അമ്മയാനയുടെ ജഡത്തിന് മുന്നിലെ കുട്ടിയാന.. ആ നൊമ്പരക്കാഴ്ചക്ക് പിന്നിലെ ക്രൂരത; കാട്ടാനയുടെ മരണം വൈദ്യുതാഘാതമേറ്റ്; പുരയിടത്തിലിറങ്ങുന്ന ആനയെ തുരത്താന്‍ റബര്‍ഷീറ്റ് ഉണക്കുന്ന കമ്പിയില്‍ വൈദ്യുതി കടത്തി വിട്ടു; കമ്പിയില്‍ തൊടാനുള്ള ഉയരമില്ലാത്തതിനാല്‍ കുട്ടിയാന രക്ഷപ്പെട്ടു; പുരയിടത്തിന്റെ ഉടമ അറസ്റ്റില്‍
കല്ലാറില്‍ അമ്മയാനയുടെ ജഡത്തിന് മുന്നില്‍ നിന്നും മാറാതെ നിന്ന കുട്ടിയാന ദിവസങ്ങള്‍ക്ക് മുമ്പ് കേരളത്തിന്റെ നൊമ്പര കാഴ്ചയായിരുന്നു. ഈ ക്രൂരതക്ക് പിന്നിലും മനുഷന്‍ തന്നെയാണ്. ആന മരിച്ചത് വൈദ്യുതാഘാതമേറ്റാണെന്ന് തെളിഞ്ഞു. സംഭവത്തില്‍ പുരയിടത്തിന്റെ ഉടമ രാജേഷ് അറസ്റ്റിലായി. അമ്മയുടെ ജഡത്തിനു സമീപം മണിക്കൂറുകള്‍ തുടര്‍ന്ന കുട്ടിക്കൊമ്പന്റെ മുഖം കണ്ടവര്‍ ആരും അത്ര പെട്ടെന്നു മറക്കില്ല. മരിച്ചു കിടന്ന അമ്മ ഉറങ്ങുകയാണെന്ന ധാരണയില്‍ മണിക്കൂറുകളോളം ഒരു വയസ്സില്‍ താഴെ മാത്രം പ്രായമുള്ള കുട്ടിക്കുറുമ്പന്‍ മുഖം കൊണ്ട് ഉരുമ്മിയതും തുമ്പിക്കൈ കൊണ്ട് തലോടിയും കുസൃതി കാട്ടിയതു കണ്ടു നിന്നവരില്‍ നൊമ്പര കാഴ്ചയൊരുക്കി.
കല്ലാറിനടുത്ത് വനാതിര്‍ത്തിയോട് ചേര്‍ന്ന പുരയിടത്തില്‍ കഴിഞ്ഞ ശനിയാഴ്ച കണ്ട കാഴ്ച പെട്ടെന്നൊന്നും മനസില്‍ നിന്ന് മായില്ല. അമ്മയാനയുടെ ജഡത്തിന് ചുറ്റും സങ്കടത്തോടെ നടക്കുന്ന കുട്ടിയാന. ഇടയ്ക്കിടെ അമ്മയെ എഴുന്നേല്‍പിക്കാനുള്ള ശ്രമം. ഇടയ്ക്കു കാഴ്ചക്കാരായി സ്ഥലത്ത് എത്തിയവര്‍ക്കെതിരെ കുട്ടിയാന ചീറി പാഞ്ഞടുത്തു. ഏതാനും മീറ്ററുകള്‍ മാത്രം മുന്നോട്ടു പോയ കുട്ടിയാന പക്ഷേ തിരികെ അമ്മയുടെ അടുത്തേക്കു തന്നെയെത്തി സ്‌നേഹ പ്രകടനം തുടര്‍ന്നു. ആനയുടെ ജഡത്തിനു ചുറ്റും ഒട്ടേറെ തവണ ചുറ്റിയ കുട്ടിയാന പിന്നീട് സഹികെട്ട് ജഡത്തിനു പുറത്തു കയറിയും കാലുകള്‍ അമ്മയാനയുടെ കാലില്‍ കയറ്റി വച്ച് ചിന്നം വിളിച്ചും ബഹളമുണ്ടാക്കി കൊണ്ടിരുന്നു. ജഡത്തിന് അടുത്തേക്ക് ആരെയും അടുപ്പിക്കാന്‍ തയാറാകാത്ത കുട്ടിയാനയെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് കോട്ടൂര്‍ ആന സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്.
കുട്ടിയാനയെ കാട്ടിലേക്കു മടക്കി അയക്കാമെന്ന ആലോചന വന്നെങ്കിലും ഒരു വയസ്സില്‍ താഴെ മാത്രം പ്രായമുള്ള ആനയെ അമ്മയുടെ സാന്നിധ്യമില്ലാതെ കാട്ടിലേക്കു അയക്കേണ്ടതില്ലെന്നു അധികൃതര്‍ തീരുമാനിച്ചു. തുടര്‍ന്നു പരുത്തിപ്പള്ളി റേഞ്ച് ഓഫിസില്‍ നിന്നും സ്ഥലത്തെത്തിയ റാപ്പിഡ് റെസ്‌പോണ്‍സ് ടീം(ആര്‍ആര്‍ടി) കുട്ടിയാനയെ വടം ഉപയോഗിച്ചു കുരുക്കിട്ടു പിടിച്ചു. പിന്നാലെ വനം വകുപ്പ് സര്‍ജന്റെ നിര്‍ദ്ദേശ പ്രകാരം കുട്ടിയാനയെ മയക്കാന്‍ കുത്തിവയ്പു നല്‍കി. തുടര്‍ന്ന് ജഡത്തില്‍ ചാരി മയങ്ങി നിന്ന കുട്ടിയാനയെ ആര്‍ആര്‍ടിയുടെ വാഹനത്തില്‍ കയറ്റി കാപ്പുകാട് എത്തിക്കുകയായിരുന്നു. കൂട്ടിയാനയുടെ ആരോഗ്യ സ്ഥിതിയില്‍ തൃപ്തി ഉണ്ടെന്നു അധികൃതര്‍ അറിയിച്ചു. കൂടിനുള്ളില്‍ കുറച്ച് ദിവസം ആന നിരീക്ഷണത്തില്‍ തുടരും. ഇതോടെ കാപ്പുകാട്ടെ കുട്ടിയാനകളുടെ എണ്ണം ഏഴായി.
പുരയിടത്തിലിറങ്ങുന്ന ആനയെ തുരത്താന്‍ റബര്‍ഷീറ്റ് ഉണക്കുന്ന കമ്പിയില്‍ വൈദ്യുതി കടത്തി വിട്ടിരുന്നതായി ഇയാള്‍ സമ്മതിച്ചു. ഇതില്‍ തട്ടിയാണ് ആനയ്ക്ക് ഷോക്കേറ്റത്. കമ്പിയില്‍ തൊടാനുള്ള ഉയരമില്ലാത്തതിനാലാണ് കുട്ടിയാന അപകടത്തില്‍പെടാതിരുന്നത്. ആന ചെരിഞ്ഞുവെന്ന് കണ്ട രാജേഷ് പുലര്‍ച്ചയെത്തി കമ്പിയിലേക്കുള്ള കണക്ഷനുകള്‍ നീക്കിയതായും കണ്ടെത്തി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് രാജേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ചരിഞ്ഞ ആനയുടെ ജഡത്തിന്റെ പോസ്റ്റ് മോര്‍ട്ടം നടത്തി വനത്തിനുള്ളില്‍ സംസ്‌കരിച്ചിയിരുന്നു. ആനയ്ക്കു നാല്‍പത്തിയഞ്ച് വയസ്സ് പ്രായമുണ്ടെന്നു വനം അധികൃതര്‍ പറഞ്ഞു. വിഷപദാര്‍ഥങ്ങള്‍ ഉള്ളില്‍ ചെന്നാകാം അപകടമുണ്ടായതെങ്കില്‍ കുട്ടിയാനയ്ക്കും സംഭവിക്കുമായിരുന്നു. ഇതോടെയാണ് വൈദ്യുതാഘാതമാണെന്ന് സംശയം ഉയര്‍ന്നത്. സംഭവം ഉണ്ടായതിന് പിന്നാലെ പുരയിടത്തിന്റ ഉടമ സ്ഥലത്ത് നിന്ന് മുങ്ങി. മൊബൈലും സ്വിച്ച് ഓഫ് ആക്കി. ഞായറാഴ്ച വൈകിട്ട് ഫോണില്‍ കിട്ടിയെങ്കിലും വനം ഉദ്യോഗസ്ഥരാണെന്ന് മനസിലായതോടെ ഫോണ്‍ കട്ട് ചെയ്തു. കര്‍ശന താക്കീത് നല്‍കിയതോടെ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ രാജേഷ് ഹാജരായി.
https://www.facebook.com/Malayalivartha