മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ തീര്‍പ്പാക്കി! ശിവശങ്കർ പ്രതിയല്ല, തത്കാലം ആശ്വാസിക്കാം; കട്ടകലിപ്പിൽ കസ്റ്റംസും ഇഡിയും...
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ തീര്‍പ്പാക്കി. മുന്‍ കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിച്ചപ്പോള്‍ നിലവില്‍ ശിവശങ്കര്‍ പ്രതിയല്ലെന്ന് എന്‍.ഐ.എ. അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. നിലവില്‍ ഇതുവരെയും എന്‍.ഐ.എ. കേസില്‍ ശിവശങ്കര്‍ പ്രതിയല്ല. അതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ അപക്വമെന്നും അതിനാല്‍ ഇത് പരിഗണിക്കേണ്ടെന്നുമായിരുന്നു എന്‍.ഐ.എയുടെ വാദം. ഈ പരാമര്‍ശം അംഗീകരിച്ചുകൊണ്ട് കോടതി ഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു. പ്രതിയല്ല എന്ന് പറഞ്ഞതോടെ ശിവശങ്കറിന്റെ അഭിഭാഷകന്‍ ഹര്‍ജി തീര്‍പ്പാക്കാന്‍ അനുവദിക്കുകയും ചെയ്തു.
അതേസമയം സ്വർണക്കടത്തുകേസ് പ്രതി സ്വപ്നാ സുരേഷിന്റെ സാമ്പത്തിക ഇടപാടുകൾ മുൻ ഐ.ടി.സെക്രട്ടറി എം.ശിവശങ്കറിന് അറിയാമെന്നും അതിനാൽ ആവശ്യമെങ്കിൽ കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ടതുണ്ടെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്റെ പരിധിയിൽ വരുന്ന ഇടപാടുകളാണ് സ്വപ്നയുടേത്.
ശിവശങ്കറിന് ബന്ധമുണ്ടെന്ന് കരുതുന്ന ഈ സാമ്പത്തിക കുറ്റകൃത്യത്തെ സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്നും ഇ.ഡി. അസിസ്റ്റന്റ് ഡയറക്ടർ പി. രാധാകൃഷ്ണൻ നൽകിയിരിക്കുന്ന റിപ്പോർട്ടിൽ പറയുന്നു.ഇതുവരെ കണ്ടെത്തിയ കാര്യങ്ങൾ മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിക്കാമെന്നും ഇ.ഡി. അറിയിച്ചു. മുൻകൂർജാമ്യഹർജി പരിഗണിക്കേണ്ടതില്ലെന്ന് വ്യക്തമാക്കുന്ന വിവരങ്ങൾ അതിലുണ്ട്. അതിനാൽ മുൻകൂർജാമ്യഹർജി തള്ളണമെന്നും അതല്ലെങ്കിൽ മുൻകൂർജാമ്യം അന്വേഷണത്തെ പ്രതിരോധിക്കാനുള്ള മാർഗമായി മാറ്റുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇ.ഡി.കേസിൽ അറസ്റ്റുചെയ്യാൻ സാധ്യതയുണ്ടെന്നുകാട്ടി ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യഹർജി വെള്ളിയാഴ്ച കോടതിയുടെ പരിഗണനയ്ക്ക് വരുന്നതിന് മുന്നോടിയായാണ് ഇ.ഡി. റിപ്പോർട്ട് നൽകിയിരിക്കുന്നത്. നയതന്ത്രബാഗേജിന്റെ മറവിൽ നടന്ന സ്വർണക്കടത്തുകേസിൽ യു.എ.പി.എ. അടക്കമുള്ള നിയമങ്ങൾ ചുമത്തി അറസ്റ്റിലായവരോടൊപ്പമുള്ള പല പ്രവൃത്തികളിലും ശിവശങ്കർ പങ്കെടുത്തിട്ടുണ്ട്. സ്വപ്ന സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലല്ലെന്നും അവരെ സഹായിക്കാനാണ് താൻ ശ്രമിച്ചതെന്നുമാണ് ശിവശങ്കർ നേരത്തേ മൊഴി നൽകിയത്. നല്ല ജോലിനേടാൻ സഹായിച്ചെന്നും പറയുന്നുണ്ട്. സ്വപ്നയുമായി ശിവശങ്കറിന് നല്ല അടുപ്പമായിരുന്നു. ദിവസംമുഴുവൻ വാട്‌സാപ്പ് സന്ദേശങ്ങളും അയച്ചിരുന്നു. സ്വപ്ന സ്വർണക്കടത്തിലൂടെയും കോൺസുലേറ്റിലെ കമ്മിഷനിലൂടെയും കൈക്കൂലിയിലൂടെയും നേടിയ പണത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല എന്ന് കരുതാനാകില്ലെന്നും റിപ്പോർട്ടിലുണ്ട്.
അതേസമയം ശിവശങ്കറിനെ അറസ്റ്റ് ചെയ്യത്തക്ക വിധത്തിലുള്ള തെളിവുകൾ കേന്ദ്ര അന്വേഷണ ഏജൻസി കണ്ടെത്തിയിട്ടുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ചാർട്ടേർഡ് അക്കൗണ്ടന്റ് വേണുഗോപാലിനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച മൊഴിയാണ് ശിവശങ്കറിന് കുരുക്കായി മാറുന്നത്. ഒരു ദിവസം ശിവശങ്കറിനൊപ്പം സ്വപ്ന 30 ലക്ഷം രൂപയുമായി വീട്ടിൽ വന്നതായും ഇത്രയും തുക കൈകാര്യം ചെയ്യാൻ മടിച്ചപ്പോൾ പണം നിയമപരമായി സമ്പാദിച്ചതാണെന്നും ലോക്കറിൽ വയ്ക്കണമെന്നും പറഞ്ഞതായി ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെ മൊഴിയുണ്ട്.സ്വപ്നയുടെ തലസ്ഥാനത്തെ ബാങ്കിലെ ലോക്കറിൽ നിന്നും ഒരു കോടി രൂപ എൻ.ഐ.എ കണ്ടെത്തിയിരുന്നു. സെക്രട്ടേറിയറ്റിനടുത്ത് എസ്.ബി.ഐ സിറ്റി ബ്രാഞ്ചിലെ ലോക്കറിൽ നിന്ന് 64ലക്ഷം രൂപയും 982.5ഗ്രാം സ്വർണവും ഫെഡറൽ ബാങ്കിന്റെ സ്റ്റാച്യു ബ്രാഞ്ചിലെ ലോക്കറിൽ നിന്ന് 36.5ലക്ഷം രൂപയുമാണ് പിടിച്ചെടുത്തത്.
പണം ലോക്കറിൽ സൂക്ഷിക്കാൻ ശിവശങ്കർ നിർദ്ദേശിച്ചതനുസരിച്ചാണ് സഹായിച്ചതെന്നും വേണുഗോപാൽ നേരത്തെ മൊഴി നൽകിയിട്ടുണ്ട്. സ്വപ്നയുമായി ജോയിന്റ് അക്കൗണ്ടിൽ ബാങ്ക് ലോക്കർ എടുത്തത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ നിർദ്ദേശ പ്രകാരമായിരുന്നെന്നും പണവുമായി അദ്ദേഹം തന്റെ വീട്ടിലെത്തിയെന്നും ചാർട്ടേർഡ് അക്കൗണ്ടന്റ് വേണുഗോപാൽ വെളിപ്പെടുത്തിയതോടെ കള്ളപ്പണ ഇടപാടു കേസിൽ ശിവശങ്കറിന്റെ അറസ്റ്റ് ഉറപ്പായി. അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കണമെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കോടതിയിൽ ആവശ്യപ്പെട്ടു കഴിഞ്ഞു.വേണുഗോപാലിന്റെ മൊഴികളിൽ നിന്ന് ശിവശങ്കറിന് കള്ളപ്പണ ഇടപാടിൽ പങ്കുണ്ടായിരുന്നെന്നും സ്വപ്നയുടെ ഇടപാടുകളെല്ലാം ശിവശങ്കർ അറിഞ്ഞിരുന്നെന്നുമാണ് ഇ.ഡി വിലയിരുത്തുന്നത്.
സ്വപ്നയുടെ കള്ളപ്പണ ഇടപാടുകൾക്ക് ശിവശങ്കർ സഹായം നൽകിയതിന്റെ തെളിവുകൾ സീൽവച്ച കവറിൽ കോടതിയിൽ സമർപ്പിച്ചശേഷം അറസ്റ്റിനുള്ള അനുമതി ആവശ്യപ്പെടും.ഇ.ഡി അറസ്റ്റ് ചെയ്താൽ മൂന്നു മുതൽ ആറുമാസം വരെ ജാമ്യംകിട്ടില്ല. ബിനാമിആക്ട്, ഇൻകംടാക്സ് ആക്ട്, ആന്റി മണിലോണ്ടറിംഗ് ആക്ട്,വിദേശത്ത് ഹവാലാ ഇടപാട് നടന്നതിനാൽ ഫെമ (ഫോറിൻമണി മാനേജ്‌മെന്റ് ആക്ട്) എന്നീ വകുപ്പുകൾ ചുമത്താം. സ്വർണക്കടത്ത് പ്രതികളുടെയും സംരക്ഷകരുടെയും ബിനാമി, കള്ളപ്പണ ഇടപാടുകളാണ് അന്വേഷിക്കുന്നത്. കള്ളപ്പണ കേസിൽ പ്രതിയാക്കിയാൽ നിരപരാധിത്വം തെളിയിക്കേണ്ടത് കുറ്റാരോപിതനാണ്. ചാർട്ടേർഡ് അക്കൗണ്ടന്റിനെ മാപ്പുസാക്ഷിയാക്കിയുള്ള നീക്കമാണ് ഇഡി നടത്തുന്നതെങ്കിൽ കേസ് കടുക്കും.
https://www.facebook.com/Malayalivartha