ആ പാട്ടിനു പിന്നിൽ പ്രതിഷേധമുണ്ട്, സംസ്‌കാരമുണ്ട്, ജീവിതമുണ്ട്, ഒപ്പം ഭാഷയും ദേശവും മനുഷ്യരും തീർത്ത അതിർത്തികൾ വെട്ടി മുറിച്ച് സ്വീകാര്യതയുടെ പുതു തരംഗമായി മാറുന്ന എൻജോയ് എൻജാമി ലോകം ഏറ്റുപാടുമ്പോൾ, പുഞ്ചിരിക്കുന്നു വള്ളിയമ്മയും പേരമകനും,
പശ്ചാത്തലം കൊടും കാട്. സംഗീതത്തിന് പെരുമ്പറയുടെ ചടുലതാളം. ആയുസിന്റെ കഠിനാദ്ധ്വാനത്തിൽ പൊന്നു വിളയിച്ച മണ്ണിൽ നിന്ന് വേരറുത്ത് മാറ്റപ്പെട്ടവന്റെ ഒപ്പാരിക്കൊപ്പം തിളച്ചു പൊന്തുന്ന ഹിപ്പ്ഹോപ്പിന്റെ വേഗത. 'എൻജോയ് എൻജാമി'.
ഭാഷയും ദേശവും മനുഷ്യരും തീർത്ത അതിർത്തികൾ വെട്ടി മുറിച്ച് സ്വീകാര്യതയുടെ പുതു തരംഗമാകുകയാണ്. ഈ തമിഴ് റോക്ക് ഒപ്പാരി മ്യൂസിക് ആൽബം. ഒരു മാസം കൊണ്ട് എൻജാമി എൻജോയ് ചെയ്‌തത് 116 മില്യൺ കാഴ്ചക്കാരെയാണ്.
വൈറലും ട്രെൻഡ് സെറ്ററുമായി ഒട്ടേറെ ഗാനങ്ങൾ ഇതിന് മുൻപും ലോകം കാതോർത്തിട്ടുണ്ടെങ്കിലും മണ്ണില്ലാത്തവന്റെ തുല്യതയ്‌ക്കുള്ള പ്രതിഷേധമെന്ന വ്യക്തമായ രാഷ്ട്രീയം മുന്നോട്ട് വയ്‌ക്കുന്നുവെന്നതാണ് എൻജോയ് എൻജാമിയുടെ ജനപ്രീതിയ്‌ക്ക് ആക്കം കൂട്ടുന്നത്.
ഗ്രാമങ്ങൾ മുതൽ മെട്രോ നഗരങ്ങളിലെ മാളുകളിൽ പോലും എൻജാമിയ്‌ക്കൊപ്പം വേരറുക്കപ്പെട്ടവന്റെ പ്രതിഷേധത്തിനൊപ്പം പങ്ക് ചേരുന്ന കോടികണക്കിന് മനുഷ്യർ. പ്രായഭേദമന്യേ സ്ഥലഭേദമന്യേ എല്ലാവരുടെയും ചുണ്ടുകളിൽ കുക്കൂ... കുക്കൂ... നിറഞ്ഞു തുളുമ്പുന്നു.
സ്വതന്ത്ര്യ സംഗീതത്തേയും സ്വതന്ത്ര കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതിന് സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ നേതൃത്വത്തിൽ തുടക്കമിട്ട 'മാജ്ജാ" എന്ന യൂട്യൂബ് ചാനൽ വഴി കഴിഞ്ഞ മാർച്ച് ഏഴിനാണ് 'എൻജോയ് എൻജാമി" പുറത്തെത്തുന്നത്. മാജ്ജായുടെ ആദ്യ മ്യൂസിക് ആൽബം കൂടിയായിരുന്നു ഇത്.
ഗായിക ധീയും (ധീക്ഷിത വെങ്കിടേശൻ) ഗായകനും സംഗീത സംവിധായകനും എഴുത്തുകാരനുമായ അറിവ് അരശ്കലൈനേശനും ചേർന്ന് പാടിയഭിനയിച്ച ഗാനത്തിന്റെ വരികളെഴുതിയതും അറിവ് തന്നെയായിരുന്നു. ശ്രീലങ്കയിൽ കുടിയേറാൻ വിധിക്കപ്പെട്ട സ്വന്തം മുത്തശി വള്ളിയമ്മയുടെ കരളലിയിക്കുന്ന ജീവിതാനുഭവങ്ങളാണ് ഒപ്പാരിയിലൂടെ അറിവ് ലോകത്തെ കേൾപ്പിച്ചത്.
കൊടും ചൂടിൽ വറ്റിവരണ്ട തമിഴ്‌നാട്ടിലെ ഉൾനാടൻ ഗ്രാമങ്ങളിലെ പട്ടിണിയിൽ നിന്ന് കുടുംബങ്ങളെ രക്ഷിക്കാൻ ശ്രീലങ്കയിലെ തോട്ടങ്ങളിൽ കൂലിപ്പണിക്ക് പോകുന്ന മനുഷ്യരുടെ കഥയാണ് അറിവ് പറയുന്നത്. ഒരു കാലത്ത് തമിഴ്‌നാട്ടിൽ ഇത്തരം കുടിയേറ്റങ്ങൾ വ്യാപകമായിരുന്നു.
തേയില, റബ്ബർ, കാപ്പി തോട്ടങ്ങളിലേക്കാണ് ഇവരെ പണിയെടുക്കാൻ ദല്ലാൾമാർ കൊണ്ടു പോയിരുന്നത്. കേൾക്കുന്നത്ര എളുപ്പമല്ല ആ ജീവിതങ്ങളുടെ കുടിയേറ്റകാലം. തുച്‌ഛമായ കൂലിയ്‌ക്ക് വെയിലും മഴയുമേറ്റ് കഠിനാദ്ധ്വാനം ചെയ്യുന്ന ഇവർ ഒരു കാലത്തും ദാരിദ്ര്യത്തിൽ നിന്ന് മുക്തരായിരുന്നില്ല. ലയങ്ങളിൽ തിങ്ങിഞെരുങ്ങി കഴിയുന്ന ഇവർക്ക് ഒരു തുണ്ട് ഭൂമിയ്‌ക്ക് പോലും അവകാശമിലായിരുന്നു.
ആരോഗ്യം നശിച്ച് ജീവിതത്തിന്റെ അവസാന പാതിയോട് അടുക്കുമ്പോൾ ഉടുതുണിയോടെ തിരികെ നാട്ടിലേക്ക് മടക്കി അയക്കും. അപ്പോഴേയ്‌ക്കും ജനിച്ചു വളർന്ന നാട് ഇവർക്ക് അന്യമായിട്ടുണ്ടാകും. ഉപജീവനത്തിനായി മറ്റു ജോലികൾ തേടേണ്ട അവസ്ഥ. ലോക്ക് ഡൗൺ സമയത്ത് അറക്കോണത്തെ വീട്ടിൽ കുടുങ്ങിക്കഴിയുമ്പോഴാണ് 'മാജ്ജാ"യിൽ നിന്ന് അറിവിനെ വിളിക്കുന്നത്.
അന്തർദേശീയ തലത്തിലെ 30 സ്വതന്ത്ര കലാകാരന്മാരുടെ പ്രൊജക്‌ടുകൾ ലക്ഷ്യമിടുന്ന കൂട്ടത്തിൽ അറിവും ഉണ്ടെന്നായിരുന്നു സന്ദേശം. ധീ അടക്കമുള്ളവരും അങ്ങനെയാണ് ഈ പ്രോജക്‌ടിലേക്ക് എത്തുന്നത്. മൂന്നു മാസമെടുത്ത 200 പേരുടെ കഠിനാദ്ധ്വാനമാണിത്. 5.05 മിനിട്ട് ദൈർഘ്യമുള്ള ആൽബം ചിത്രീകരിച്ചിരിക്കുന്നത് തമിഴ്‌നാട് തിരുവണ്ണാമലൈയിലാണ്. സന്തോഷ് നാരായണനാണ് ആൽബത്തിന്റെ നിർമ്മാണം. അമിത് കൃഷ്‌ണൻ സംവിധാനവും.
ആൽബത്തിലെ 'എൻജോയ് " ഇംഗ്ലീഷ് വാക്കാണെന്ന് തോന്നുമെങ്കിലും 'എൻ തായ്" (എന്റെ അമ്മ) എന്ന അർത്ഥവും തമിഴിൽ 'എൻ ജായ്" എന്ന വാക്കിന് ഉണ്ട്. 'എൻ ജാമി" (എൻ സ്വാമി) എന്നത് വാത്സല്യത്തോടെ മുത്തശ്ശിമാർ പേരക്കുട്ടികളെ വിളിക്കുന്നതാണ്.
തോട്ടം തൊഴിലാളികൾ മുതലാളിമാരെ ബഹുമാനത്തോടെയും എൻ സ്വാമി എന്നാണ് വിളിച്ചിരുന്നത്. എന്റെ അമ്മയാണ് എന്റെ ദൈവമെന്ന അറിവിന്റെ ആഹ്വാനവും പ്രകൃതിയെ അമ്മയായും ദൈവമായും കാണണമെന്ന വള്ളിയമ്മയുടെ ആഹ്വാനവുമൊക്കെയാണ് 'എൻജോയ് എൻജാമി."
വേരുകളാണ് നമ്മുടെ പൂർവികരെന്ന് അറിവ് പറയുന്നു. അത് അവരുടെ ചരിത്രത്തിൽ നിന്ന് നോക്കിക്കാണണം. വിട്ടുകൊടുക്കാതെ അവർ പോരാടിയതിനാലാണ് നമ്മൾ ഇന്ന് ഇപ്പോഴുള്ളതെന്നാണ് ആൽബം പറഞ്ഞുവയ്‌ക്കുന്നത്.
അതേസമയം, പള്ളിക്കുടത്തിൽ നിന്ന് പഠിച്ചതിലുമേറെ വീട്ടിൽ നിന്നും, സമൂഹത്തിൽ നിന്നും, മുത്തശ്ശി പാടി പറഞ്ഞ കഥകളിൽ നിന്നും പഠിച്ചെന്ന് അറിവ് പറയുന്നു. സംഗീതമെന്നത് നിലവിളകളും പ്രതിഷേധങ്ങളും അടയാളപ്പെടുത്താനുള്ള എളുപ്പ വഴികൂടെയാണെന്നുള്ള ആദ്യ പാഠം അറിവ് പഠിച്ചത് അവന്റെ മുത്തശ്ശിയിൽ നിന്നാണ്. അങ്ങനെ തന്റെ ചുറ്റും നടക്കുന്ന തിന്മകൾക്കെതിരെ അറിവ് കവിത എഴുതാൻ തുടങ്ങി.
ഇതിനിടെ തമിഴിലെ പ്രമുഖ സംവിധായനും ദളിത് പ്രവർത്തകനുമായ പാ. രഞ്ജിത്തിന്റെ പ്രസംഗം യാദൃശ്ചികമായി കേൾക്കാൻ ഇടയായതാണ് അറിവിന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായത്. രഞ്ജിത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സ്വതന്ത്ര മ്യൂസിക് ബാൻഡായ കാസ്റ്റ് ലെസ് കളക്‌ടീവിന്റെ ഓഡിഷനിൽ അറിവ് പങ്കെടുക്കുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്നു. പിന്നീട് അങ്ങോട്ട് കാസ്റ്റ് ലെസ് കളക്‌ടീവിന്റെ മിന്നും താരമായി മാറി. പാ. രഞ്ജിത്തിന്റെ സംവിധാനത്തിൽ പിറന്ന 'കാലാ" എന്ന ചിത്രത്തിൽ 'നിലം എങ്കൾ ഉരിമൈ" എന്ന ഗാനത്തിലൂടെ ചലച്ചിത്ര സംഗീത ലോകത്തേക്കും ഈ ചെറുപ്പക്കാരൻ ചുവടുവച്ചു.
സിനിമയേക്കാൾ സ്വതന്ത്ര സംഗീതമാണ് തന്റെ തട്ടകമെന്ന് അറിവ് ഉറച്ച് വിശ്വസിക്കുന്നു. മതത്തിനും നിറത്തിനും ജാതിക്കും എതിരെ മാത്രമേ തന്റെ തൂലിക ചലിപ്പിക്കുവെന്നതാണ് അറിവിന്റെ നയം. തന്റെ പോരാട്ടങ്ങൾക്ക് ശക്തി പകരാൻ 'തെരുക്കുറൽ"(തെരുവിന്റെ ശബ്ദം) എന്ന പേരിൽ മ്യൂസിക് ബാൻഡ് അറിവ് ആരംഭിച്ചിരുന്നു. ആന്റി ഇന്ത്യൻ എന്ന സ്വന്തം ആൽബവും പ്രകാശനവും ചെയ്തു.
https://www.facebook.com/Malayalivartha