'വീര്‍ ചക്ര' ലെഫ്റ്റനന്റ് വിജയന്ത് ഥാപ്പര്‍, കരവാളെടുത്താലും കരളലിവുള്ളവന്‍!
പിറന്ന നാടിനുവേണ്ടി പോരാടുന്നതിനിടെ തലയോട്ടി തുളച്ചുകൊണ്ട് കടന്നുപോയ ഒരു സ്‌നൈപ്പര്‍ ബുള്ളറ്റ് ജീവനെടുത്ത ഒരു പോരാളി, 'മനുഷ്യത്വം' എന്ന ഒരു വിശിഷ്ടവസ്തു ഇന്നും ഈ ഭൂമിയില്‍ ഉറവ വറ്റാതെ അവശേഷിക്കുന്നുണ്ടെന്ന ഓര്‍മ്മപ്പെടുത്തല്‍ നടത്തിയിട്ടാണ്
കാര്‍ഗിലിന്റെ മടിത്തട്ടില്‍ വീണ് മരിച്ചത്. കാര്‍ഗില്‍ യുദ്ധത്തില്‍ പ്രകടിപ്പിച്ച അസാമാന്യമായ ധീരതയുടെ പേരില്‍ മരണാനന്തരം, രാഷ്ട്രം 'വീര്‍ ചക്ര' നല്‍കി ആദരിച്ച ലെഫ്റ്റനന്റ് വിജയന്ത് ഥാപ്പര്‍ ഷഹീദായ ആ യുദ്ധം 'ദ ബാറ്റില്‍ ഓഫ് നോള്‍ ; ത്രീ പിംപിള്‍സ് ' എന്നാണ് അറിയപ്പെടുന്നത്.
കാര്‍ഗിലിലെ നോള്‍ ഏരിയ (Knoll Area) എന്നറിയപ്പെടുന്ന സ്ഥലത്ത് ഒരു വലിയ പാറക്കല്ലിന്റെ മറവില്‍ പതുങ്ങിയിരിക്കുകയായിരുന്നു ലെഫ്റ്റനന്റ് വിജയന്ത് ഥാപ്പര്‍. 1999 ജൂണ്‍ 29-ന് രാത്രി രണ്ടുമണിയോടടുത്ത സമയമാണ്. പാകിസ്താനികളുമായി കടുത്ത വെടിവെപ്പ് നടന്നുകൊണ്ടിരിക്കുന്നു. പാകിസ്താനി സൈനികര്‍ കയ്യേറിയിരുന്ന രണ്ടു പോസ്റ്റുകള്‍ തിരിച്ചുപിടിച്ചു കഴിഞ്ഞിരുന്നു ഥാപ്പറും സംഘവും. മൂന്നാമത്തെ പോസ്റ്റ് കണ്മുന്നിലുണ്ട്. എന്നാല്‍ മലയുടെ മുകളിലാണ് പാകിസ്ഥാന്‍ സൈനികര്‍. ഥാപ്പറും സംഘവും താഴെയാണ്. അവര്‍ മലമുകളില്‍ ഇരുന്നുകൊണ്ട് തങ്ങളുടെ യന്ത്രത്തോക്കുകളാല്‍ തീതുപ്പിക്കൊണ്ടിരിക്കുന്നു. വിശ്രമമില്ലാതെ ഗര്‍ജ്ജിച്ചുകൊണ്ടിരിക്കുന്ന ആ യന്ത്രതോക്കിനെ എന്നെന്നേക്കുമായി നിശ്ശബ്ദമാക്കണമെന്ന് ലെഫ്റ്റനന്റ് ഥാപ്പര്‍ മനസ്സിലുറപ്പിച്ചു. എന്നാല്‍ 'പാറക്കെട്ടിന്റെ മറ വിട്ടിറങ്ങിക്കൂടാ, അപകടമാണ് ' എന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയ തലച്ചോര്‍ ഥാപ്പറിനോട് പറയുന്നുണ്ടായിരുന്നു. പക്ഷേ ഥാപ്പറിന്റെ ഹൃദയം ആ മെഷീന്‍ ഗണ്ണിന്റെ ഓരോ തീപ്പൊരിക്കും മറുപടി കൊടുക്കാന്‍ തുടിക്കുകയും ചെയ്യുന്നു. ആ ഘട്ടത്തില്‍ പാറക്കെട്ടിന്റെ സുരക്ഷിതത്വത്തില്‍ നിന്നും ഥാപ്പര്‍ ചാടിവെളിയിലിറങ്ങി, തന്റെ എ കെ 47 അസോള്‍ട്ട് റൈഫിളെടുത്ത് , മലമുകളില്‍ യന്ത്രത്തോക്കിന്റെ ഗര്‍ജ്ജനം കേട്ട ദിക്കിലേക്ക് തുരുതുരാ വെടിയുതിര്‍ത്തു.
എന്നാല്‍ തൊട്ടപ്പുറത്ത് മറ്റൊരു മലമുകളിലായി ഒരു പാക്ക് സ്‌നൈപ്പര്‍ കൂടി സ്ഥാനമുറപ്പിച്ചിട്ടുണ്ട് എന്ന കാര്യം അവര്‍ക്കറിയില്ലായിരുന്നു. അതൊരു നിലാവുള്ള രാത്രിയായിരുന്നു. വെടിയൊച്ച കേട്ട് ആ സ്‌നൈപ്പര്‍ തന്റെ തോക്കിന്റെ ദൂരദര്‍ശിനിയുടെ വ്യൂ ഫൈന്‍ഡറിലൂടെ താഴെ താഴ്വരയിലേക്ക് നോക്കി. അവിടെ ആ മൈതാനത്ത് ഒരു 'കവറു'മില്ലാതെ നിന്ന് വെടിയുതിര്‍ക്കുന്ന ലെഫ്റ്റനന്റ് ഥാപ്പര്‍ അയാളുടെ കണ്ണില്‍പ്പെട്ടു. അയാള്‍ ഉന്നം നോക്കി. സാവകാശം ആലോചിച്ചുറപ്പിച്ച്, കാഞ്ചിയില്‍ വിരലമര്‍ത്തി.
ആ സ്‌നൈപ്പര്‍ ഗണ്ണില്‍ നിന്നും പാഞ്ഞുവന്ന വെടിയുണ്ട, ഥാപ്പറിന്റെ ഇടത്തേ ചെന്നിയിലൂടെ തുളച്ചുകയറി, വലത്തേ കണ്ണിലൂടെ പുറത്തുപോയി. ഥാപ്പര്‍ സ്ലോമോഷനില്‍ മുട്ടുകുത്തി താഴെ വീണു. ഒലിച്ചിറങ്ങിയ ചോരയില്‍ അദ്ദേഹത്തിന്റെ ജാക്കറ്റ് നനഞ്ഞു കുതിര്‍ന്നിരുന്നു എങ്കിലും, ആ ദേഹത്ത് ഈ വെടിയുണ്ട ഏല്‍പ്പിച്ച മുറിവല്ലാതെ വേറെ ഒരു പോറല്‍ പോലും ഏറ്റിരുന്നില്ല.
അന്നത്തെ മിഷന്‍ ഒരു പക്ഷേ, തന്റെ അവസാനത്തെ മിഷന്‍ ആയേക്കും എന്നൊരു ഉള്‍വിളി ആ ഓഫീസര്‍ക്കുണ്ടായിരുന്നു എന്ന് തോന്നുന്നു. അതുകൊണ്ടാവും, തന്റെ അച്ഛനും അമ്മയ്ക്കും വേണ്ടി ഒരു കത്തെഴുതി തന്റെ 'ബെഞ്ച് മേറ്റ്' ആയ പ്രവീണ്‍ തോമറിനെ ഏല്‍പിച്ചിട്ടാണ് വിജയന്ത് പോന്നത്. 'തിരിച്ചെത്തിയാല്‍ കത്ത് കീറിക്കളയണം, ഇല്ലെങ്കില്‍ വീട്ടിലേക്ക് അയച്ചു കൊടുക്കണം..' ഇതായിരുന്നു അദ്ദേഹം സഹപ്രവര്‍ത്തകന് നല്‍കിയിരുന്ന നിര്‍ദ്ദേശം.
ആകാശനീലിമയുള്ള ഒരു എയര്‍മെയില്‍ കവറില്‍ അടക്കം ചെയ്ത് സ്വന്തം മകന്‍ തങ്ങള്‍ക്കായി ബാക്കിവെച്ചുപോയ ആ കത്ത് ഇന്നും വിജയന്തിന്റെ മാതാപിതാക്കള്‍ ഒരു നിധിപോലെ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അമ്മ തൃപ്താ ഥാപ്പര്‍ ഇന്നും ഇടയ്ക്കിടെ ആ കത്തെടുത്ത് വായിക്കും.
'ഡിയറസ്റ്റ് പപ്പാ, മമ്മാ, ബേര്‍ഡി ആന്‍ഡ് ഗ്രാനി..,
ഈ കത്ത് നിങ്ങളെത്തേടി എത്തുമ്പോഴേക്കും ഒരു പക്ഷേ ഞാന്‍ സ്വര്‍ഗ്ഗത്തില്‍ മാലാഖമാര്‍ക്കൊപ്പമിരുന്ന് നിങ്ങളെ ഉറ്റുനോക്കുന്നുണ്ടാവും. എനിക്ക് ഒരു സങ്കടവുമില്ല കേട്ടോ..! ഇനിയൊരു ജന്മമുണ്ടെങ്കിലും എനിക്ക് ഇന്ത്യന്‍ സൈന്യത്തില്‍ ചേര്‍ന്ന് സ്വന്തം നാടിനുവേണ്ടി പോരാടണം എന്നുതന്നെയാണ്. സാധിക്കുമെങ്കില്‍ ഇവിടെ വരണം. നിങ്ങളുടെയൊക്കെ ഭാവിക്കായി ഇന്ത്യന്‍ സൈന്യം എത്ര ത്യാഗോജ്വലമായിട്ടാണ് പോരാടുന്നത് എന്ന് നിങ്ങള്‍ക്കു കാണാം.
പറ്റുമെങ്കില്‍ നിങ്ങള്‍ ഏതെങ്കിലും അനാഥാലയത്തിലേക്ക് എന്റെ ഓര്‍മ്മയ്ക്ക് മാസാമാസം കുറച്ചു പണം നല്‍കണം. പിന്നെ, റുക്സാനയ്ക്ക് അവളുടെ സ്‌കൂള്‍ഫീസിനുള്ള പൈസയും മുടങ്ങാതെ അയച്ചുകൊടുക്കണം. എനിക്ക് എന്റെ 'ഡേര്‍ട്ടി ഡസ'ന്റെ കൂടെ ചേരാനുള്ള സമയമായി. എന്റെ സംഘത്തില്‍ 12 പേരാണുള്ളത്, അവരെപ്പറ്റിയാണ് പറഞ്ഞത്. അപ്പോള്‍ പോട്ടെ.. പിന്നെക്കാണാം..എന്നായിരുന്നു ആ കത്തിലുണ്ടായിരുന്നത്.
കാര്‍ഗിലിലേയ്ക്ക് ഗ്വാളിയോറില്‍ നിന്നും പുറപ്പെട്ട ലെഫ്റ്റനന്റ് ഥാപ്പറിന്റെ കമ്പനി കുപ്‌വാര വരെ ഒരു സ്പെഷ്യല്‍ ട്രെയിനിലാണ് പോയത്. അതിന് തുഗ്ലക്കാബാദ് റെയില്‍വേ സ്റ്റേഷനില്‍ അല്‍പനേരം 'ഹാള്‍ട്ട് ' ഉണ്ടായിരുന്നു. അവിടേയ്ക്ക് റോബിന്‍ അച്ഛനെയും അമ്മയെയും വിളിച്ചുവരുത്തി. അവര്‍ ഒരു കേക്കും കൊണ്ടാണ് വന്നത്. അത് മുറിച്ച് ഒരു കഷ്ണം അമ്മ മകന്റെ വായില്‍ വെച്ച് കൊടുത്തതും ഗ്രീന്‍ സിഗ്‌നല്‍ തെളിഞ്ഞു. വണ്ടി സ്റ്റേഷന്‍ വിട്ടു. അന്ന് തങ്ങളെ നോക്കി ബോഗിയുടെ വാതില്‍ക്കല്‍ നിന്ന് കൈ വീശിയ മകനെ ഇനി കാണുന്നത് ദേശീയ പതാകയില്‍ പൊതിഞ്ഞാവും എന്ന് ഓര്‍ക്കാന്‍ പോലും ആ അച്ഛനമ്മമാര്‍ ശ്രമിച്ചിട്ടുണ്ടാവില്ല.
കാശ്മീര്‍ താഴ്വരയില്‍ ഥാപ്പറിന്റെ പോസ്റ്റിങ് കുപ്‌വാരയിലായിരുന്നു. അവിടത്തെ 'ഖാഡി' എന്നുപേരായ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലായിരുന്നു ഇന്ത്യന്‍ സൈനികര്‍ക്ക് താമസം ഒരുക്കിയിരുന്നത്. സ്‌കൂളിന്റെ തൊട്ടടുത്തുള്ളൊരു കുഞ്ഞുകുടിലില്‍ ഒരു കശ്മീരി കുടുംബം താമസമുണ്ടായിരുന്നു. ആ കുടിലിനു പുറത്ത് ഏത് സമയവും സ്‌കൂളിലേക്കും കണ്ണുനട്ട് നില്‍ക്കുന്ന റുക്സാന എന്ന ഒരു മൂന്നുവയസ്സുകാരി മുസ്ലിം പെണ്‍കുട്ടിയുണ്ടായിരുന്നു. അദ്ദേഹം അവളുടെ കുടുംബവുമായി പരിചയം സ്ഥാപിച്ചു.
ഭീകരവാദികളും പട്ടാളക്കാരും തമ്മിലുള്ള വൈരത്തിനിടയില്‍ പൊലിഞ്ഞ ജന്മമായിരുന്നു റുക്സാനയുടെ അച്ഛന്റേത്. തങ്ങളുടെ വിവരങ്ങള്‍ പട്ടാളക്കാര്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്ന ഒരു ഒറ്റുകാരന്‍ ആണയാള്‍ എന്ന സംശയത്തില്‍ ഭീകരവാദികള്‍ റുക്‌സാനയുടെ മുന്നിലിട്ട് അദ്ദേഹത്തെ വെടിവെച്ചുകൊന്നുകളഞ്ഞു. ആ സംഭവത്തിന് ദൃക്സാക്ഷിയാകേണ്ടി വന്നതിന്റെ മാനസികാഘാതത്തില്‍ അവള്‍ക്ക് സംസാരശേഷി നഷ്ടമായിപ്പോയിരുന്നു. ഒരക്ഷരം മിണ്ടാതെ, ചിരിക്കാതെ നില്‍ക്കുന്ന ആ പെണ്‍കുഞ്ഞ് റോബിന്റെ ഹൃദയം അലിയിച്ചു. ലെഫ്റ്റനന്റ് വിജയന്ത് ഥാപ്പറിന് ആ കുഞ്ഞിനോട് വല്ലാത്തൊരു വാത്സല്യമായിരുന്നു. കാണുമ്പോഴൊക്കെ അദ്ദേഹം അവള്‍ക്കുനേരെ കൈ വീശും. വണ്ടി നിര്‍ത്തി ചോക്‌ളേറ്റ് കൊടുക്കും അവള്‍ക്ക്. ' അമ്മേ, എനിക്കിവിടെ മൂന്നുവയസ്സുള്ള ഒരു ഇഷ്ടക്കാരിയുണ്ട്. അവള്‍ക്കായി അമ്മ അവിടെ നല്ലൊരു സല്‍വാര്‍ കമ്മീസ് തയ്പ്പിച്ച് വെക്കണം..' എന്ന് അയാള്‍ നാട്ടില്‍ അമ്മയ്ക്ക് കത്തെഴുതിയിരുന്നു.
ഥാപ്പറിന്റെ അച്ഛന്‍ കേണല്‍ വി എന്‍ ഥാപ്പര്‍ തന്റെ പത്‌നിയോടൊപ്പം ഇപ്പോള്‍ എല്ലാ വര്‍ഷവും മുടങ്ങാതെ കാര്‍ഗിലിലെ ദ്രാസ് സന്ദര്‍ശിക്കും. തങ്ങളുടെ മകന്‍ അന്ത്യശ്വാസം വലിച്ച ആ രണഭൂമിയിലേക്കുള്ള പോക്ക് അവര്‍ക്കൊരു തീര്‍ത്ഥ യാത്രയാണ്. കശ്മീരിലെത്തുമ്പോള്‍, അവര്‍ എല്ലാക്കൊല്ലവും മുടങ്ങാതെ കുപ്വാരയിലേക്കും പോകും. അവിടെച്ചെന്ന്, മകന്റെ ആ കുഞ്ഞു സ്‌നേഹിതയെ കാണും. റുക്സാനയിന്ന് ആ പഴയ കുഞ്ഞല്ല..! അവള്‍ മുതിര്‍ന്നു. വയസ്സ് ഇരുപത്തിരണ്ടായി. പോകുമ്പോഴെല്ലാം അവര്‍ റുക്സാനയ്ക്ക് എന്തെങ്കിലും സമ്മാനങ്ങളും കൊണ്ടുപോകും. അവള്‍ തിരിച്ച് കേണല്‍ അങ്കിളിനും ആന്റിയ്ക്കും ഒരു പെട്ടി കശ്മീരി ആപ്പിളും കൊടുക്കും. കഴിഞ്ഞ കൊല്ലം അവര്‍ റുക്സാനയ്ക്ക് നല്‍കിയത് ഒരു ലാപ്‌ടോപ്പ് ആയിരുന്നു. അവളുടെ വിവാഹം തീരുമാനിക്കുന്ന സമയത്ത് മകന്‍ റോബിന്റെ പേരില്‍ നല്ലൊരു വിവാഹ സമ്മാനവും കൊടുക്കുമെന്ന് അമ്മ പറയുന്നു.
ഒടുവിലത്തെ പോരാട്ടത്തിനായി പുറപ്പെടുന്നതിന് തൊട്ടുമുമ്പ് മകന്‍ തനിക്കെഴുതിയ കത്തില്‍ മറുപടിയായി അച്ഛന്‍ കേണല്‍ വി എന്‍ ഥാപ്പര്‍ ഇങ്ങനെ കുറിച്ചുവച്ചു , ' മോനേ.. നിന്റെ ജീവത്യാഗം വരുംതലമുറയിലെ നിരവധി കുട്ടികള്‍ക്ക് പ്രചോദനമാകും. നിന്നെ വളര്‍ത്തി വലുതാക്കി രാജ്യത്തിനു വേണ്ടി സമര്‍പ്പിച്ച അച്ഛനമ്മമാര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്കത് ഏറെ അഭിമാനം പകരുന്നു, അതേ സമയം, ചെറുപ്രായത്തില്‍ ഒരു മകന്‍ നഷ്ടപ്പെട്ട അച്ഛനും അമ്മയും എന്ന നിലയില്‍ ഞങ്ങള്‍ക്ക് ഒരിക്കലും തീരാത്ത പ്രാണസങ്കടവും..!
വീട്ടുകാര്‍ക്ക് 'റോബിന്‍' ആയിരുന്നു ലെഫ്റ്റനന്റ് വിജയന്ത് ഥാപ്പര്‍. ഥാപ്പറിന്റെ അനുജന്റെ വിളിപ്പേരായിരുന്നു ബേര്‍ഡി. ഒരു ദിവസം റോബിന്‍ ബേര്‍ഡിയെ 'ഒരു കൂട്ടം കാണിച്ചുതരാം' എന്നും പറഞ്ഞ് വിളിച്ചുകൊണ്ടുപോയത്രേ. എന്തോ വലിയ കാര്യം കാണിച്ചുതരാം എന്ന് പറഞ്ഞ് വിളിച്ചുകൊണ്ട് പോയിട്ട് ആരുടെയോ വീടാണത്രേ റോബിന്‍ അവനെ കാണിച്ചുകൊടുത്തത്. ആരുടെ വീട് എന്ന് ചോദിച്ചപ്പോഴാണ് റോബിന്‍ ആ രഹസ്യം വെളിപ്പെടുത്തിയത്. അത് പരം വീര്‍ ചക്ര അരുണ്‍ ഖേത്രപാലിന്റെ വീടായിരുന്നു. ആ വീടിന്റെ ചുറ്റിനും നടന്നു കണ്ട് തിരിച്ചുപോരും മുമ്പ് റോബിന്‍ ബേര്‍ഡിയുടെ ചെവിയില്‍ പറഞ്ഞു,' നോക്കിക്കോടാ ബേര്‍ഡീ.. ഒരു ദിവസം, ഇതുപോലെ ആളുകള്‍ നമ്മുടെ വീടും കാണാന്‍ വരും.. 'റോബിന്‍ എന്ന പയ്യന്‍ വലുതായി പട്ടാളത്തില്‍ ലെഫ്റ്റനന്റായി, കാര്‍ഗില്‍ യുദ്ധത്തില്‍ വീരചരമം പ്രാപിച്ചതോടെ ആ വാക്കുകള്‍ സത്യമായി. ഇന്ന് അദ്ദേഹത്തിന്റെ വീട് ഒന്ന് കാണാന്‍ വേണ്ടി മാത്രം പലരും വരാറുണ്ട്. തന്റെ ചെവിയില്‍ പറഞ്ഞ ആ രഹസ്യം സത്യമായത് ഓര്‍ക്കുമ്പോള്‍ ഇന്നും പക്ഷേ ബേര്‍ഡിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകും.
https://www.facebook.com/Malayalivartha