അഞ്ച് കോടി രൂപ നൽകിയിരുന്നെങ്കിൽ ദിലീപ് അകത്താകില്ലായിരുന്നുവെന്ന് സലീമിനോട് ശരത് തുറന്ന് പറഞ്ഞതായി വെളിപ്പെടുത്തൽ; ഖത്തറിൽ വ്യാപാരിയും സിനിമാ നിർമ്മാതാവും തോട്ടുംമുഖം സ്വദേശിയുമായ സലീം അബ്ദുൾ റഹ്മാൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പുറത്ത് വന്നത്...
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെതിരെ ഐ.പി.സി 302 വകുപ്പ് കൂടി ചുമത്തി. കൊലപാതക ഗൂഢാലോചനാക്കുറ്റമാണ് ചുമത്തിയത്. 120ബിക്കൊപ്പമാണ് 302 വകുപ്പ് കൂടി ചേർത്തത്. നേരത്തെ ചുമത്തിയ വകുപ്പുകളിൽ മാറ്റം വരുത്തി അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ റിപ്പോർട്ട് നൽകി. അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ഒന്നുമുതൽ ആറ് വരെ പ്രതികളായ നടൻ ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടി.എൻ. സൂരജ്, ബന്ധുവായ അപ്പു, അടുത്ത സുഹൃത്ത് ബൈജു ചെങ്ങമനാട്, മറ്റൊരു സുഹൃത്ത് ശരത് എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തിവൈരാഗ്യം തീർക്കുകയാണെന്നും കളളക്കേസാണെന്നുമാണ് ദിലീപടക്കമുളള പ്രതികളുടെ വാദം. ഇതിനിടയിൽ പുറത്ത് കൊണ്ടുവന്നിരിക്കുന്നത് നടുക്കുന്ന വിവരങ്ങളാണ്.
ഇപ്പോഴിതാ വിദേശജോലിയുമായി ബന്ധപ്പെട്ട് കേസിലകപ്പെട്ട സിനിമാ നിർമ്മാതാവിനെ പുറത്തിറക്കാൻ വധഗൂഢാലോചന കേസിലെ ആറാം പ്രതി ശരത് ജി. നായർ (സൂര്യാ ശരത് ) ആവശ്യപ്പെട്ടത് 50 ലക്ഷം രൂപയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 2018 ആഗസ്റ്റിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ,ഖത്തറിൽ വ്യാപാരിയും സിനിമാ നിർമ്മാതാവും തോട്ടുംമുഖം സ്വദേശിയുമായ സലീം അബ്ദുൾ റഹ്മാൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് ഇക്കാര്യം പറയുന്നത്. ആലുവ പൊലീസ് സ്റ്റേഷനിലേക്ക് കയറിവന്ന മുൻപരിചയമില്ലാത്ത ശരത് പുറത്തിറക്കാമെന്ന് ഉറപ്പുനൽകി പണം ആവശ്യപ്പെടുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇടപെട്ട് പുറത്തിറക്കാമെന്നായിരുന്നു വാഗ്ദാനം. 35 ലക്ഷം അന്നത്തെ ആലുവ റൂറൽ എസ്.പിക്കും 15 ലക്ഷം രൂപ സി.ഐക്കുമെന്നായിരുന്നു വ്യവസ്ഥ.
ഇതിനിടെയാണ് ,അഞ്ച് കോടി രൂപ നൽകിയിരുന്നെങ്കിൽ ദിലീപ് അകത്താകില്ലായിരുന്നുവെന്ന് സലീമിനോട് ശരത് പറഞ്ഞത്. ഖത്തറിൽ സലീമിന്റെ സ്ഥാപനത്തിലെ മാനേജരായിരുന്ന അലുവ ചെങ്ങമനാട് സ്വദേശി സജീവൻ, ആലുവയിലെ യുവതിയെ 2018 ഏപ്രിലിൽ സലീമിന്റെ സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്ത് ഖത്തറിൽ എത്തിച്ചു. വാഗ്ദാനം ചെയ്ത 25,000 രൂപ ശമ്പളം ലഭിക്കാത്തതുൾപ്പെടെയുള്ള കാരണങ്ങളാൽ യുവതി നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു.
സലീമിനെയും സജീവനെയും പ്രതിയാക്കി യുവതിയുടെ ബന്ധുക്കൾ ആലുവ റൂറൽ പൊലീസിൽ മനുഷ്യക്കടത്തിന് പരാതി നൽകി. ഇതറിയാതെ സിനിമയുടെ പൂജയ്ക്കായി നാട്ടിലെത്തിയ സലീമിനെ ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയെ നാട്ടിലെത്തിക്കണമെന്നായിരുന്നു എസ്.പിയുടെ നിർദ്ദേശം. കേസിനെക്കുറിച്ച് അപ്പോൾ മാത്രം അറിഞ്ഞ സലീം ,യുവതിയെ തിരിച്ചെത്തിക്കാനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കിയെങ്കിലും ജാമ്യം നിഷേധിക്കപ്പെട്ടു.
ഇതിനിടെയാണ് പുറത്തിറക്കാമെന്ന വാഗ്ദാനവുമായി ശരത് രാത്രി സ്റ്റേഷനിലെത്തിയത്. അമ്പത് രൂപ നൽകണമെന്നാണ് ശരത് പറഞ്ഞത്. അമ്പതിനായിരമെന്ന് തെറ്റിദ്ധരിച്ച സലീം സുഹൃത്ത് വഴി ശരത്തിന്റെ ഹോട്ടലിൽ ഒരു ലക്ഷം രൂപയെത്തിച്ചു. ശേഷിച്ച 49 ലക്ഷം ചോദിച്ചതോടെയാണ് ആവശ്യപ്പെട്ടത് 50 ലക്ഷമാണെന്ന് തിരിച്ചറിഞ്ഞത്. ഇടപാട് ഉപേക്ഷിച്ച സലീം തൊട്ടടുത്ത ദിവസം ജാമ്യം നേടി പുറത്തിറങ്ങി. കൈക്കൂലി ആവശ്യപ്പെട്ട എസ്.പിക്കും സി.ഐക്കുമെതിരെയും സലിം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയെന്നാണറിയുന്നത്.
https://www.facebook.com/Malayalivartha