7,685 പ്രവാസികളെ നാടുകടത്തി, രാജ്യത്ത് തൊഴില്‍-താമസ-കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ച് കഴിയുന്നവർക്കെതിരെ നടപടികൾ കടുപ്പിച്ച് കുവൈത്ത്

രാജ്യത്ത് നിലവിലുള്ള പ്രവാസികളുടെ എണ്ണം കുറച്ചുകൊണ്ടുവരാൻ നടപടികൾ കടുപ്പിക്കുകയാണ് കുവൈത്ത്. പ്രവാസികളെ കൂട്ടത്തോടെ പിരിച്ചുവിടാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ച വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പുറമേ വിവിധ നിയമലംഘനങ്ങളിൽ ഏർപ്പെട്ട പ്രവാസികളെ കൂട്ടത്തോടെ നാടുകടത്തിയിരിക്കുകയാണ് അധികൃതർ. തൊഴില്‍-താമസ നിയമ ലംഘനം നടത്തി രാജ്യത്ത് അനധികൃതമായി കഴിഞ്ഞിരുന്ന പ്രവാസികളെയാണ് ഇപ്പോൾ കണ്ടെത്തി നാടുകടത്തിയത്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ മതിയായ രേഖകളില്ലാത്ത 7,685 പ്രവാസികളെയാണ് നാടുകടത്തിയത്. തൊഴില്‍-താമസ-കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ചവരാണ് ഇവരെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമലംഘകരെ നാടുകടത്തി തൊഴില്‍ മേഖല നിയമാനുസൃതമാക്കാന്‍ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് അല്‍ സബാഹ് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ മാസം 3,837 പേരെയും ഓഗസ്റ്റ് മാസത്തില്‍ 3,848 പേരെയുമാണ് മാതൃരാജ്യങ്ങളിലേക്ക് തിരിച്ചയച്ചത്.
തൊഴില്‍-താമസ രേഖകളുടെ പരിശോധനയ്ക്കിടെ കുവൈറ്റിലെ ഒരു ക്ലിനിക്കില്‍ നിന്ന് 19 മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ 34 ഇന്ത്യക്കാരെ പിടികൂടി തടവിലിട്ടത് നേരത്തേ വാര്‍ത്തയായിരുന്നു. 23 ദിവസം കസ്റ്റഡിയില്‍ കഴിഞ്ഞശേഷം ഇന്ത്യന്‍ എംബസിയുടെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും ശ്രമഫലമായി ആഭ്യന്തര മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇവരെ മോചിപ്പിക്കുകയായിരുന്നു. അറസ്റ്റിലായിരുന്ന തൊഴിലാളികള്‍ക്ക് കുവൈറ്റില്‍ തുടരാനും അനുവാദം കൊടുക്കുകയും ചെയ്തിരുന്നു.
വിഷയത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും കുവൈറ്റ് എംബസിയും ഇടപെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഒന്നാം ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് അല്‍ സബാഹിന്റെ നേരിട്ടുള്ള ഇടപെടലിനെ തുടര്‍ന്ന് തടവില്‍ കഴിയുന്ന മുഴുവന്‍ പേരെയും വിട്ടയച്ചതെന്ന് മോചിതരായവരുടെ ബന്ധുക്കള്‍ അറിയിച്ചത്. കഴിഞ്ഞ മാസമാണ് ഒരു സ്വകാര്യ ക്ലിനിക്കിൽ നടത്തിയ പരിശോധനയില്‍ ഇവര്‍ പിടിയിലായത്. പരിശോധനയില്‍ ഇവരുടെ പക്കൽ ആവശ്യമായ രേഖകളില്ലെന്ന് കണ്ടെത്തിയതോടെയാണ് നടപടിയെന്നാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.
കുവൈത്തില്‍ ജോലി ചെയ്യാനുള്ള ലൈസന്‍സോ യോഗ്യതയോ ഇവര്‍ക്കില്ലെന്നാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.മാലിയ മേഖലയിൽ സ്ഥിതി ചെയ്യുന്ന ആശുപത്രിയിൽ ഹ്യൂമൻ റിസോഴ്‌സ് കമ്മിറ്റി നടത്തിയ സുരക്ഷാ പരിശോധനയിലാണ് നഴ്‌സുമാർ അറസ്റ്റിലായത്. അറസ്റ്റിലായ നഴ്സുമാരെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇറാന്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ആശുപത്രിയെന്ന് ജീവനക്കാര്‍ പറയുന്നു. എല്ലാവര്‍ക്കും കാലാവധിയുള്ള വിസയും സ്ഥാപനത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പും ഉണ്ടെന്നും അറിയിച്ചിരുന്നു. തൊഴില്‍ മന്ത്രാലയം, ആഭ്യന്തര വകുപ്പ് ഉള്‍പ്പെടെ മൂന്ന് വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരടങ്ങിയ ഹ്യൂമന്‍ റിസോഴ്‌സ് കമ്മിറ്റി സ്വകാര്യ ക്ലിനിക്കില്‍ നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
https://www.facebook.com/Malayalivartha