ട്രംപ് ചെയ്തത് ആവര്‍ത്തിച്ച് ബൈഡന്‍; ഇനി അടിയുടെ പൊടിപൂരം; ഭരണം മാറി, തല്ല് പഴയതു തന്നെ; ആരു വന്നാലും മാറാത്ത അമേരിക്കന്‍ നയങ്ങള്‍; അമേരിക്ക സഖ്യകക്ഷികളുമായി ചര്‍ച്ചകള്‍ തുടങ്ങി, ചൈനക്ക് അടി മുറക്ക് കിട്ടും
അമേരിക്കക്കാരുടെ തന്ത്രപ്രധാനമായ ഡാറ്റ പരിരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രസിഡന്റ് ജോ ബൈഡന്റെ എക്സിക്യൂട്ടീവ് ഉത്തരവ് ഇറങ്ങിയിരിക്കുകയാണ്. ഇത് ട്രംപ് ഭരണകൂടത്തിന്റെ അവസാന നാളുകളില്‍ ടിക് ടോക് , വി ചാറ്റ് എന്നീ ആപ്ലിക്കേഷനുകള്‍ നിരോധിക്കാനുള്ള ട്രംപിന്റെ നടപടികളുടെ തുടര്‍ച്ചയാണ്. അതായത് ഭരണം മാറിയെങ്കിലും ചൈനയെ വെറുതെ വിടാനുള്ള ഒരുദ്ദേശവും അമേരിക്കയ്ക്കില്ല. അടി മുറക്ക് തന്നെ കിട്ടും എന്ന് ചുരുക്കം.
ചൈന കള്ളന്മാരാണെന്നു ലോകത്തിലെ എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അത് തുറന്നു പറഞ്ഞതും മടിച്ചു നില്‍ക്കാതെ ഇച്ഛാ ശക്തിയോടെ ശക്തമായി നടപടിയെടുത്തതും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപായിരിന്നു. എന്നാല്‍ ട്രംപ് മാറിയതോടെ ചൈനയോടുള്ള നടപടികള്‍ക്ക് മൂര്‍ച്ച കുറയുമോ എന്ന ആശങ്ക ഇന്ത്യ ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങള്‍ക്ക് ഉണ്ടായിരിന്നു. ട്രംപ് മാറി ബൈഡന്‍ വന്നതോടെ നടപടികളുടെ ശൈലി മാറി എന്നത് ഒരു വസ്തുതയാണ്. എന്നാല്‍ മൂര്‍ച്ച കൂടുകയല്ലാതെ ഒരിഞ്ചു പോലും കുറഞ്ഞിട്ടില്ലെന്നു നിഷ്പക്ഷമായി വിലയിരുത്തുമ്പോള്‍ നമുക്ക് കാണാന്‍ സാധിക്കും.
ട്രംപ് തുടങ്ങി വച്ച ഏതാനും ചില നിസ്സാരമായ നടപടികള്‍ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി രാഷ്ട്രീയ ലക്ഷ്യങ്ങളോടെ വേണ്ടാ എന്ന് വച്ചു എന്നതല്ലാതെ സുപ്രധാനമായ മുന്‍ നിലപാടുകളില്‍ ഒരു മാറ്റവും വരുത്തുകയില്ലെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കുകയാണ് തന്റെ പ്രവൃത്തികളിലൂടെ ജോ ബൈഡന്‍.
ചൈന അമേരിക്കക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നെന്ന് സംശയം ഉണ്ടായപ്പോള്‍ തന്നെ ട്രംപ് അനവധി ചൈനീസ് ആപ്പുകള്‍ നിരോധിച്ചിരുന്നു. ഇപ്പോള്‍ സമാനമായ ഒരു നടപടിയുമായി മുന്നോട്ടു വന്നിരിക്കുകയാണ് ബൈഡന്‍ ഭരണകൂടം. എന്നാല്‍ ട്രംപിനെ പോലെ പൊട്ടിത്തെറിച്ച്, പരസ്യമായി തന്റെ നിലപാടുകള്‍ പറയുന്നതിനു പകരം ഒരു പതം വന്ന ഉദ്യോഗസ്ഥനെ പോലെ ശാന്തമായി ഉത്തരവുകള്‍ നടപ്പിലാക്കുകയാണ് ബൈഡന്‍. പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിച്ചാല്‍ മതിയെന്ന് പറഞ്ഞത് പോലെ, പ്രതികരണം രണ്ടു തരത്തില്‍ ആണെങ്കിലും ഇറങ്ങുന്ന ഉത്തരവുകള്‍ ഒന്നാണ് എന്നതാണ് വസ്തുത
ടിക്ക് ടോക്കിനെ നിരോധിച്ച ഉത്തരവില്‍ ട്രംപ് ഉദ്ധരിച്ച പല ആശങ്കകളും നില നില്‍ക്കുന്നുണ്ടെന്നും അവയില്‍ ഭൂരിഭാഗവും യുഎസ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും പങ്കുവെക്കുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. യുഎസ് സര്‍ക്കാര്‍ ജീവനക്കാരുടെ ലൊക്കേഷനുകള്‍ ട്രാക്കുചെയ്യാനും ബ്ലാക്ക് മെയിലിനായി വ്യക്തിഗത വിവരങ്ങളുടെ പകര്‍പ്പുകള്‍ നിര്‍മ്മിക്കാനും കോര്‍പ്പറേറ്റ് ചാരവൃത്തി നടത്താനും ചൈനയ്ക്ക് കഴിയുമെന്നും അതിന് അവര്‍ മുതിര്‍ന്നേക്കും എന്നും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
ട്രംപ് കാലഘട്ടത്തില്‍ നിന്നും വിരുദ്ധമായി പുതിയ ഓര്‍ഡര്‍ ഒരു പ്രത്യേക കമ്പനിയെയും പേരെടുത്ത് പറയുന്നില്ലെങ്കിലും , ട്രംപ് നിരോധിച്ചതിനേക്കാള്‍ കൂടുതല്‍ ആപ്ലിക്കേഷനുകള്‍ പിടിച്ചെടുക്കുന്നതിന് ഇത് ഇടയാക്കുകയും കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടാല്‍ മികച്ച രീതിയില്‍ നിലനില്‍ക്കുകയും ചെയ്യും. ട്രംപിനു വിരുദ്ധമായി മറ്റ് രാജ്യങ്ങളില്‍ നിന്നു കൂടെ സഹായം തേടുന്നത് ഉള്‍പ്പെടെ ഓര്‍ഡര്‍ നടപ്പാക്കാന്‍ ബൈഡന്‍ ഭരണകൂടം എങ്ങനെയാണ് പദ്ധതിയിടുന്നുവെന്നതിന്റെ വിശദാംശങ്ങള്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത് വാര്‍ത്താ ഏജന്‍സിയാണ് റോയിട്ടേഴ്‌സാണ്.
സമാനമായ ഒരു സമീപനം സ്വീകരിക്കുന്നതിനെക്കുറിച്ച് യുഎസ് ഉദ്യോഗസ്ഥര്‍ അമേരിക്കയുടെ സഖ്യകക്ഷികളുമായി ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞിട്ടുണ്ട്. സൈബര്‍ ഭീഷണികള്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് വികസിത വികസ്വര രാജ്യങ്ങള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സഖ്യകക്ഷികള്‍ ഇതിനോട് എതിര്‍പ്പ് പ്രകടിപ്പിക്കേണ്ട സാഹചര്യം എന്തായാലും നിലവില്‍ ഇല്ല. ഏതു ആപ്ലിക്കേഷനുകള്‍ ആണ് നിരോധിക്കേണ്ടത് എന്തിനെയാണ് വെറുതെ വിടേണ്ടത് എന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഗിന റൈമോണ്ടോ തീരുമാനിക്കും, പക്ഷേ അവ ചില മാനദണ്ഡങ്ങള്‍ക്ക് വിധേയമായിരിക്കും, ഉദാഹരണത്തിന്, ചൈന അല്ലെങ്കില്‍ റഷ്യ പോലുള്ള ഒരു വിദേശ എതിരാളിയുടെ സൈനിക അല്ലെങ്കില്‍ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന ഒരു വ്യക്തി അല്ലെങ്കില്‍ ഒരു സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ളതോ അവരാല്‍ നിയന്ത്രിക്കുന്നതോ ആയിരിക്കണം
ഒരു ആപ്ലിക്കേഷന് അമേരിക്കക്ക് ഉള്‍ക്കൊള്ളാനാവാത്ത വിധത്തില്‍ അപകടസാധ്യതയുണ്ടെന്ന് റൈമോണ്ടോ തീരുമാനിക്കുകയാണെങ്കില്‍, 'കക്ഷികളെ നേരിട്ട് അറിയിക്കാനോ അല്ലെങ്കില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക പ്രസിദ്ധീകരണം ആയ ഫെഡറല്‍ റജിസ്റ്ററില്‍ നേരിട്ട് വിവരങ്ങള്‍ പ്രസിദ്ധീകരിക്കുവാനോയുള്ള വിവേചനാധികാരം അവര്‍ക്കുണ്ട്. കമ്പനികള്‍ക്ക് തങ്ങളുടെ മേല്‍ ഉയര്‍ന്നിരിക്കുന്ന ആരോപണത്തെ എതിര്‍ക്കാനോ ഡാറ്റ സുരക്ഷിതമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനോ 30 ദിവസത്തെ സമയം അനുവദിക്കും
വിദേശ എതിരാളികളില്‍ നിന്നുള്ള വിവരവും ആശയവിനിമയ സാങ്കേതികവിദ്യയും അവലോകനം ചെയ്യുന്നതിനുള്ള 2019 മെയ്യില്‍ ട്രംപ് പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവില്‍ നിന്നാണ് ഈ പ്രക്രിയക്കുള്ള ആദ്യ ചുവടുവപ്പുകള്‍ ആരംഭിക്കുന്നത്. വാഷിംഗ്ടണും ബീജിംഗും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍, ചൈനീസ് കമ്പനികളുടെ മേല്‍ നിയന്ത്രണം ചെലുത്താനുള്ള ചൈനീസ് സര്‍ക്കാരിന്റെ കഴിവ്, അമേരിക്കക്കാര്‍ ഉപയോഗിക്കുന്ന ചൈനീസ് ആപ്ലിക്കേഷനുകളുടെ എണ്ണം എന്നിവ പരിഗണിക്കുമ്പോള്‍ ചൈനയില്‍ നിന്നുള്ള ആപ്ലിക്കേഷനുകള്‍ വാണിജ്യ വകുപ്പിന്റെ ശിക്ഷാ നടപടികളില്‍ പെടാനുള്ള സാധ്യത കൂടുതല്‍ ആണ് എന്ന് പറയേണ്ടി വരും
ട്രംപ് ഭരണകൂടം അവസാന മാസങ്ങളില്‍ ടാര്‍ഗെറ്റുചെയ്ത വി ചാറ്റ്, ടിക് ടോക്ക്, മറ്റ് എട്ട് ആപ്ലിക്കേഷനുകള്‍ എന്നിവ ബൈഡന്റെ ടീമിന്റെ നേതൃത്വത്തിലുള്ള സുരക്ഷാ നടപടികള്‍ക്കും യോഗ്യമാണെന്നു ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഇതോടു കൂടി കാര്യങ്ങള്‍ വ്യക്തമാണ്. ട്രംപ് ആണ് മാറിയത്, ട്രംപിന്റെ നയങ്ങള്‍ അല്ല. ട്രംപിന്റെ നയങ്ങള്‍ എന്നോ ബൈഡന്റെ നയങ്ങള്‍ എന്നോയുള്ള രണ്ടു തരം നയങ്ങള്‍ ഇല്ല. ഉള്ളത് അമേരിക്കന്‍ നയങ്ങള്‍ മാത്രം. അത് ആര് വന്നാലും മാറാന്‍ പോകുന്നില്ല. മറിച്ച് ട്രംപിന്റേത് എന്ന് പറയപ്പെട്ട നിലപാടുകള്‍ ട്രംപിനെക്കാള്‍ കാര്യക്ഷമം ആയി നടപ്പിലാക്കാനാണ് ബൈഡന്റെ ഉദ്ദേശം തന്നെ.
https://www.facebook.com/Malayalivartha