യുഎഇയിലെ വരും ദിവസങ്ങിൽ കനത്ത മഴ തുടരും, ഇന്ന് രാവിലെ മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നൽ ഉള്ളതായി റിപ്പോർട്ടുകൾ

യുഎഇയിലെ പല ഭാഗങ്ങളിലും വരും ദിവസങ്ങിൽ കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്. അടുത്ത രണ്ട് ദിവസം കൂടി ഇത്തരത്തിൽ മഴ തുടരാനാണ് സാധ്യത. വ്യാഴാഴ്ച രാജ്യത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴയും വെള്ളക്കെട്ടുമാണ് ഉണ്ടായത്. റോഡുകളിൽ പലയിടത്തും വെള്ളക്കെട്ട് കാരണം ഗതാഗതം മന്ദഗതിയിലായി. മഞ്ഞ, ചുവപ്പ് അലർട്ടുകൾ ആണ് കഴിഞ്ഞ ദിവസം പല ഭാഗത്തും അധികൃതർ പ്രഖ്യാപിച്ചത്. ദുബായ്, അബുദാബി, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിൽ ഇന്നലെ മുതൽ ശക്തമായ മഴയാണ് പെയ്തിരുന്നത്.
ഇന്നലെയും ഇന്നും ശക്തമായ മഴ ദുബായിലെ വിവിധ ഭാഗങ്ങളിൽ ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. അസ്ഥിരമായ കാലാവസ്ഥ തുടരുന്ന യുഎഇയിൽ രാവിലെ മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നൽ ഉള്ളതായാണ് റിപ്പോർട്ടുകൾ. വെള്ളിയാഴ്ച പുലർച്ചെ മേഘങ്ങൾക്കിടയിൽ മിന്നൽ അടിക്കുന്ന ദൃശ്യം സ്റ്റോം സെന്റർ വിഡിയോ ആയി പങ്കുവെച്ചിരുന്നു. മഴയുടെയും ഇടിമിന്നലിന്റെയും പശ്ചാത്തലത്തിൽ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഓറഞ്ച്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ യുഎഇയിൽ ഇന്ന് സ്‌കൂളുകളുടെ പ്രവർത്തനം ഓൺലൈനിലേക്ക് മാറ്റി. ദേശീയ കാലാവസ്ഥാ കേന്ദ്രം മഴ മുന്നറിയിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തന്നെ നിർദേശം നൽകിയിരുന്നു. ഇന്നലെ രാവിലെ മുതൽ മഴ പെയ്യുകയാണ്. യുഎഇയിലെ എല്ലാ ഫെഡറൽ സർക്കാർ സ്‌കൂളുകളിലെയും ക്ലാസുകൾ വെള്ളിയാഴ്ച ഓൺലൈനിൽ നടത്താൻ അധികൃതർ നിർദേശം നൽകി. ദുബൈയിലെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളോടും നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി വിദൂര പഠനം പരിഗണിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, വെള്ളിയാഴ്ച എല്ലാ ഫെഡറൽ സർക്കാർ ഓഫീസുകളിലെയും ജോലികളും വർക്ക് ഫ്രം ഹോം ആക്കാനും മന്ത്രിമാരുടെ കൗൺസിൽ നിർദേശം നൽകിയിരുന്നു. എന്നാൽ ജോലിസ്ഥലത്ത് സാന്നിധ്യം ആവശ്യമുള്ള ഫെഡറൽ ജീവനക്കാരെ ഇതിൽ ഉൾപ്പെടുത്തില്ലെന്ന് കൗൺസിൽ അറിയിച്ചു. നിലവിലെ കാലാവസ്ഥ കണക്കിലെടുത്ത് എല്ലാ സ്വകാര്യ മേഖലയിലെ കമ്പനികളോടും മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം വെള്ളിയാഴ്ച ഫ്ലെക്സിബിൾ വർക്ക് പാറ്റേണുകൾ നൽകാനാണ് ആവശ്യപ്പെട്ടത്.
https://www.facebook.com/Malayalivartha