താമസ കെട്ടിടങ്ങളില്‍ അനധികൃതമായി പാര്‍ട്ടീഷനുകൾ വേണ്ട, ലൈസന്‍സില്ലാത്ത മുറികൾ വാടകയ്ക്ക് നല്‍കുന്നത് കണ്ടെത്താൻ പരിശോധന, പ്രവാസികളുടെ താമസ കെട്ടിടങ്ങളില്‍ പരിശോധനകള്‍ ഊര്‍ജിതമാക്കുമെന്ന് അബുദാബി മുനിസിപ്പാലിറ്റി

താമസ കെട്ടിടങ്ങളില്‍ അനധികൃതമായി പാര്‍ട്ടീഷനുകളുണ്ടാക്കിയും ലൈസന്‍സില്ലാത്ത മുറികൾ വാടകയ്ക്ക് നല്‍കുന്നതും കണ്ടെത്താൻ പരിശോധന. അബുദാബി മുനിസിപ്പാലിറ്റി അധികൃതരാണ് താമസസ്ഥലങ്ങളിൽ പരിശോധന നടത്തുന്നത്. താമസ കെട്ടിടങ്ങളിലെ പാര്‍ട്ടീഷനുകള്‍, ഹൗസിങ് യൂണിറ്റുകള്‍, ബാഹ്യ നിര്‍മാണങ്ങള്‍ എന്നിവ എന്ത് ചെയ്താലും ലൈസന്‍സും ആവശ്യമായ മറ്റു പെര്‍മിറ്റുകളും ലഭ്യമാക്കിയ ശേഷം മാത്രമേ നടത്താൻ കഴിയുകയുള്ളുവെന്ന് അബുദാബി മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.
ഇതിനോടകം തന്നെ അഞ്ചുദിവസത്തെ കർശന പരിശോധന നടന്നു കഴിഞ്ഞു. താമസകെട്ടിടത്തില്‍ അനുവദിക്കപ്പെട്ടതിലും കൂടുതല്‍ ആളുകള്‍ താമസിക്കുന്നത് 10 ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്താവുന്ന ഗുരുതരമായ നിയമലംഘനമാണെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. ഇത്തരം നിയമലംഘനങ്ങള്‍ എമിറേറ്റില്‍ ഇല്ലെന്ന് ഉറപ്പാക്കുന്നതിനും പൊതുജന സുരക്ഷ കണക്കിലെടുത്തും ഫീല്‍ഡ് പരിശോധനകള്‍ ഊര്‍ജിതമാക്കാനാണ് തീരുമാനമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.
അബുദാബിയലെ റെസിഡന്‍ഷ്യല്‍ മേഖലകളില്‍ അനധികൃത നിര്‍മാണങ്ങളില്ലെന്ന് ഉറപ്പാക്കുന്നതിനും നിയമങ്ങള്‍ ലംഘിക്കുന്ന ഭൂവുടമകളെയും വാടകക്കാരെയും കണ്ടെത്തുന്നതിനുമാണ് അടുത്തിടെ അഞ്ച് ദിവസത്തെ പരിശോധന നടത്തിയത്. ഫീല്‍ഡ് പരിശോധനയില്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മുനിസിപ്പല്‍ ഇന്‍സ്‌പെക്ടര്‍മാര്‍ താമസസ്ഥലങ്ങള്‍ക്ക് പുറമേ കെട്ടിടങ്ങളുടെ പ്ലാന്‍ ഉള്‍പ്പെടെയുള്ള രേഖകളും പരിശോധിച്ചതായി മുനിസിപ്പാലിറ്റി അറിയിച്ചു.
ഇത്തരം ഹൗസിങ് യൂണിറ്റുകള്‍ പെരുകുന്നത് പൊതുജനാരോഗ്യവും സുരക്ഷയും അപകടത്തിലാക്കുന്നതിനു പുറമേ അന്യായമായ ജനസംഖ്യാ വളര്‍ച്ചയ്ക്ക് കാരണമാവുകയും എമിറേറ്റിന്റെ പരിതസ്ഥിതിയെ ദോഷകരമായി ബാധിക്കുകയും ചെയ്യുമെന്നും അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha






















