ജോയിയുടെ സര്‍ഗ്ഗശേഷിയ്ക്ക് ഉറപ്പുള്ള അടിത്തറ ഏകുന്നത് ഇഷ്ടികയും സിമെന്റും!
വടക്കന്‍പറവൂര്‍ പുത്തന്‍വേലിക്കര സ്വദേശി ജോയി കുരിശിങ്കല്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ എഴുതിത്തീര്‍ത്തത് ആറുപുസ്തകങ്ങള്‍. അങ്ങനെ എത്രപേര്‍ എഴുതുന്നുണ്ട്, ഇതിലെന്താ ഇപ്പോ ഇത്ര വലിയ കാര്യം എന്നാണോ ചിന്തിക്കുന്നത് ? അത്ര സാധാരണമല്ലാത്ത അല്‍പ്പം ചില കാര്യം ഇതിലുള്ളത് കൊണ്ടാണല്ലോ ഇതു കുറച്ചധികം പേരെ അറിയിക്കണം എന്നൊക്കെ ആര്‍ക്കെങ്കിലുമൊക്കെ തോന്നുന്നത്.
കല്‍പ്പണിയാണ് ജോയ് കുരിശിങ്കല്‍ എന്ന പുത്തന്‍വേലിക്കരക്കാരന്റെ ഉപജീവനമാര്‍ഗം. പകലന്തിയോളം നീളുന്ന പണിയുടെ തിരക്കൊഴിയുന്ന നേരങ്ങളിലാണ് ജോയ് പേന കൈയിലെടുക്കുന്നത്. മഴയത്തും വെയിലത്തും പണിയെടുക്കുന്നതിനിടയിലും രചനയ്ക്ക് മനസിനെ പരുവപ്പെടുത്തി നിര്‍ത്തിയതിലാണ് ജോയിയുടെ മിടുക്ക്. പകലന്തിയോളമുള്ള ശാരീരികാദ്ധ്വാനത്തിനു ശേഷം വീട്ടിലെത്തി ശരീരത്തിനും മനസ്സിനും അല്‍പ്പം വിശ്രമം നല്‍കണമെന്നോ ഒന്ന് കിടക്കണമെന്നോ ഒക്കെയാവും സാധാരണ എല്ലാവരും ചിന്തിക്കാറുള്ളത്. എന്നാല്‍ ജോയ് വ്യത്യസ്തമായി ചിന്തിച്ചു. അങ്ങിനെയാണ് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം കൊണ്ട് ആറു പുസ്തകങ്ങള്‍ ജോയിയ്ക്ക് എഴുതിതീര്‍ക്കാനായത്.
എഴുത്തുവഴിയില്‍ ജോയിയുടെ പ്രചോദനം അമ്മയാണ്. അമ്മയ്ക്ക് അര്‍ബുദ രോഗം ബാധിച്ചെന്ന സംശയത്തെ തുടര്‍ന്നുണ്ടായ മനോവിഷമത്തിന്റെ നാളുകളിലാണ് ജോയിയിലെ എഴുത്തുകാരന്‍ ഉണര്‍ന്നത്. കഷ്ടപ്പെട്ട് അമ്മ തന്നെ വളര്‍ത്തിവലുതാക്കിയ കഥ 'ശബ്ദം നിലയ്ക്കാത്ത പളളിമണികള്‍' എന്ന പേരില്‍ ജോയി കുറിച്ചിട്ടു. അതായിരുന്നു ആദ്യ രചന. പുസ്തക പ്രകാശനത്തിന്റെ രണ്ടാം നാള്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ അമ്മയ്ക്ക് രോഗമില്ലെന്ന് തിരിച്ചറിഞ്ഞത് തന്റെ എഴുത്തില്‍ നിറഞ്ഞ പ്രാര്‍ഥനയുടെ കരുത്തു കൊണ്ടെന്ന് വിശ്വസിക്കുന്നു ജോയ്.
ആത്മീയതയിലൂന്നിവയാണ് ജോയിയുടെ എഴുത്തെല്ലാം. കൂലിപ്പണി ചെയ്തു കിട്ടുന്ന പണത്തില്‍ നിന്ന് മിച്ചം പിടിച്ചാണ് ജോയ് പുസ്തകങ്ങളെല്ലാം പ്രസിദ്ധീകരിച്ചിട്ടുളളതും.
https://www.facebook.com/Malayalivartha