തൊഴിലാളികളുടെ നിയമനം...അനുമതി നല്‍കിട്ടുള്ള റിക്രൂട്ടിംഗ് ഏജന്‍സികള്‍ വഴി മാത്രം, നിയമം ലംഘിക്കുന്ന റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്കെതിരെയും ശക്തമായ നടപടിയുമായി യുഎഇ

തൊഴിലാളികളുടെ നിയമനവുമായി ബന്ധപ്പെട്ട് നിലപാട് കടുപ്പിക്കുകയാണ് യുഎഇ. യുഎഇയില്‍ ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കുന്നതില്‍ കൂടുതല്‍ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. രാജ്യത്ത് 102 റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്കാണ് ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കുന്നതിന് അനുമതി നല്‍കിയിട്ടുള്ളത്. ഈ അംഗീകൃത ഏജന്‍സികള്‍ വഴി മാത്രമേ വിദേശങ്ങളില്‍ നിന്നുളളവരെ വീട്ടുജോലിക്കായി നിയമിക്കാവൂ എന്ന് മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു.
നിയമം ലംഘിക്കുന്ന റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. റിക്രൂട്ടിംഗ് ഏജന്‍സികളുടെ പ്രവര്‍ത്തനം എപ്പോഴും മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണെന്നും നിയമം ലംഘിച്ച് ഏതെങ്കിലും ഓഫിസ് പ്രവര്‍ത്തിച്ചാല്‍ പെര്‍മിറ്റ് റദ്ദാക്കുമെന്നും അധികൃതര്‍ അറിയിച്ചു. അനധികൃത രീതിയില്‍ വീട്ടുജോലിക്കാരെ നിയമിച്ചാല്‍ തൊഴിലുടമയ്ക്കു ഒരു നിയമ പരിരക്ഷയും ലഭിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഏജന്‍സികളുടെ ഓരോ നിയമ ലംഘനത്തിനും 2000 ദിര്‍ഹമാണ് പിഴ. മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ റിക്രൂട്ടിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും 10,000 ദിര്‍ഹം പിഴ ചുമത്തും. റിക്രൂട്ടിംഗിനു അധിക തുക വാങ്ങുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കുന്നതിന് അനുമതി നല്‍കിയിട്ടുള്ള ഈ ഏജന്‍സികള്‍ വഴി മാത്രമേ നിയമനം നടത്താവൂ എന്നാണ് മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം നിര്‍ദേശിച്ചത്.
ദുബായ് എമിറേറ്റില്‍ മാത്രം 28 റിക്രൂട്ടിങ് ഏജന്‍സികള്‍ നിലവിലുണ്ട്. അബുദാബി, ഷാര്‍ജ, അല്‍ഐന്‍ തുടങ്ങി വിവിധ എമിറേറ്റുകളിലും റിക്രൂട്ടിംഗ് ഓഫീസുകളുടെ സേവനം ലഭ്യമാണ്. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയും അംഗീകൃത റിക്രൂട്ടിംഗ് ഏജന്‍സികളുടെ വിവരം പൊതുജനങ്ങള്‍ക്ക് ലഭിക്കും.
അതേസമയം യുഎഇ കഴിഞ്ഞ വർഷാവസാനം നിർത്തലാക്കിയ 3 മാസ കാലാവധിയുള്ള വിസിറ്റ് വിസ ഈ വർഷം ലിഷർ വീസ എന്ന പേരിൽ പുനരാരംഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ മാസങ്ങൾ പിന്നിടുമ്പോൾ ഈ വിസ നിർത്തിവെച്ചിരിക്കുകയാണ്. രാജ്യത്തേക്ക് തൊഴിലന്വേഷിച്ച് എത്തുന്നവർക്ക് ഏറേ ഉപകാരപ്രദമായിരുന്നു ഈ വിസ. നല്ലൊരു ജോലി ഈ മൂന്ന് മാസ കാലയളവിൽ കിട്ടാൻ സാവകാശം ലഭിച്ചിരുന്നു.
എന്നാൽ ഈ വിസ നിർത്തിയത് ഇപ്പോൾ യുഎഇലേക്ക് തൊഴിലന്വേഷിച്ച് എത്തുന്നവർക്ക് തിരിച്ചടിയാണ് മുപ്പതോ അറുപതോ ദിവസത്തെ സന്ദര്‍ശന വിസ മാത്രമാണ് ഇനി ലഭിക്കുകയെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി അധികൃതര്‍ അറിയിച്ചു. എന്നാൽ ദുബൈയില്‍ താമസിക്കുന്നവരുടെ ഫസ്റ്റ് ഡിഗ്രി ബന്ധുക്കളായ സന്ദര്‍ശകര്‍ക്ക് 90 ദിവസത്തെ വിസ നല്‍കുന്നതായി ആമെറിലെ ഒരു കോള്‍ സന്റര്‍ എക്‌സിക്യൂട്ടീവ് സ്ഥിരീകരിച്ചു. താമസക്കാർക്ക് അവരുടെ മാതാപിതാക്കളെയോ ബന്ധുക്കളെയോ മൂന്ന് മാസത്തെ പദ്ധതിയിൽ കൊണ്ടുവരാം.
https://www.facebook.com/Malayalivartha