'നിരന്തരമായി പീഡനമേല്‍ക്കേണ്ടി വന്നു ആ കുഞ്ഞിനെന്നു, വായിക്കുന്നതിനു മുന്‍പേ പലരുടെയും കമന്റ് ആയികഴിഞ്ഞു, ഒന്നു രണ്ടു പ്രാവശ്യം ഓക്കേ, ഇതു ആ കൊച്ചു സമ്മതിച്ചിട്ടാണ് അല്ലാതെ ഒന്നുമല്ല...' വൈറലായി ഡോക്ടറിന്റെ കുറിപ്പ്
കുട്ടികളില്‍ ലൈംഗിക അറിവ് പകര്‍ന്ന് കൊടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പറയുകയാണ് ഡോ. അനുജ ജോസഫ്. കുട്ടികള്‍ക്ക് എതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്ക് ലൈംഗിക വിഷയങ്ങളിലെ അവരുടെ അറിവ് കുറവ് കാര്യമായ പങ്കുവയ്ക്കുന്ന കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. പഠിപ്പിക്കുന്ന അധ്യാപകര്‍ പോലും ഇക്കാര്യത്തില്‍ അലംഭാവം കാട്ടുന്നുണ്ടെനന്ന് ഡോ. അനുജ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കിയിട്ടുള്ളത്.
ഡോ. അനുജയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
'കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള ലൈoഗിക അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചു വരുന്നു', വാര്‍ത്ത കേള്‍ക്കേണ്ട താമസം, 'ഓ ഇതു ഇവിടെങ്ങും അല്ലെന്നോര്‍ത്ത് സമാധാനിക്കുന്നവരാണ് ഏറെയും. ആരാണ്ടമ്മക്ക് ഭ്രാന്തായാല്‍ കാണാന്‍ നല്ല ചേലെന്ന മട്ടിലാണ് കാര്യങ്ങളുടെ ഗതി. ക്രൂരതയേല്‍ക്കപ്പെട്ടവരെ കുറ്റവാളിയെക്കാളും നികൃഷ്ടരായി കാണുന്നവരും ഇല്ലാതില്ല. 'നിരന്തരമായി പീഡനമേല്‍ക്കേണ്ടി വന്നു ആ കുഞ്ഞിനെന്നു, വായിക്കുന്നതിനു മുന്‍പേ പലരുടെയും കമന്റ് ആയികഴിഞ്ഞു, ഒന്നു രണ്ടു പ്രാവശ്യം ok, ഇതു ആ കൊച്ചു സമ്മതിച്ചിട്ടാണ് അല്ലാതെ ഒന്നുമല്ല ' അഞ്ചും ആറും വയസ്സുള്ള കുഞ്ഞുപിള്ളേരുടെ സമ്മതമേ, ഇതു പോലെയൊക്കെ ചിന്തിക്കുന്നവരെ നമിച്ചു. Sex Education നിര്‍ബന്ധമാക്കണം, അതെ നിവൃത്തിയുള്ളു, എന്നതു കാലാ കാലങ്ങളായി കേള്‍ക്കുന്നതാണ്. ഈ ഒരു സാഹചര്യത്തില്‍, വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു സംഭവം ഓര്‍ത്തു പോകുന്നു.
'പ്ലസ് വണ്‍ ക്ലാസ്സ് മുറി, sex എഡ്യൂക്കേഷന്‍ ഭാഗമായി ഒരു അദ്ധ്യാപകന്‍ വിയര്‍ത്തൊലിച്ചു അവിടെന്നും ഇവിടെന്നും എന്തൊക്കൊയോ പറഞ്ഞെന്നു വരുത്തി ക്ലാസ്സെടുക്കുന്നു,മൂപ്പരുടെ വെപ്രാളം കണ്ടു കണ്ണും മിഴിച്ചു ഞങ്ങള്‍ പെണ്‍കുട്ടികളും ചെറു പുഞ്ചിരിയോടെ ആണ്‍കുട്ടികളും, അവസാനം സംശയനിവാരണത്തിനായുള്ള സമയമെത്തി, പെണ്‍കുട്ടികളുടെ ഭാഗത്തു എങ്ങു നിന്നില്ലാത്ത നിശബ്ദത തളം കെട്ടി നിന്നു, ആണ്‍കുട്ടികള്‍ കുറിപ്പുകളായി സംശയം ചോദിക്കുന്നുമുണ്ട്, പെട്ടെന്ന് ആ അദ്ധ്യാപകന്‍ 'സ്വയംഭോഗം ആരോഗ്യകരമോ അനാരോഗ്യപരമോ എന്നതിനെ ചൊല്ലി ആയി, പ്രസ്തുത ഭോഗത്തെ കുറിച്ചു ഒന്നും മനസിലാകാതെ ഞങ്ങളില്‍ കുറെ പേരും,തമ്മില്‍ തമ്മില്‍ ചോദിച്ചുവെങ്കിലും ആര്‍ക്കും യാതൊരു പിടിയുമില്ല, ക്ലാസ്സെടുക്കുന്ന ആളോട് ചോദിക്കാനുള്ള മടിയും, ആ സംശയം കുറച്ചു ദിവസങ്ങള്‍ മനസ്സിനെ അലോസരപ്പെടുത്തിയെങ്കിലും ഞങ്ങള്‍ എല്ലാവരും ബോധപൂര്‍വം അതങ്ങു മറന്നു.
സ്‌കൂള്‍ കാലഘട്ടത്തില്‍,ബയോളജി ക്ലാസ്സുകളില്‍ പ്രത്യുല്‍പ്പാദനം(Reproductive system) പ്രതിപാദിക്കുന്ന ഭാഗമൊക്കെ റോക്കറ്റിനെക്കാളും വേഗതയില്‍ ആയിരുന്നു അധ്യാപകര്‍ പഠിപ്പിച്ചിരുന്നത്. ട്യൂഷന്‍ ക്ലാസ്സുകളിലും സ്ഥിതി അതു തന്നായിരുന്നു . ചില കുറുമ്പന്മാരുടെ ചോദ്യത്തില്‍ നിന്നും രക്ഷപ്പെടാനായി വിയര്‍ത്തു കുളിക്കുന്ന ടീച്ചറുടെ അവസ്ഥ കണ്ടു സങ്കടം തോന്നിയിരുന്നു. എന്തോ മോശം കാര്യമാണ് ആ ഭാഗമത്രയും പഠിക്കേണ്ടിയിരുന്നതെന്ന തോന്നലായിരുന്നു ഏറെ പേര്‍ക്കും ഉണ്ടായിരുന്നത്. ഇന്നിന്റെ കാലഘട്ടത്തിലേക്കു മടങ്ങി വരാം. ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയുടെ മുന്നിലേക്ക് ബിരിയാണിയും പൊറോട്ടയും ചിക്കനും മട്ടണും എന്നു വേണ്ട സകല ഭക്ഷണവും നിരത്തി വച്ചാലുള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കു,എന്തു കഴിക്കണമെന്നറിയാതെ കണ്ണും തള്ളിയിരിക്കുന്ന, അല്ലെങ്കില്‍ കഴിക്കു, കഴിക്കു എന്ന ആക്രോശത്തില്‍ കയ്യില്‍ കിട്ടിയതൊക്കെ വാരി കഴിക്കുന്ന കുഞ്ഞിന്റെ അവസ്ഥയാണ് ഇന്നു നിലവിലുള്ളത്. അറിവ് ഒരുപാടാണ്, ഉള്‍കൊള്ളുന്നതിലും അധികം.
എന്താണാദ്യം വേണ്ടതെന്നു തിരിച്ചറിയാനാകാതെ പോകുന്നിടത്താണ് പരാജയം. ശരിയിലേക്ക് പോകുന്നതിലും അധികം ശെരികേടുകള്‍ കുഞ്ഞുങ്ങള്‍ പഠിക്കുന്നു.ഇതെങ്ങനെ സംഭവിക്കുന്നു എന്നറിയണം, വീട്ടില്‍ അച്ഛനോടും അമ്മയോടും എന്തു കാര്യമായാലും ഒരു ചെറിയ സംശയം പോലും അവരോടു ചോദിച്ചാല്‍ ഉത്തരം കിട്ടുമെന്നും മക്കള്‍ക്ക് തോന്നണം. ആ നിലയില്‍ കുഞ്ഞുങ്ങളെ കൈകാര്യം ചെയ്യാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. മറിച്ചു കൂട്ടുകാരില്‍ നിന്നും മറ്റും ലഭിക്കുന്ന അവ്യക്തമാര്‍ന്ന അറിവുകള്‍, തുടര്‍ന്നുള്ള സംശയങ്ങള്‍ ഇതൊക്കെ കുഞ്ഞുങ്ങള്‍ പങ്കു വയ്ക്കുന്ന മുതിര്‍ന്നവര്‍, നിര്‍ഭാഗ്യവശാല്‍ കുടുംബ ബന്ധങ്ങള്‍ പോലും മറന്നു കുഞ്ഞുങ്ങളെ ചൂഷണം ചെയ്യാന്‍ സാധ്യത ഇവിടെ ഏറെയാണ്. കുഞ്ഞുങ്ങളോട് സംസാരിക്കാന്‍ കഴിയണം നിങ്ങള്‍ക്ക്, അവന്റെയും അവളുടെയും ഉത്കണ്ട തിരിച്ചറിഞ്ഞു, അവരില്‍ ആത്മവിശ്വാസം വളര്‍ത്താന്‍ സാധിച്ചാല്‍ തന്നെ പ്രശ്‌നങ്ങള്‍ക്ക് ശമനം ഉണ്ടാകും.
ഇവിടെ മാതാപിതാക്കന്മാര്‍, അധ്യാപകര്‍ ആ ഉത്തരവാദിത്തം ഏറ്റെടുത്തെ മതിയാകു. Sex സംബന്ധമായി ഒരു സംശയം ചോദിച്ചാല്‍, ആ വിദ്യാര്‍ത്ഥി യെ/മകനെ/മകളെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന തരത്തില്‍ പരിശീലനം മാതാപിതാക്കന്മാര്‍ക്കും അധ്യാപകര്‍ക്കും നല്‍കണം. വിദ്യാലയങ്ങളില്‍ കൗണ്‍സിലിങ് പരിപാടികള്‍ കേവലം ചടങ്ങായി മാറാതെ കുഞ്ഞുങ്ങള്‍ക്ക് അവരുടെ ആകുലത പങ്കു വയ്ക്കാനുള്ള അവസരങ്ങള്‍ ആയി മാറണം, തന്റെ ശരീരത്തെ കുറിച്ചു ബോധവല്‍ക്കരണം ഓരോ കുഞ്ഞിനും നല്‍കണം. ഭയപ്പെടുത്തലുകളില്‍ ഉള്‍വലിയപ്പെടുന്ന ബാല്യങ്ങള്‍ അനവധി ,കുഞ്ഞുങ്ങള്‍ സംരക്ഷിക്കപ്പെടണം. അവരുടെ ജീവിതത്തെ ഭീതിയിലാക്കുന്ന ചൂഷണങ്ങള്‍ ആരില്‍ നിന്നായാലും പ്രതികരിക്കാന്‍ പഠിപ്പിക്കണം. ആത്മവിശ്വാസം നഷ്ടപ്പെട്ടവരായി മാറാതെ, ഈ ലോകം തങ്ങളുടെയും സ്വന്തമാണെന്ന തിരിച്ചറിവില്‍, വകതിരിവ് കെട്ട ജന്മങ്ങളുടെ മുഖമൂടി വലിച്ചെറിയപ്പെടണം,അതിലുപരി നാളത്തെ തലമുറ കരുത്തരായി വളരണം.
https://www.facebook.com/Malayalivartha