വീശിയടിച്ച് തേജ് ചുഴലിക്കാറ്റ്...! യെമനിൽ കര തൊട്ടതോടെ ഒമാനിൽ ശക്തമായ കാറ്റും മഴയും, മിന്നൽ പ്രളയത്തിന് സാധ്യത

അറബിക്കടലില്‍ രൂപംകൊണ്ട തേജ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഒമാനിൽ കനത്ത ജാഗ്രത നിർദ്ദേശം നൽകിയിരുന്നു. തേജ് ചുഴലിക്കാറ്റ് ഇപ്പോൾ കര തൊട്ടതായുള്ള വാർത്തയാണ് പുറത്തുവന്നത്. യെമൻ അല് മഹ്റാ പ്രവിശ്യയിൽ കര തൊട്ടത്. ഇതോടെ ഒമാനിൽ ശക്തമായ കാറ്റും മഴയും തുടരുകയാണ്. മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അൽ മഹ്റ ഗവർണറേറ്റിൽ മണ്ണിടിച്ചിലുണ്ടായെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തില്‍ ഒമാന്റെ വിവിധ പ്രദേശങ്ങളിൽ രാത്രിയോടെ മഴ ശക്തമായിരുന്നു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
ഒമാനിലെ ദോഫാർ, അല് വുസ്ത പ്രവിശ്യകളിൽ കനത്ത മഴയും കാറ്റും നീണ്ടു നിൽക്കും. തീര മേഖലയിലും മലയോര മേഖലകളിലും ശക്തമായ മഴ തുടരും. തേജ് ചുഴലിക്കാറ്റ് കരതൊടുന്നത് കണക്കിലെടുത്ത് തയാറായിരിക്കാൻ ഒമാൻ ഭരണകൂടം നേരത്തെ തന്നെ പൊതുജനങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു. താഴ്‍വരകളിലും, വെള്ളപ്പാച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിലും, തീരങ്ങളിലും പോകരുതെന്ന് കർശന നിർദേശമുണ്ട്. നിലവിൽ തേജ് ചുഴലിക്കാറ്റിന്റെ വേഗം കുറഞ്ഞതിനാൽ കരതൊടുന്നത് വൈകും. യെമനോട് ചേർന്ന അതിർത്തികളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
20 കിലോമീറ്റർ വേഗത്തിലായിരിക്കും തേജ് തീരം തൊടുക എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നത്. ദോഫാറിലും അല്‍ വുസ്തയിലും സുരക്ഷ ഉറപ്പുവരുത്താന്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗം മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ദോഫാര്‍ ഗവര്‍ണറേറ്റിലെ അഞ്ച് പോയന്റുകളിലും അല്‍ വുസ്തയില്‍ മൂന്ന് പോയിന്റുകളിലും ബോട്ടുകള്‍ ഉൾപ്പെടെ വെള്ളത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഗവർണറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ 45 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു.
കാറ്റിനെ തുടർന്ന് സദാ, മിർബാത്ത്, സലാല തുടങ്ങിയ പ്രദേശങ്ങളിൽ രാത്രിയോടെ മഴ ശക്തമായിട്ടുണ്ട്. ഇതേതുടർന്ന് ഇന്നും നാളെയും പൊതു അവധി പ്രഖ്യാപിച്ചു. വിവിധ ഇടങ്ങളിലായി 50 മുതൽ 150 മി.മീറ്റർവരെ മഴ ലഭിച്ചേക്കുമെന്നാണ് സിവിൽ ഏവിയേഷന്‍റെ മുന്നറിയിപ്പ്. അറബികടലിന്റെ തീരങ്ങളില്‍ തിരമാലകള്‍ നാല് മുതല്‍ ഏഴ് മീറ്റര്‍വരെ ഉയര്‍ന്നേക്കും. പൊതുജനങ്ങൾ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും വാദികൾ മുറിച്ച് കടക്കരുതെന്നും താഴ്ന്ന സ്ഥലങ്ങളിൽനിന്ന് മാറി നിൽക്കണമെന്നും അധികൃതർ നിർദേശം നൽകിയിരുന്നു.
https://www.facebook.com/Malayalivartha