കൊച്ചുമകളുടെ വിദ്യാഭ്യാസത്തിന് വീട് വിറ്റു; ആഹാരം കഴിക്കുന്നതും ഉറക്കവും ഓട്ടോറിക്ഷയിൽ, 24 ലക്ഷം രൂപ സഹായമായി ദേശ്‍രാജിന്...

മക്കളുടെയും ചെറുമക്കളുടെയും വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്നവരാണ് ഇന്നത്തെ മാതാപിതാക്കൾ. അത്തരത്തിലൊരു സംഭവമാണ് മുംബൈയിൽ സംഭവിച്ചിരിക്കുന്നത്. സ്വന്തം ചെറുമകളുടെ പഠനത്തിനായി വീട് വിറ്റ ദേശ്‍രാജെന്ന വൃദ്ധന്റെ കഥയും വീഡിയോയുമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഹ്യുമൻസ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിൽ നിന്നാണ് ദേശ്‍രാജ് എന്ന ഓട്ടോ ഡ്രൈവറുടെ ജീവിതത്തെക്കുറിച്ച് പുറംലോകം അറിയുന്നത്. സോഷ്യൽ മീഡിയ വൈറലാക്കിയ ദേശ്‍രാജിന് ക്രൗഡ് ഫണ്ടിംഗിലൂടെ 24 ലക്ഷം രൂപയാണ് ഇപ്പോൾ സഹായമായി ലഭിച്ചത്.
കൊച്ചുമകളുടെ വിദ്യാഭ്യാസത്തിന് വേണ്ടി വീട് വിറ്റ ഇദ്ദേഹം ഉണ്ണുന്നതും ഉറങ്ങുന്നതുമെല്ലാം സ്വന്തം വാഹനത്തിലാണ്. ദേശ്‍രാജിന്റെ രണ്ടുമക്കളുടെ മരണശേഷം കുടുംബത്തിന്റെ എല്ലാ ഭാരവും ഇദ്ദേഹത്തിനായിരുന്നു. തുടർന്നായിരുന്നു ഇദ്ദേഹം ഓട്ടോറിക്ഷ ഡ്രൈവറായത്. രണ്ടുമക്കളും ഭാര്യയും നാലുകൊച്ചുമക്കളും അടങ്ങുന്ന കുടുംബമാണ് ഇദ്ദേഹത്തിന്റേത്. കുടുംബത്തിലെ മുഴുവൻ ചിലവും നോക്കുന്നത് ദേശ്‍രാജാണ്.
ദേശ്‍രാജിന്റെ രണ്ട് ആൺമക്കളും വർഷങ്ങൾക്ക് മുമ്പാണ് മരിച്ചത്. അതിലൊരാളുടെ മകളുടെ വിദ്യാഭ്യാസത്തിന് ദേശ്‍രാജിന്റെ മുന്നിലുണ്ടായിരുന്ന ഏകവഴി വീടു വിൽക്കുക എന്നതുമാത്രമായിരുന്നു. 12ാം ക്ലാസ് പരീക്ഷയിൽ എൺപത് ശതമാനം മാർക്കോടുകൂടിയാണ് കൊച്ചുമകൾ പാസ്സായത്. ബിഎഡ് പഠിക്കാൻ ദില്ലിയിലേക്ക് പോകണമെന്ന് കൊച്ചുമകൾ ആഗ്രഹം പറയുകയും ചെയ്തു. 'എന്തു വില കൊടുത്തും അവളുടെ ആഗ്രഹം നിറവേറ്റണമെന്ന് എനിക്ക് തോന്നി. അങ്ങനെ വീട് വിറ്റ് ഫീസടച്ചു.' ദേശ്‍രാജ് മാധ്യമങ്ങളോട് പറഞ്ഞു.
ഇപ്പോൾ,ഇദ്ദേഹത്തിന്റെ ഭാര്യയെയും മരുമക്കളെയും ഒരു ബന്ധുവീട്ടിലാണ് നിർത്തിയിരിക്കുന്നത്. ഓട്ടോറിക്ഷ ഓടിച്ചു കിട്ടുന്നതിന്റെ ഭൂരിഭാഗവും ഫീസിനും മറ്റ് വിദ്യാഭ്യാസ ആവശ്യങ്ങൾക്കുമായി ചെലവഴിക്കേണ്ടി വരുന്നുണ്ട്. ഇദ്ദേഹത്തിന്റെ ജീവിതവും കഷ്ടപ്പാടും സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് നിരവധി ആളുകളാണ് പിന്തുണ അറിയിച്ച് രംഗത്ത് വന്നിരിക്കുന്നത്. ഇദ്ദേഹത്തെ സഹായിക്കണമെന്ന അഭ്യർത്ഥനയുമായി ധാരാളം ആളുകൾ ഈ പോസ്റ്റ് പങ്കിടുകയും ചെയ്യുന്നുണ്ട്. ദേശ്‍രാജിന്റെ ജീവിതമറിഞ്ഞ ഫേസ്ബുക്ക് ഉപയോക്താവാണ് ഇദ്ദേഹത്തിന് വേണ്ടി ക്രൗഡ് ഫണ്ടിംഗ് ആരംഭിക്കുകയുണ്ടായി. ഈ സംരംഭത്തിലൂടെ 24 ലക്ഷം രൂപ അദ്ദേഹത്തിന് ലഭിച്ചതായും അറിയാൻ കഴിഞ്ഞിട്ടുണ്ട്. ഹ്യുമൻസ് ഓഫ് ബോംബെയുടെ ഇൻസ്റ്റഗ്രാം പേജിൽ ഇദ്ദേഹം ചെക്ക് സ്വീകരിക്കുന്നതിന്റെയും തന്നെ സഹായിച്ചവർക്ക് നന്ദി പറയുന്നതിന്റെയും വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.
ഇതിനോടകം നിരവധി പേരാണ് ഇദ്ദേഹത്തിന്റെ വീഡിയോ കാണുകയും ഷെയർ ചെയ്യുകയും ചെയ്തിരിക്കുന്നത്. നിരവധി കമെന്റുകളും ലൈക്കുകളും ലഭിച്ച് മുന്നേറുകയാണ് ഈ വീഡിയോ. 74 വയസ്സുള്ള വൃദ്ധനാണിപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. നിരവധിപേർ സ്വന്തം മക്കളെ പഠിപ്പിക്കാൻ മടികാണിക്കുമ്പോൾ ചെറുമകൾക്കു വേണ്ടി വാർദ്ധക്യത്തിലും ജോലി ചെയ്യുകയാണ് ഇദ്ദേഹം.
https://www.facebook.com/Malayalivartha