ദേവസ്വം ബോര്‍ഡിനെ കൊള്ളടിക്കുന്നവര്‍; ചെയ്യാത്ത പണിക്ക് കോടികള്‍ തട്ടിയെടുത്തു; 50 കോടി രൂപയുടെ തട്ടിപ്പില്‍ നടന്ന വിജിലന്‍സ് അന്വേഷണം അട്ടിമറിച്ചു; അഴിമതി ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ക്ഷേത്രങ്ങള്‍ അടഞ്ഞു കിടക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ദേവസ്വം ബോര്‍ഡിന് സൃഷ്ടിച്ചിരിക്കുന്നത്. ഇതിനിടെ വരുമാനത്തിനായി ശബരിമലയില്‍ തീര്‍ത്ഥാന സീസണ്‍ നിയന്ത്രണങ്ങളോടെ നടപ്പാക്കാന്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ ഈ പ്രതിസന്ധിയില്‍ പോലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കൊള്ളയടിക്കപ്പെടുകയാണ്. നടക്കാത്ത നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ബില്‍ മാറിയെടുക്കാനുള്ള നീക്കത്തിലാണ് ദേവസ്വം ബോര്‍ഡിന്റെ മരാമത്ത് വകുപ്പ്. നടപടികള്‍ പാലിക്കാതെ 50 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തി ബില്ല് മാറിയതിലെ വിജിലന്‍സ് അന്വേഷണം അട്ടിമറിച്ചതിനു പിന്നാലെയാണ് ഇക്കാര്യവും പുറത്തുവരുന്നതെന്നതും ശ്രദ്ധേയമാണ്.
മാവേലിക്കര, അമ്പലപ്പുഴ, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം വൈക്കം എന്നിവിടങ്ങളില്‍ നടന്ന നിര്‍മാണപ്രവര്‍ത്തനങ്ങളുടെ പേരിലാണു തട്ടിപ്പ്. ഓരോ സ്ഥലത്തും കോടികളുടെ വെട്ടിപ്പിനാണു നീക്കം. മുന്‍ബോര്‍ഡിന്റെ കാലത്ത് ഒരു ഉന്നതന്റെ നേതൃത്വത്തിലാണ് അമ്പലപ്പുഴ, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല സെക്ഷനുകളില്‍ നിര്‍മാണം നടന്നത്. ഇതിന് മുന്‍ ബോര്‍ഡ് ഭരണസമിതി കണ്ണടച്ച് സാങ്കേതികഭരണാനുമതി നല്‍കി. നേരിട്ടു പരിശോധന നടത്താതെ ബില്ലുകള്‍ പാസാക്കാന്‍ മരാമത്ത് വിഭാഗത്തിലെ ചില ഉന്നതര്‍ അനുമതിയും നല്‍കിയതോടെയാണ് തട്ടിപ്പിനു കളമൊരുങ്ങിയത്. കോട്ടയത്തു നടന്നത് കോടികളുടെ വെട്ടിപ്പാണ്. വൈക്കത്ത് ഒരു കോടി രൂപയുടെ കോംപ്ലക്‌സ് നിര്‍മിക്കാനായിരുന്നു തീരുമാനം. എന്നാല്‍, 50 ലക്ഷം രൂപയുടെ നിര്‍മാണംപോലും അവിടെ നടന്നിട്ടില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് മുഴുവന്‍ തുകയുടെയും ബില്ല് പാസാക്കാന്‍ നീക്കം നടക്കുന്നത്.
പലയിടങ്ങളിലും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ല. ആരംഭിച്ചയിടങ്ങളില്‍ 30 ശതമാനം പോലും ജോലികള്‍ പൂര്‍ത്തീകരിച്ചിട്ടുമില്ല. ബില്ലുകള്‍ മാറിയെടുക്കാനുള്ള നീക്കത്തിനെതിരേ ചില കരാറുകാര്‍ ദേവസ്വം വിജിലന്‍സിനു നല്‍കിയ പരാതികള്‍ നടപടിയെടുക്കാതെ ഒതുക്കി. വിജിലന്‍സ് അന്വേഷണത്തിനായി ഫയലുകള്‍ ആവശ്യപ്പെട്ടതോടെ ഉന്നതന്റെ ബിനാമികളായിരുന്ന എന്‍ജിനീയര്‍മാര്‍ അവധിയെടുത്ത് മുങ്ങി. ഈ ഉന്നതന്‍ ബോര്‍ഡില്‍നിന്ന് വിരമിച്ചെങ്കിലും ഭരണകക്ഷിയിലുള്ള സ്വാധീനം ഉപയോഗിച്ച് അന്വേഷണം മുളയിലേ നുള്ളി. ഇക്കാര്യങ്ങള്‍ പുറത്തുവരാതിരിക്കാന്‍ അഴിമതി ആരോപണം നേരിടുന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മരാമത്ത് വിഭാഗത്തില്‍ ഓഡിറ്റ് നടത്താനുള്ള നീക്കവും നടക്കുന്നുണ്ട്. മരാമത്തിലെ 18 വിഭാഗങ്ങളിലെയും നോണ്‍ കേഡര്‍ എ.ഇമാരെ പൂര്‍ണമായി ഒഴിവാക്കി രണ്ടു സെക്ഷന്റെ വീതം ചാര്‍ജ് കേഡര്‍ എ.ഇമാര്‍ക്കു നല്‍കി അഴിമതി മറച്ചുവയ്ക്കാനുള്ള ശ്രമവും നടന്നു.
എന്നാല്‍ അഴിമതിയാരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും തെളിവു ലഭിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു പറഞ്ഞു. മുന്‍ ബോര്‍ഡ് സാങ്കേതികഭരണാനുമതി നല്‍കിയ പ്രവര്‍ത്തനങ്ങളില്‍ പുതിയ ബോര്‍ഡിന് ഇടപെടുന്നതില്‍ പരിമതികള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
തുലാമാസ പൂജയ്ക്ക് ദര്‍ശനം അനുവദിച്ചെങ്കിലും തീര്‍ഥാടകരുടെ എണ്ണത്തിലെ കുറവ് മൂലം ദേവസ്വം ബോര്‍ഡിന് ഭീമമായനഷ്ടമാണ് നേരിട്ടത്. പ്രതിദിനം 250 പേര്‍ക്ക് മാത്രം ദര്‍ശനത്തിന് അനുമതി നല്‍കിയ തീരുമാനം തെറ്റായിപ്പോയെന്നാണ് ഇപ്പോഴുള്ള വിലയിരുത്തല്‍. ആയിരം പേര്‍ക്കെങ്കിലും വെര്‍ച്വല്‍ ക്യൂവിലൂടെ ദര്‍ശനം അനുവദിച്ചിരുന്നെങ്കില്‍ നഷ്ടം പരിഹരിക്കാമായിരുന്നുവെന്നാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ തന്നെ വ്യക്തമാക്കുന്നത്. കാണിക്ക ഇനത്തില്‍ നാമമാത്രമായ തുകയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഉദയാസ്തമന പൂജ, പടിപൂജ എന്നിവ വഴി കിട്ടുന്ന വരുമാനം മാത്രമാണ് ദേവസ്വം ബോര്‍ഡിന് ലഭിക്കുന്നത്. അരവണ പ്രസാദവും വേണ്ടത്ര വില്‍പനയില്ല.
കുറഞ്ഞത് ആയിരം തീര്‍ഥാടകര്‍ എത്തിയാലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവേശനം നല്‍കാമായിരുന്നെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് തിങ്കള്‍ മുതല്‍ വെള്ളിവരെ ആയിരം പേരെ വീതവും ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ടായിരം പേരെയും പ്രവേശിപ്പിക്കാനാണ് ഇപ്പോഴത്തെ ആലോചന. മറ്റ് ദിവസങ്ങളില്‍ കുറഞ്ഞത് അയ്യായിരം പേരെ പ്രവേശിപ്പിക്കാന്‍ കഴിയും. ഏഴുമാസമായി മുടങ്ങിയ തീര്‍ഥാടനം പുനരാരംഭിക്കുന്നതിനുള്ള ട്രയലായാണ് തുലാമാസ പൂജാ വേളയില്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിച്ചത്. ഇത്തരത്തില്‍ വരുമാനത്തിനായി കോവിഡിനെ പോലും അവഗണിക്കുമ്പോഴാണ് ദേവസ്വം ബോര്‍ഡിനെ തന്നെ കൊള്ളയടിക്കുന്ന നിലപാടുമായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
https://www.facebook.com/Malayalivartha