ഒരു രക്ഷയുമില്ല...!!! ഇന്ത്യൻ കാക്കകളെ കൊണ്ട് പൊറുതിമുട്ടി സൗദി, പൊതുശല്യമായി മാറിയതോടെ കാക്കകളെ തുരത്തി ഓടിക്കാനുള്ള രണ്ടാംഘട്ട നടപടി സ്വീകരിച്ചു

ഇന്ത്യൻ കാക്കകളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് സൗദി. നിങ്ങൾ വിചാരിക്കും ഈ ഇത്തിരിപ്പോന്ന കാക്കകൾ ഇതിനും വേണ്ടി എന്ത് ശല്യം ഉണ്ടാക്കാനാണെന്ന്. എന്നാൽ നമ്മൾ വിചാരിക്കുന്നതിനും അപ്പുറം വലിയ ശല്യമാണ് കാക്കകൾ ഇവിടെയുണ്ടാക്കുന്നത്. വൈദ്യുത ലൈനുകളിൽ കൂടുകൂട്ടി വൈദ്യുതി മുടക്കമുണ്ടാക്കുന്നു, രോഗങ്ങൾ പകർത്തുന്നു, കന്നുകാലികളുടെ കണ്ണുകളെ ആക്രമിക്കുന്നു, കടൽപ്പക്ഷികളുടെ മുട്ടകളെയും കുഞ്ഞുങ്ങളെയും തിന്നുതീർക്കുന്നു തുടങ്ങിയ ശല്യങ്ങളാണ് ഇവ ചെയ്യുന്നത്. കാക്കകൾ ഗൾഫിലെ വെള്ളം കിട്ടാൻ സാധ്യതയുളള ഇടങ്ങളിൽ താവളമാക്കിയതോടെ എണ്ണം പെരുകിതുടങ്ങി.
എണ്ണം നിയന്ത്രണാതീതമായി പെരുകിയതിനാൽ പൊതുശല്യമായി മാറിയ ഇന്ത്യൻ കാക്കകളെ തുരത്തി ഓടിക്കാനുള്ള രണ്ടാംഘട്ട നടപടി സ്വീകരിച്ചിരിക്കുകയാണ് അധികൃതർ. അഡാപ്റ്റീവ് കൺട്രോൾ മാനേജ്‌മെന്റ് പ്ലാൻ എന്ന പേരിൽ പരിപാടി നടപ്പാക്കി കാക്കകളെ നിയന്ത്രിക്കാനുള്ള പ്രവർത്തനമാണ് നടത്തുന്നത് . ഇന്ത്യൻ കാക്കകൾ കൂടുതലായി കാണപ്പെടുന്ന ഫറസാൻ ദ്വീപ് സംരക്ഷിതപ്രദേശത്ത് കാക്കകളുടെ എണ്ണമെടുക്കലും, പ്രജനന മേഖലകൾ, ഉറങ്ങുന്ന സ്ഥലങ്ങൾ, തീറ്റകിട്ടുന്ന സ്ഥലങ്ങൾ, സ്വഭാവം എന്നിവ നിർണയിക്കലും പൂർത്തിയായിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ 70 ശതമാനം കാക്കകളെ നിയന്ത്രിക്കാനാണ് നീക്കം. കാക്കകൾ പെരുകാതിരിക്കാനുള്ള നടപടിയും സ്വീകരിക്കും.
തെക്കുപടിഞ്ഞാറൻ തീരനഗരമായ ജീസാനിലും, ടൂറിസ്റ്റ് കേന്ദ്രമായ ഫറസാൻ ദ്വീപിലും വിരുന്നെത്തിയ ഇന്ത്യൻ കാക്കക്കൂട്ടം മടങ്ങുന്നില്ലെന്നു അവയെ നിരീക്ഷിച്ച പക്ഷി നിരീക്ഷകർക്കു മനസിലായതോടെയാണ് ഇന്ത്യൻ കാക്കകളെ തുരത്തുന്ന നടപടി ആരംഭിച്ചത്. ജിസാനിലായിരുന്നു ഇന്ത്യൻ കാക്കകൾ ഏറ്റവുമധികം കണ്ടുവന്നത്. ഇവിടെയുള്ള കാക്കകൾ പക്ഷേ, സ്വദേശികൾക്കും മറ്റും ശല്യമായിത്തീർന്നു.
ഇന്ത്യന്‍ കാക്കകളുടെ സാന്നിധ്യം ജൈവ വൈവിധ്യങ്ങളുടെ ആവാസ വ്യവസ്ഥയ്ക്ക് ഭീഷണിയാണ്. പ്രധാനമായും സസ്യ-ജന്തു വസ്തുക്കളെ ഭക്ഷിച്ചാണ് ഈ കാക്കകള്‍ ജീവിക്കുന്നത്. ചെറു ജീവികളെ ഭക്ഷിക്കുന്നത് മൂലം ഈ മേഖലയില്‍ ചെറു ജീവികളുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞു. കാലങ്ങളായി ജീവിച്ചുവരുന്ന പക്ഷികളേയും മറ്റ് ജീവികളെയും സംരക്ഷിച്ച് ആവാസ വ്യവസ്ഥ സന്തുലിതമാക്കാന്‍ ദേശീയ വന്യജീവി സംരക്ഷണ കേന്ദ്രം നേരത്തേ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി തുടക്കത്തില്‍ ഫുര്‍സാന്‍ വന്യജീവി സങ്കേതത്തിലെ 140 ലേറെ കാക്ക കൂടുകള്‍ നശിപ്പിച്ചിരുന്നു. കാക്കകളെ കൊല്ലുന്നതിന് പകരം പുനരുല്‍പ്പാദനത്തിലൂടെ പെരുകുന്നത് തടയാനാണ് പ്രധാനമായും ശ്രമം.
ഇന്ത്യന്‍ ഉപഭൂഖണ്ഡമാണ് ഇന്ത്യന്‍ കാക്കകളുടെ യഥാര്‍ത്ഥ വാസസ്ഥലം. എഴുപതുകളില്‍ വാണിജ്യ കപ്പലുകള്‍ വഴിയാണ് ഇവ അറേബ്യന്‍ ഉപദ്വീപില്‍ പ്രവേശിച്ച് തുടങ്ങിയത്. പ്രത്യുല്‍പാദനത്തിനുള്ള ഉയര്‍ന്ന കഴിവ് ഉള്ളതിനാല്‍ കാക്കകളുടെ എണ്ണം ചെങ്കടല്‍ തീരങ്ങളില്‍ അതിവേഗം വ്യാപിച്ചു. വൈവിദ്യമാര്‍ന്ന പാരിസ്ഥിതിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കാക്കകള്‍ക്ക് സാധിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha