പ്രവാസികൾക്ക് ലഗേജിൽ പണികിട്ടി, ചെക്ക്-ഇൻ ബാഗേജിൽ ഇനി ഈ സാധനങ്ങളൊന്നും കൊണ്ടുപോകാൻ സാധിക്കില്ല

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വിമാന യാത്ര ചെയ്യുമ്പോൾ കൊണ്ടുപോകരുതാത്ത ചില സാധനങ്ങളുണ്ട്. അവയുടെ പട്ടിക അധികൃതർ പുറത്തുവിട്ടു. ഇതിൽ പ്രവാസികൾക്ക് പ്രിയമുള്ളതും ധാരാളം കൊണ്ടുപോകാറുള്ള ചില സാധനങ്ങളുമുണ്ട് എന്നുള്ളതാണ് പണിയായിരിക്കുന്നത്. കൊപ്രയും അച്ചാറും നെയ്യും ഉള്‍പ്പെടെ എണ്ണമയമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വിമാനയാത്രക്കാര്‍ കൊണ്ടുപോകുന്നതിന് വിലക്കുണ്ട്. ബിസിനസ്, ടൂറിസം, തൊഴിൽ ആവശ്യങ്ങൾക്കായി ധാരാളം ഇന്ത്യക്കാർ ഗൾഫിലേക്ക് യാത്ര ചെയ്യുന്നതിനാൽ ഇന്ത്യ-യുഎഇ എയർ കോറിഡോർ ഏറ്റവും തിരക്കേറിയ റൂട്ടുകളിൽ ഒന്നാണെന്നതിനാലും ഉത്സവകാലം അടുത്തുവരുന്നതിനാൽ സന്ദർശകരുടെ ഒഴുക്ക് ഗണ്യമായി വർധിക്കാനിടയുള്ളതിനാലുമാണ് ഇത്തരമൊരു നടപടി.
ചെക്ക്-ഇൻ ബാഗേജിൽ പതിവായി കാണപ്പെടുന്ന നിരോധിത ഇനങ്ങളിൽ ചിലത് ഉണങ്ങിയ തേങ്ങ (കൊപ്ര), പടക്കം, തീപ്പെട്ടി, പെയിന്റ്, കർപ്പൂരം, നെയ്യ്, അച്ചാറുകൾ, മറ്റ് എണ്ണമയമുള്ള ഭക്ഷണ പദാർഥങ്ങൾ എന്നിവയാണ്. കൂടുതൽ കണ്ടുവരുന്ന മറ്റ് ചില ഇനങ്ങളിൽ ഇ-സിഗരറ്റുകൾ, ലൈറ്ററുകൾ, പവർ ബാങ്കുകൾ, സ്പ്രേ ബോട്ടിലുകൾ എന്നിവ ഉൾപ്പെടുന്നു.ഇവയൊന്നും ബാഗുകളില്‍ ഉണ്ടാവരുത്. ഇന്ത്യന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) 2022 മാര്‍ച്ചിലാണ് ഇത് നിരോധിത ഇനങ്ങളുടെ പട്ടികയില്‍ ചേര്‍ത്തത്. പല യാത്രക്കാരും ഇതേക്കുറിച്ച് അറിയാതെയാണ് ഇത്തരം ഇനങ്ങളെല്ലാം കൊണ്ടുവരുന്നത്. ഇത് അപകടസാധ്യത സൃഷ്ടിക്കുന്നു. സ്ഫോടനത്തിന് സാധ്യത ഉള്ളതിനാൽ ഈ ഇനങ്ങൾ അപകടങ്ങളുടെ തീവ്രത വർധിപ്പിക്കുന്നു.
വിമാന സുരക്ഷ അപകടത്തിലാക്കുന്ന വസ്തുക്കളാണിവ. യാത്രക്കാര്‍ അശ്രദ്ധമായി കൈകാര്യം ചെയ്യുമ്പോഴോ ശരിയായ വിധത്തില്‍ സൂക്ഷിക്കാതിരിക്കുകയോ ചെയ്യുന്നത് വലിയ അപകടത്തിന് കാരണമായേക്കാം. വിമാനത്തില്‍ തീപിടുത്ത സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന കാരണത്താലാണ് കൊപ്ര, അച്ചാര്‍, നെയ്യ് ഉള്‍പ്പെടെ എണ്ണമയമുള്ള വസ്തുക്കള്‍ അനുവദിക്കാത്തത്. തീപ്പിടിത്തം, സ്‌ഫോടനങ്ങള്‍, വിമാനത്തിന്റെ വൈദ്യുത സംവിധാനങ്ങളുമായുള്ള ഇടപെടല്‍ എന്നിവയുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നതായി ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു.
ഉണങ്ങിയ തേങ്ങയില്‍ ഉയര്‍ന്ന അളവില്‍ എണ്ണ അടങ്ങിയിട്ടുണ്ട്. അത് ജ്വലന സ്വഭാവമുള്ളതും വിമാനത്തിനുള്ളില്‍ ചൂട് നേരിട്ടാല്‍ തീപിടുത്തത്തിന് കാരണമാകുന്നതുമാണ്.കര്‍പ്പൂരം, നെയ്യ് പോലുള്ള ചില വസ്തുക്കളുടെ മതപരമായ പ്രാധാന്യം മനസിലാക്കുന്നുവെന്നും എന്നാല്‍ നിരുപദ്രവകരമായ ചിലത് ജീവന്‍ അപകടപ്പെടുത്താനും ഗുരുതരമായ സുരക്ഷാപ്രശ്‌നങ്ങള്‍ക്കും ഇടയാക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇപ്പോഴും ഇതേകുറിച്ച് അവബോധമില്ലാതെ എത്തുന്ന യാത്രക്കാരുടെ ചെക്ക്ഇന്‍ ബാഗേജ് നിരസിക്കുന്നത് ഗണ്യമായി വര്‍ധിച്ചെന്നും അധികൃതര്‍ വെളിപ്പെടുത്തി.
ചെക്ക്-ഇൻ ബാഗേജുകളുടെ വർധിച്ചുവരുന്ന നിരസിക്കൽ പ്രവണത സൂചിപ്പിക്കുന്നത് വിമാനത്തിൽ കൊണ്ടുപോകുന്ന നിരോധിച്ചിരിക്കുന്നതോ അപകടകരമോ ആയ വസ്തുക്കളെ കുറിച്ച് സാധാരണ യാത്രക്കാർക്കിടയിൽ അവബോധമില്ലായ്മയാണ്. അപകടകരവും നിരോധിതവുമായ ഇനങ്ങളെക്കുറിച്ച് വിമാനത്താവളമോ എയർലൈനുകളോ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ അറിയുന്നതിനും മനസ്സിലാക്കുന്നതിനും യാത്രക്കാർ മുൻഗണന നൽകണമെന്ന് അധികൃതർ അഭ്യർഥിക്കുന്നു.
https://www.facebook.com/Malayalivartha