പൊട്ടിത്തെറിയില്ല; പാലാരിവട്ടം പൊളിഞ്ഞു തുടങ്ങി; അഴിമതിയുടെ സ്മരകം ഇനി സ്മരണകളിലേക്ക്; ഗതാഗത നിയന്ത്രണം സംബന്ധിച്ച തീരുമാനം ഇന്ന്; എട്ടു മാസത്തിനുള്ളില്‍ പുതിയ പാല നിര്‍മിക്കുമെന്ന് ഇ.ശ്രീധരന്റെ ഉറപ്പ്; രാത്രിയും പകലും ജോലി നടക്കും
അഴിമതിയുടെ പഞ്ചവടി പാലം പൊളിഞ്ഞു തുടങ്ങി. സുപ്രീംകോടതി വരെ നീണ്ട പോരാട്ടങ്ങള്‍ക്ക് ഒടുവിലാണ് ഇന്ന് പാലം പൊളിക്കുന്നത്. പൂജാരികളുടെ നേതൃത്വത്തില്‍ പാലത്തില്‍ പൂജ നടത്തിയ ശേഷമാണ് മണ്ണുമാന്തി യന്ത്രത്തിന്റെ പല്ലുകള്‍ പാലത്തിന്റെ ടാറില്‍ പതിച്ചത്. കേരളത്തിന് ആകെ അപമാനകരമായ അഴിമതിയുടെ സ്മാരകം ഇന്ന് മുതല്‍ പഴയകാല ചിത്രങ്ങളുടെ സ്മരണയില്‍ മാത്രമായി ഒതുങ്ങും. പൊളിക്കുക എന്നു കേട്ടാല്‍ മരടിലെ ഫഌറ്റ് തകര്‍ത്തതാണ് കൊച്ചിക്കാര്‍ക്ക് ഓര്‍മ വരിക. പാലാരിവട്ടത്ത് അതൊന്നുമില്ല. ഡയമണ്ട് കട്ടര്‍ ഉപയോഗിച്ച് ഓരോ ഗര്‍ഡറും അതിനു മുകളിലെ ഡെക് സ്ലാബും മുറിക്കുകയാണ് ചെയ്യുന്നത്. ആദ്യം നീളത്തില്‍ മുറിക്കുന്ന കോണ്‍ക്രീറ്റ് ചെറു കഷണങ്ങളാക്കിയ ശേഷം ഇവിടെവെച്ചു തന്നെ പൊടിയാക്കി മാറ്റും.
പാലം പൊളിക്കലിന്റെ ആദ്യ ദിനമായ ഇന്ന് വാഹന ഗതാഗതത്തിന് നിയന്ത്രണങ്ങളൊന്നുമില്ല. ഡിഎംആര്‍സി, പോലീസ്, ദേശീയപാതാ അതോറിറ്റി എന്നിവര്‍ ഇന്ന് നടത്തുന്ന സംയുക്ത പരിശോധനയ്ക്ക് ശേഷമായിരിക്കും ഗതാഗത നിയന്ത്രണത്തില്‍ തീരുമാനമുണ്ടാവുക. ഡിഎംആര്‍സിയുടെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയാണ് പാലം പണിയുന്നത്. 661 മീറ്റര്‍ ദൂരം വരുന്ന പാലത്തിന്റെ ടാറ് ഇളക്കിമാറ്റുന്നതാണ് ആദ്യ ഘട്ടത്തില്‍ ചെയ്യുക. 4 ദിവസം കൊണ്ട് ഈ ജോലി തീരും. ഈ സമയം പാലത്തിന്റെ രണ്ട് വശങ്ങളിലൂടെയും വാഹനം കടത്തിവിടും. കൊച്ചി ഡിസിപി ജി. പൂങ്കുഴലിയും ഡിഎംആര്‍സി ചീഫ് എന്‍ജിനീയര്‍ കേശവ് ചന്ദ്രനും ദേശീയ പാതാ അതോറിറ്റി, റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരും പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌സംയുക്ത പരിശോധന നടത്തി. യാത്രക്കാരെ വലിയ തോതില്‍ ബുദ്ധിമുട്ടിക്കുന്ന നിയന്ത്രണങ്ങള്‍ ഉണ്ടാവില്ല. രാത്രിയും പകലും പാലം നിര്‍മ്മാണ ജോലികള്‍ നടക്കും. പ്രധാന ജോലികള്‍ രാത്രിയില്‍ നടത്താനാണ് ആലോചന.
അടുത്തയാഴ്ച തന്നെ ഗര്‍ഡറുകള്‍ നീക്കുന്ന ജോലിയും തുടങ്ങും. 8 മാസത്തിനുള്ളില്‍ പാലം പണി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. പാലം പൊളിക്കുമ്പോഴുള്ള പൊടിശല്യം കുറയ്ക്കാനായി നെറ്റ് കര്‍ട്ടന്‍ വിരിക്കും. ഒപ്പം വെള്ളവും നനച്ചു കൊടുക്കും. എങ്കിലും കുറച്ച് ബുദ്ധിമുട്ട് യാത്രക്കാര്‍ക്കും പരിസരവാസികള്‍ക്കും ഉണ്ടാകും. നല്ല കാര്യത്തിനായി ജനം സഹകരിക്കുമെന്ന പ്രതീക്ഷയാണ് ഡി.എം.ആര്‍.സി.യും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയും പ്രകടിപ്പിച്ചത്. ആകെയുള്ള 17 സ്പാനില്‍ 15 എണ്ണം കട്ടുചെയ്ത് നീക്കി പ്രീ സ്‌ട്രെസ്ഡ് ഗര്‍ഡറുകള്‍ സ്ഥാപിക്കാനാണ് നിലവിലെ തീരുമാനം. പാലത്തിന്റെ മധ്യഭാഗത്തേയും ഇടപ്പള്ളി ഭാഗത്തെ ഒരു സ്പാനും പ്രീ സ്‌ട്രെസ്ഡ് ഗര്‍ഡര്‍ ആയതിനാലാണ് മാറ്റേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ പാലം പൊളിച്ചു തുടങ്ങുമ്പോള്‍ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇതും നീക്കും. നിലവിലെ ബലക്ഷയമുള്ള പിയര്‍ ക്യാപ്പുകള്‍ ബലപ്പെടുത്തിയാല്‍ മതിയെന്നതാണ് തീരുമാനം. പക്ഷേ, ഇതിന് സാധ്യമായില്ലെങ്കില്‍ പിയര്‍ ക്യാപ്പുകളും മാറ്റിയേക്കാം. രണ്ട് തൂണുകള്‍ക്കിടയില്‍ ഒരു ചതുരപ്പെട്ടിയുടെ രൂപത്തിലാണ് സ്പാന്‍. ഇത്തരം സ്പാനുകള്‍ക്ക് മുകളിലാണ് ഡെക് സ്ലാബ് കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നത്. കഷ്ണങ്ങളാക്കുന്ന ഗര്‍ഡര്‍ ചെല്ലാനത്ത് കടല്‍ ഭിത്തി നിര്‍മിക്കാനായി ഉപയോഗിക്കാം എന്ന നിര്‍ദേശം ഉയര്‍ന്നു വന്നിരുന്നെങ്കിലും അത് ഉപേക്ഷിച്ചു. ലോറിയില്‍ കയറ്റിക്കൊണ്ടുപോകുന്നതടക്കമുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് ആ തീരുമാനം.
ഒന്‍പതു മാസത്തെ സമയമാണ് പാലം നിര്‍മാണത്തിന് ആകെ അനുവദിച്ചിരിക്കുന്നത്. അതിവേഗം മുന്നോട്ടുപോകാനാണ് മെട്രോമാന്‍ ഇ. ശ്രീധരന്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതിനാല്‍ എട്ടുമാസം മുന്‍പേ ജോലികള്‍ പൂര്‍ത്തിയാക്കിയേക്കാം. പുനര്‍നിര്‍മാണത്തോടെ പാലത്തിന്റെ ആയുസ്സ് 100 വര്‍ഷമായി വര്‍ധിക്കുമെന്നാണ് മെട്രാമാന്റെ ഉറപ്പ്. കേരള റെയില്‍വേ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെ.ആര്‍.ഡി.സി.എല്‍.) റെയില്‍വേ ഓവര്‍ ബ്രിഡ്ജ് വിഭാഗം ജനറല്‍ മാനേജരാണ് ജി. കേശവ ചന്ദ്രന്‍. ഇ. ശ്രീധരന്റെ അഭ്യര്‍ഥന പ്രകാരം കേശവചന്ദ്രന്റെ സേവനം കെ.ആര്‍.ഡി.സി.എല്‍. വിട്ടുനല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം തന്നെ കേശവചന്ദ്രന്‍ ചുമതല ഏറ്റെടുത്തു.
https://www.facebook.com/Malayalivartha