പ്രവാസികൾക്ക് അൽതാനിയുടെ സമ്മാനം !! ജോലി സമയം വെറും 5 മണിക്കൂർ! ജീവനക്കാർക്ക് ആനുകൂല്യങ്ങൾ!! വ്രതം തുടങ്ങുന്നത് ഇങ്ങനെ... റമദാൻ നിറവിൽ ഗൾഫ്

ലോകമെമ്പാടുമുള്ള ഇസ്‌ലാം മതവിശ്വാസികൾക്കൊപ്പം ഖത്തറും നാളെ മുതൽ ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന വിശുദ്ധ റമദാനിലേക്ക് പ്രവേശിക്കുന്നു. ഖത്തറിൽ വിശുദ്ധ റമദാൻ വ്രതാരംഭം നാളെ, ഫെബ്രുവരി 18 ബുധനാഴ്ച ആരംഭിക്കുമെന്ന് ഖത്തർ ഔഖാഫ് ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിന് കീഴിലുള്ള മാസപ്പിറവി നിർണ്ണയ സമിതി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്ന് (ചൊവ്വാഴ്ച) വൈകുന്നേരം ദോഹയിലെ മന്ത്രാലയ ആസ്ഥാനത്ത് ചേർന്ന യോഗത്തിന് ശേഷമാണ് മാസപ്പിറവി സ്ഥിരീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായത്.
വിശുദ്ധ മാസത്തിന്റെ വരവറിയിച്ച് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി സ്വദേശികൾക്കും പ്രവാസികൾക്കും ലോകമെമ്പാടുമുള്ള മുസ്ലിംങ്ങൾക്കും റമദാൻ ആശംസകൾ നേർന്നു. മാസപ്പിറവി പ്രഖ്യാപനം വന്നതോടെ ഇന്ന് രാത്രി മുതൽ തന്നെ രാജ്യത്തെ പള്ളികൾ തറാവീഹ് നമസ്കാരത്തിനായി സജ്ജമായിക്കഴിഞ്ഞു. റമദാൻ പ്രമാണിച്ച് സ്കൂളുകളുടെയും സർക്കാർ-സ്വകാര്യ ഓഫീസുകളുടെയും പ്രവൃത്തി സമയത്തിൽ വരുത്തിയ മാറ്റങ്ങൾ ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും. റമദാൻ മാസത്തെ വരവേൽക്കാൻ വിപുലമായ സാംസ്‌കാരിക-കായിക പരിപാടികളാണ് ഖത്തറിൽ ഒരുക്കിയിരിക്കുന്നത്. ചന്ദ്രദർശനത്തിന്റെ അടിസ്ഥാനത്തിൽ ഈ വർഷത്തെ ചെറിയ പെരുന്നാൾ (ഈദുൽ ഫിത്വർ) മാർച്ച് 20-ഓടെ ഉണ്ടാകുമെന്നാണ് നിലവിൽ പ്രതീക്ഷിക്കുന്നത്.
വിശുദ്ധ റമദാൻ മാസത്തിൽ ഖത്തറിലെ സർക്കാർ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും അഞ്ച് മണിക്കൂർ പ്രവൃത്തിസമയമായിരിക്കുമെന്ന് മന്ത്രിസഭാ കാര്യാലയത്തിലെ ജനറൽ സെക്രട്ടേറിയറ്റ് അറിയിച്ചു. പുതിയ നിർദ്ദേശപ്രകാരം രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് ഔദ്യോഗിക ജോലി സമയം. സിവിൽ സർവീസ് ആൻഡ് ഗവൺമെന്റ് ഡെവലപ്‌മെന്റ് ബ്യൂറോയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
ജീവനക്കാർക്ക് ജോലിയിൽ പ്രവേശിക്കുന്നതിനായി ഫ്ലെക്സിബിൾ സമയം അനുവദിച്ചിട്ടുണ്ട്. രാവിലെ 10 മണി വരെ ജോലിയിൽ പ്രവേശിക്കാൻ അനുവാദമുണ്ടെങ്കിലും പ്രതിദിനമുള്ള അഞ്ച് മണിക്കൂർ ജോലി പൂർത്തിയാക്കിയിരിക്കണം. കൂടാതെ, നിശ്ചിത നിബന്ധനകൾക്ക് വിധേയമായി 30 ശതമാനം ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അനുമതിയും നൽകിയിട്ടുണ്ട്. ഇതിൽ ഖത്തറി സ്വദേശികളായ അമ്മമാർക്കും ഭിന്നശേഷിക്കാർക്കുമാണ് മുൻഗണന നൽകുന്നത്. പൊതുജന സേവനങ്ങൾ തടസ്സപ്പെടില്ലെന്ന് ഉറപ്പുവരുത്തുന്നതോടൊപ്പം തന്നെ, ജീവനക്കാരുടെ ജോലിഭാരം ലഘൂകരിക്കുന്ന രീതിയിലാണ് പുതിയ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. അതേസമയം, സ്വകാര്യ മേഖലയിൽ പരമാവധി ജോലി സമയം പ്രതിദിനം ആറ് മണിക്കൂർ (ആഴ്ചയിൽ 36 മണിക്കൂർ) ആയിരിക്കുമെന്ന് തൊഴിൽ മന്ത്രാലയം നേരെത്തെ പ്രഖ്യാപിച്ചിരുന്നു.
റമദാൻ മാസത്തിൽ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് റിയാദ് മെട്രോയുടെയും സിറ്റി ബസുകളുടെയും പുതിയ സമയക്രമം റിയാദ് പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു. റമദാനിലെ പ്രത്യേക സാഹചര്യത്തിൽ ജനങ്ങൾക്ക് സുഗമമായ യാത്ര ഉറപ്പാക്കുന്നതിനാണ് സർവിസ് സമയം പുലർച്ചെ വരെ നീട്ടിയത്.
പുതിയ ഷെഡ്യൂൾ അനുസരിച്ച് റിയാദ് മെട്രോ ഞായറാഴ്ച മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ പുലർച്ചെ 2.30 വരെ സർവിസ് നടത്തും. വാരാന്ത്യ ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളിൽ സമയത്തിൽ മാറ്റമുണ്ട്. വെള്ളിയാഴ്ചകളിൽ മെട്രോ സർവിസ് തുടങ്ങുന്നത് രാവിലെ 11-നാണ്. ഇത് പുലർച്ചെ മൂന്ന് വരെ നീണ്ടുനിൽക്കും. ശനിയാഴ്ചകളിൽ രാവിലെ 11 മുതൽ പുലർച്ചെ 2.30 വരെയാകും ട്രെയിനുകൾ ലഭ്യമാവുക.
ബസ് സർവിസുകളിലും വിപുലമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സാധാരണ സിറ്റി ബസുകൾ ആഴ്ചയിലെ എല്ലാ ദിവസവും രാവിലെ 6.30 മുതൽ പുലർച്ചെ മൂന്ന് വരെ സർവിസ് നടത്തും. യാത്രക്കാർക്ക് കൂടുതൽ സൗകര്യം നൽകുന്ന ഓൺ-ഡിമാൻഡ് ബസുകൾ ഞായർ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ പുലർച്ചെ മൂന്ന് വരെ ലഭ്യമാകും. വെള്ളിയാഴ്ചകളിൽ രാവിലെ 10.30 മുതൽ പുലർച്ചെ മൂന്ന് വരെയും ശനിയാഴ്ചകളിൽ രാവിലെ 10.30 മുതൽ പുലർച്ചെ മൂന്ന് വരെയുമായിരിക്കും ഈ ബസുകളുടെ പ്രവർത്തന സമയം.
https://www.facebook.com/Malayalivartha
























