സുപ്രീം സലൂണില്‍ പോകാം, ഹെയര്‍ കട്ടും നടത്താം, നല്ല പുസ്തകങ്ങളും വായിക്കാം!
കര്‍ണ്ണാടകയിലെ തുംകൂര്‍ ജില്ലയിലെ സുപ്രീം സലൂണിന്റെ ചുവരുകള്‍ നിറയെ സാഹിത്യ നഭസ്സിലെ തിളക്കമുള്ള നക്ഷത്രങ്ങളാണുള്ളത്. അവിടെ പോയാല്‍ രണ്ടുണ്ട് കാര്യം, മുടിയും വെട്ടാം, ഒരുപാട് നല്ല പുസ്തകങ്ങളും വായിക്കാം. വെറുതെ പറയുകയല്ല. പുസ്തകത്തെ സ്‌നേഹിക്കുന്ന ഏവര്‍ക്കും അവിടം ഒരു പ്രിയപ്പെട്ട ഇടമാണ്. പല മഹത്തായ കൃതികളും ആ സലൂണിന്റെ ചുവരില്‍ ഇടം പിടിച്ചിട്ടുണ്ട്.
സുപ്രീം സലൂണിന്റെ ഉടമയായ സുബ്രമണ്യത്തിന്, കന്നഡ ഭാഷ പ്രചരിപ്പിക്കുക എന്നതുകൂടി ലക്ഷ്യമാണ്. എഴുത്തും വായനയും ഇഷ്ടപ്പെടുന്നവര്‍ക്കായി തുറന്നു കൊടുത്തിരിക്കുകയാണ് സുബ്രമണ്യം ഈ സ്ഥലം. ഇവിടെ വച്ച് പുസ്തകങ്ങളുടെ പ്രകാശനവും നടക്കാറുണ്ട്. നിരവധി കവികളുടെ കവിതാ പാരായണങ്ങള്‍ക്കും ഇതൊരു വേദിയായിട്ടുണ്ട്. ഇതിനുപുറമെ പുസ്തകപരിചയം, കന്നഡയിലെ പ്രശസ്തരായ വ്യക്തികളുടെ ജന്മവാര്‍ഷികാഘോഷങ്ങള്‍ എന്നിവയ്ക്കും സാക്ഷിയാണ് സുപ്രീം സലൂണ്‍.
സാധാരണ സലൂണുകള്‍ പോലെ ഇടുങ്ങിയ ഒരുസ്ഥലമല്ല ഇത്. ഏകദേശം അമ്പതിലധികം പേരെ ഉള്‍ക്കൊള്ളുന്ന ഒരു വലിയ വായനശാലയുണ്ട് ഇതിനകത്ത്. ബസവണ്ണയുടെ വചനങ്ങള്‍, ബുദ്ധനെയും അംബേദ്കറിനെയും കുറിച്ചുള്ള പുസ്തകങ്ങള്‍, പി. ലങ്കേഷിന്റെ പുസ്തകങ്ങള്‍ തുടങ്ങി നിരവധി പുസ്തകങ്ങളുടെ ഒരു വലിയ ശേഖരം തന്നെ ഇവിടെയുണ്ട്. ഇതിനെല്ലാം പുറമെ വരുന്നവരെ പുസ്തകങ്ങള്‍ തെരഞ്ഞെടുക്കുന്നതിന് സഹായിക്കാനായി രണ്ട് ജീവനക്കാരും ഉണ്ട്.
വിദ്യഭ്യാസ വകുപ്പിന്റെ മുന്‍ ജോ. ഡയറക്ടറായ കെ ദൊരൈരാജിന് സുബ്രമണ്യത്തിന്റെ ഈ സംരംഭത്തെ കുറിച്ച് പലതും പറയാനുണ്ട്. 'ഞാന്‍ അവിടെ സ്ഥിരമായി മുടിവെട്ടാന്‍ പോകാറുണ്ട്. ഒരു മരത്തിന്റെ താഴെയായിരുന്നു അദ്ദേഹത്തിന്റെ കട. കച്ചവടം മെച്ചപ്പെടുത്താനായി കുറച്ചുകൂടി നല്ല ഒരു സ്ഥലത്തേക്ക് മാറാന്‍ ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഒരു ചെറിയ വായ്പ്പയെടുത്തും, ബാക്കി കൂട്ടുകാര്‍ സഹായിച്ചും അദ്ദേഹം ഒരു കട തുറന്നു. അതില്‍ വെക്കുന്നതിനായി കുറച്ചു പുസ്തകങ്ങള്‍ ഞാന്‍ കൊടുത്തു. ബാക്കി സുബ്രമണ്യം വാങ്ങിച്ചു. അങ്ങനെ ഇന്ന് കാണുന്ന വായനശാല ഉണ്ടായി' അദ്ദേഹം പറഞ്ഞു.
തന്റെ കടയെ ഒരു സാഹിത്യ ഇടമാക്കി മാറ്റാന്‍ പ്രചോദനമായത് അക്കാദമിക് വിദഗ്ദ്ധരായ ജി എം ശ്രീനിവാസയ്യരും, എന്‍. നാഗപ്പയും, ദൊരൈരാജുമാണ് എന്ന് സുബ്രമണ്യം പറയുന്നു. എല്ലാ ചൊവ്വാഴ്ചകളിയും സലൂണ്‍ സാഹിത്യപ്രേമികളുടെ കൂടുതല്‍ പ്രിയപ്പെട്ട ഇടമായി മാറുന്നു. റിട്ടയേര്‍ഡ് അധ്യാപകന്‍ ശ്രീനിവാസ മൂര്‍ത്തി, കടയിലെ ഒരു പതിവ് സന്ദര്‍ശകനാണ്. സലൂണില്‍ കുറേനേരം ചിലവഴിക്കാന്‍ ഇഷ്ടപ്പെടുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സാഹിത്യത്തോടുള്ള സ്‌നേഹം മാത്രമല്ല സാമൂഹ്യകാര്യങ്ങളിലും സുബ്രമണ്യം ഇടപെടാറുണ്ട്. ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനായും അദ്ദേഹം പ്രവര്‍ത്തിക്കുന്നു. ''ദലിതരുടെയും സ്ത്രീകളുടെയും താഴേക്കിടയിലുള്ളവരുടെയും ഉന്നമനത്തിനായി സുബ്രമണ്യം പ്രവര്‍ത്തിക്കുന്നു. അങ്ങനെയുള്ള അവബോധം ഉണ്ടാക്കാന്‍ അദ്ദേഹം തന്റെ സലൂണ്‍ ഉപയോഗിക്കുന്നു' ദൊരൈരാജ പറഞ്ഞു.
പുസ്തകം തന്നെ ആയുധമായി മാറുന്ന കാലത്ത് സുബ്രമണ്യത്തിന്റെ സലൂണ്‍ വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് പറയാതെ വയ്യ.
https://www.facebook.com/Malayalivartha