' ഹമാസിന്റെ റോക്കറ്റുകള്‍ മഴ പോലെയാണ് ഇവിടെ പതിക്കുന്നത്, കഴിഞ്ഞ നാല് ദിവസമായി ഉറങ്ങിയിട്ടില്ല...' ഇസ്രയേലിലെ കലാപഭൂമിയില്‍ നിന്ന് മലയാളി നഴ്‌സുമാര്‍; പക്ഷേ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ കുറവ്; അതിന് കാരണം ഇതാണ്
ഹമാസിന്റെ റോക്കറ്റുകള്‍ മഴ പോലെ താഴേക്ക് പതിക്കുമ്പോള്‍ ഇസ്രയേലിലെ കലാപഭൂമില്‍ നിന്നും ഉയരുന്ന രോധനങ്ങളില്‍ മലയാളവും. 2019 വരെയുള്ള ഇന്ത്യന്‍ എംബസിയുടെ കണക്കനുസരിച്ച് ഇസ്രയേലില്‍ 14,000 ഇന്ത്യക്കാരാണ് ജോലി ചെയ്യുന്നത്. ഇതില്‍ 13,200 പേരും പരിചരണവുമായി ബന്ധപ്പെട്ട ജോലിയില്‍ ഏര്‍പ്പെട്ടവരാണ്. ഇതില്‍ നല്ലൊരു ശതമാനം മലയാളികള്‍ ആണെന്നാണ് കണക്കാക്കുന്നത്.
ഹമാസിന്റെ റോക്കറ്റ് ആക്രമണത്തില്‍ ചെവ്വാഴ്ച വൈകുന്നേരമാണ് ഇടുക്കി സ്വദേശിനിയായ സൗമ്യ സന്തോഷ് മരിച്ചത്. സൗമ്യയുടെ മരണത്തിനിടയാക്കിയതു പോലെ ഗാസയില്‍ റോക്കറ്റുകള്‍ ഇപ്പോളും മൂളി പായുന്നുണ്ട്. ഇന്ത്യയില്‍ നിന്നുള്ള നിരവധി നഴ്‌സുമാരുടെ നെഞ്ചിടിപ്പും ഭയവും വര്‍ദ്ധിപ്പിക്കുന്ന ശബ്ദമാണിത്. കഷ്ടതകള്‍ അവസാനിപ്പിക്കാന്‍ കലാപം അവസാനിക്കാത്ത മണ്ണിലെത്തിയവര്‍ ഇന്ന് മരണം മുന്നില്‍ കണ്ട് കഴിയുകയാണ്.
''കഴിഞ്ഞ നാല് ദിവസമായി ഞാന്‍ ഉറങ്ങിയിട്ടില്ല, ഇന്നലെ രാത്രി റോക്കറ്റുകള്‍ മഴ പോലെയാണ് ഇവിടെ പതിച്ചത്. ഞങ്ങള്‍ താമസിക്കുന്ന കെട്ടിടം കുലുങ്ങുന്ന തരത്തില്‍. സമൂഹമാധ്യമ ഗ്രൂപ്പുകളില്‍ എല്ലാവരും സുരക്ഷിതരാണോ എന്ന് മെസേജുകള്‍ തുടരെ വന്നു കൊണ്ടിരുന്നു. ഇങ്ങനെയാണ് ഞങ്ങള്‍ പരസ്പരം ആശ്വാസം കണ്ടെത്തുന്നത്. പരിചരണ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന നിരവധി ഇന്ത്യക്കാരുണ്ട് ഗാസയുടെ അടുത്ത പ്രദേശങ്ങളില്‍, പ്രത്യേകിച്ചും കേരളത്തില്‍ നിന്നുള്ളവര്‍,'' ഇസ്രയേലിലെ അഷ്‌ദോദില്‍ താമസിക്കുന്ന മരിയ ജോസഫിന്റെ വാക്കുകളാണിത്. ഗാസയില്‍ നിന്ന് 38 കിലോമീറ്റര്‍ ദൂരെയാണ് അഷ്‌ദോദ്. കഴിഞ്ഞ രണ്ടര വര്‍ഷമായി മരിയ അഷ്‌ദോദിലാണ് ജോലി ചെയ്യുന്നത്. 88 കാരിയായ കിടപ്പ് രോഗിയെ പരിപാലിക്കുന്നു.
കൊവിഡിനെ തുടര്‍ന്ന് യാത്ര വിലക്കുകള്‍ നിലവിലുള്ളതിനാല്‍ പലര്‍ക്കും നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ ഉണ്ടായാല്‍ മാത്രമേ കലാപ ഭൂമിയില്‍ നിന്നും ഇന്ത്യക്കാരെ രക്ഷപ്പെടുത്തി നാട്ടില്‍ എത്തിക്കാന്‍ സാധിക്കുകയുള്ളു.
പക്ഷേ ഭൂരിഭാഗം പേര്‍ക്കും മടങ്ങാന്‍ താല്‍പര്യമില്ല. സമാധാന അന്തരീക്ഷം എത്രയും വേഗം പുനര്‍ സ്ഥാപിക്കുമെന്നാണ് ഇവര്‍ ആഗ്രഹിക്കുന്നത്. ''ഇവിടുത്തെ അവസ്ഥയില്‍ പരിഭ്രാന്തരായ വീട്ടുകാരുടെ വിളികളാണ് എപ്പോഴും, കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാം സമാധാനപരമായി അവസാനിക്കുമെന്നാണ് പ്രതീക്ഷ,'' കഴിഞ്ഞ ആറ് വര്‍ഷമായി ഇസ്രയേലില്‍ ജോലി ചെയ്യുന്ന ഷിന്റൊ കുരിയാക്കോസ് പറയുന്നു.
നല്ല ശമ്പളവും ഇസ്രയേലിലേക്ക് എത്താന്‍ ഒരുപാട് കടമ്പകള്‍ വേണ്ടത്തതുമാണ് കൂടുതല്‍ പേരെയും ആകര്‍ഷിക്കുന്ന ഘടകം. സൗമ്യ പരിപാലിച്ചിരുന്നയാള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആക്രമണത്തില്‍ പരുക്കേറ്റ ഒരു 80 കാരിയെയാണ്. കേരളത്തില്‍ ഇസ്രായേല്‍ വിസയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ഇസ്രയേലില്‍ എത്താന്‍ ഇമിഗ്രേഷന്‍ ക്ലിയറന്‍ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. അതുകൊണ്ടു തന്നെ ആര്‍ക്കും ഇസ്രയേലിലേക്ക് റിക്രൂട്ട് ചെയ്യാന്‍ കഴിയും.
അതേസമയം ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ഡല്‍ഹിയില്‍ എത്തിച്ചു. കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളും ഇസ്രായേല്‍ എംബസി അധികൃതരും ചേര്‍ന്ന് ഏറ്റുവാങ്ങി. പുലര്‍ച്ചെ നാലരയോടെയാണ് മൃതദേഹം ഡല്‍ഹിയില്‍ എത്തിച്ചത്. ഉച്ചയോടെ മൃതദേഹം സ്വദേശമായ ഇടുക്കിയിലെത്തിച്ചു.
2017 ലാണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. സൗമ്യയുടെ ഭര്‍ത്താവും മകനും നാട്ടിലാണ്. മൃതദേഹം വിട്ടുകിട്ടാന്‍ സൗമ്യയുടെ കുടുംബം നല്‍കിയ രേഖകള്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ എംബസി അധികൃതര്‍ ഇസ്രായേല്‍ സര്‍ക്കാരിന് കൈമാറിയിരുന്നു.
https://www.facebook.com/Malayalivartha