന്നു. കേന്ദ്ര സർക്കാരിന്റെ ഇടപെടലിനെ തുടർന്നാണ് ഇവർക്ക് മോചനത്തിന് വഴിയൊരുങ്ങിയത്. ഇന്നലെ ഉച്ചയോടെ ജയിലിൽ മോചതരായ ഇവരെ ആശുപത്രിയിൽ എത്തിച്ച ശേഷം വീടുകളിലേക്ക് അയ്ക്കുകയായിരുന്നു.
അറസ്റ്റിലായിരുന്ന തൊഴിലാളികൾക്ക് കുവൈറ്റിൽ തുടരാനും അനുവാദമുണ്ട്.വിഷയത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും കുവൈറ്റ് എംബസിയും ഇടപെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഒന്നാം ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹിന്റെ നേരിട്ടുള്ള ഇടപെടലിനെ തുടർന്ന് തടവിൽ കഴിയുന്ന മുഴുവൻ പേരെയും വിട്ടയച്ചതെന്ന് മോചിതരായവരുടെ ബന്ധുക്കൾ അറിയിച്ചു.
കഴിഞ്ഞ മാസമാണ് ഒരു സ്വകാര്യ ക്ലിനിക്കിൽ നടത്തിയ പരിശോധനയിൽ ഇവർ പിടിയിലായത്. പരിശോധനയിൽ ഇവരുടെ പക്കൽ ആവശ്യമായ രേഖകളില്ലെന്ന് കണ്ടെത്തിയതോടെയാണ് നടപടിയെന്നാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. കുവൈത്തിൽ ജോലി ചെയ്യാനുള്ള ലൈസൻസോ യോഗ്യതയോ ഇവർക്കില്ലെന്നാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്.മാലിയ മേഖലയിൽ സ്ഥിതി ചെയ്യുന്ന ആശുപത്രിയിൽ ഹ്യൂമൻ റിസോഴ്‌സ് കമ്മിറ്റി നടത്തിയ സുരക്ഷാ പരിശോധനയിലാണ് നഴ്‌സുമാർ അറസ്റ്റിലായത്. അറസ്റ്റിലായ നഴ്സുമാരെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇവരിൽ അഞ്ച് മലയാളി നഴ്‌സുമാർ നവജാത ശിശുക്കളുടെ അമ്മമാരാണ്.
അടൂർ സ്വദേശി ജെസ്സിന് ഒരു മാസം മാത്രം പ്രായമായ കുഞ്ഞുണ്ട്. ഭർത്താവ് ബിജോയി മകളെ ജയിലിലെത്തിച്ചു മുലപ്പാൽ നൽകുകയാണ് ചെയ്തിരുന്നത്. ചെറിയ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാനാവാതെ പ്രയാസത്തിലായതിനെ തുടർന്ന് വിഷയത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും കുവൈത്തിലെ ഇന്ത്യൻ എംബസിയും ഇടപെട്ടിരുന്നു. തുടർന്ന് ജയിലിൽ കുഞ്ഞുങ്ങൾക്ക് മുലയൂട്ടാൻ അവസരം ഒരുക്കിയിരുന്നു. മൂന്ന് മുതൽ 10 വർഷം വരെ ഇതേ ക്ലിനിക്കിൽ ജോലി ചെയ്യുന്നവരാണ് മിക്കവരും. മലയാളികളെ കൂടാതെ ഫിലീപ്പീൻസ്, ഈജിപ്ത്, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും പിടിയിലായവരിലുണ്ട്.
നിയമക്കുരുക്കിൽ അകപ്പെട്ടതിനാൽ മാനുഷിക പരിഗണന നൽകി ജയിൽമോചനത്തിന് അടിയന്തര നയതന്ത്ര ഇടപെടൽ നടത്തണമെന്ന് അഭ്യർത്ഥിച്ച് അറസ്റ്റിലായ നഴ്‌സുമാരുടെ ബന്ധുക്കളും സുഹൃത്തുക്കളും എംബസി അധികൃതർക്കും അപേക്ഷ നൽകിയിരുന്നു. ഇറാൻ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ആശുപത്രിയെന്ന് ജീവനക്കാർ പറയുന്നു. എല്ലാവർക്കും കാലാവധിയുള്ള വിസയും സ്ഥാപനത്തിന്റെ സ്‌പോൺസർഷിപ്പും ഉണ്ടെന്നും അറിയിച്ചിരുന്നു. തൊഴിൽ മന്ത്രാലയം, ആഭ്യന്തര വകുപ്പ് ഉൾപ്പെടെ മൂന്ന് വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരടങ്ങിയ ഹ്യൂമൻ റിസോഴ്‌സ് കമ്മിറ്റി സ്വകാര്യ ക്ലിനിക്കിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവർ പിടിയിലായത്.
https://www.facebook.com/Malayalivartha