ബിജെപിയിൽ പുറത്താക്കപെട്ടവരുടെ സംഗമം വരുന്നു ശോഭാസുരേന്ദ്രൻ നേതാവാകും

കേരളത്തിലെ ബിജെപി നേതാക്കള്‍ പോലും അറിയാതെയാണ് സി വി ആനന്ദബോസ് എന്ന മുന്‍ ഉദ്യോഗസ്ഥന്‍ ബംഗാളില്‍ ഗവര്‍ണറായത്. ബംഗാള്‍ പോലെ പ്രധാനമായി സംസ്ഥാനത്തിന്റെ ഗവര്‍ണറായി ആനന്ദബോസിനെ നിയമിച്ചത് വലിയ നേട്ടം തന്നെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അടുപ്പമാണ് ഇതിലേക്ക് എത്തിച്ചത്. എന്നാല്‍ ബോസിന്റെ നേട്ടം കേരളത്തിലെ നേതാക്കള്‍ക്ക് ഇത്രയ്ക്ക് സുഖിച്ചിട്ടില്ല. ഗവര്‍ണായി മടങ്ങിയെത്തിയ നേതാവിനെ അവഗണിക്കുകയാണ് നേതൃത്വം ചെയ്തത്.
ബംഗാള്‍ ഗവര്‍ണറായ ശേഷം കേരളത്തിലെത്തിയ സി.വി.ആനന്ദബോസിന്റെ നെടുമ്പാശേരിയിലെ സ്വീകരണത്തില്‍ ബിജെപിയിലെ ഔദ്യോഗിക വിഭാഗം വിട്ടുനിന്നു. ഔദ്യോഗിക വിഭാഗത്തിലെ പ്രധാന നേതാക്കളാരും സ്വീകരിക്കാനെത്തിയില്ല. ഔദ്യോഗിക വിഭാഗത്തിനൊപ്പമുള്ള ജില്ലാ പ്രസിഡന്റ് അഡ്വ.ഷൈജുവും സ്വീകരണത്തില്‍ നിന്നും വിട്ടു നിന്നു. സംസ്ഥാന നേതാക്കളില്‍ എ.എന്‍.രാധാകൃഷ്ണന്‍ മാത്രമാണ് പങ്കെടുത്തത്.
ബിജെപി നേതൃത്വം ചുമതലയില്‍ നിന്നൊഴിവാക്കിയ പി.ആര്‍.ശിവശങ്കറും ശോഭാ സുരേന്ദ്രനും സ്വീകരണത്തിനെത്തി. അദ്ദേഹം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത വേളയില്‍ ശോഭ സുരേന്ദ്രന്‍ കല്‍ക്കട്ടയിലെത്തിയിരുന്നു. ശോഭ സുരേന്ദ്രനെതിരെ ബിജെപി ഔദ്യോഗിക വിഭാഗം നടത്തുന്ന അവഗണന കേന്ദ്രനേതൃത്വത്തിന് നല്ല ധാരണയുണ്ട്. അതു കൊണ്ട് ശോഭസുരേന്ദ്രന് അര്‍ഹമായ സ്ഥാനം നല്കാന്‍ തന്നെയാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം എന്നറിയുന്നു. നേതൃത്വത്തില്‍ നിന്ന് ഒഴിവാക്കിയെങ്കിലും ബിജെപി പ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ക്ക് അവര്‍ എത്താറുണ്ട്.
സി.വി.ആനന്ദബോസിനെ ബംഗാള്‍ ഗവര്‍ണറായി നിയമിച്ചതിന്റെ അസ്വാരസ്യങ്ങള്‍ ബിജെപിയില്‍ നിന്നു വിട്ടകന്നിട്ടില്ല. പാര്‍ട്ടിക്കുവേണ്ടി ചാവാനും കൊല്ലാനും നടക്കുന്ന നേതാക്കളെ ഒഴിവാക്കി ഇത്തരം ആള്‍ക്കാരെ പ്രധാന സ്ഥാനങ്ങള്‍ ഏല്‍പിക്കുമ്പോള്‍ സംസ്ഥാന ഘടകത്തിന് ഒരു മെയില്‍ സന്ദേശമെങ്കിലും അയച്ചു കൂടെ എന്ന് ബിജെപി സംസ്ഥാന ഘടകം ചോദിക്കുന്നതില്‍ അതിശയോക്തിയില്ല.
മാധ്യമങ്ങളിലൂടെ പാര്‍ട്ടി കാര്യം അറിയുന്ന അവസ്ഥയിലാണുള്ളത്. അതു കൊണ്ട് സി.വി.ആനന്ദബോസിന്റെ സ്ഥാനാരോഹണ ചടങ്ങിലോ, അതിന് ശേഷം അദ്ദേഹം ആദ്യമായി കേരളത്തില്‍ എത്തിയപ്പോഴോ അധികം ബിജെപിക്കാരൊന്നും അദ്ദേഹത്തെ കാണാന്‍ എത്തിയിരുന്നില്ല.
ബംഗാള്‍ ഗവര്‍ണറായ ശേഷം ആദ്യമായാണ് സി.വി.ആനന്ദബോസ് കേരളത്തിലെത്തുന്നത്. അതേസമയം, കേരളത്തിലെ സാധാരണ ജനങ്ങളോട് അതിയായ നന്ദിയുണ്ട് സി.വി.ആനന്ദബോസ് പറഞ്ഞു. മലയാളി എന്നതില്‍ അഭിമാനിക്കുന്നു. കേരളത്തിലെ പുതുതലമുറ രാജ്യത്തെ നയിക്കും. കേരളത്തിലേയും ബംഗാളിലേയും പുതുതലമുറക്കായി എന്റെ സ്ഥാനം സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ബിജെപി. ദേശീയ നേതൃത്വത്തിന്റെ ഒട്ടുമിക്ക പരീക്ഷണങ്ങളും സംസ്ഥാന ഘടകം അറിയുന്നത് പ്രഖ്യാപനം വരുമ്പോള്‍ മാത്രമായിരുന്നു. അതില്‍ ഒടുവിലത്തേതായിരുന്നു മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ സി.വി. ആനന്ദബോസിനെ പശ്ചിമ ബംഗാള്‍പോലൊരു സംസ്ഥാനത്തെ ഗവര്‍ണറാക്കിയത്.
ഗവര്‍ണറുടെ നിയമനം പാര്‍ട്ടിയുടെ സംസ്ഥാനനേതൃത്വം മൂന്‍കൂട്ടി അറിയണമെന്നു നിബന്ധനയൊന്നുമില്ല, മുമ്പും അതുണ്ടായിട്ടില്ല. സംസ്ഥാന പ്രസിഡന്റുമാരായിരുന്ന കുമ്മനം രാജശേഖരനെയും പി.എസ്. ശ്രീധരന്‍പിള്ളയെയും മിസോറം ഗവര്‍ണറാക്കിയതും ഇ. ശ്രീധരനെ സ്ഥാനാര്‍ത്ഥിയാക്കിയതും അപ്രതീക്ഷിതമായിരുന്നു. ആനന്ദബോസിന്റെ സ്ഥാനലബ്ധിയിലുമുണ്ട് ഈ സമാനത.
കെ. കരുണാകരന്‍ സര്‍ക്കാരില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിപദം വഹിച്ചിട്ടുള്ള ആനന്ദബോസ് മികച്ച ഉദ്യോഗസ്ഥനെന്നു പേരുകേട്ടയാളാണ്. ഗവര്‍ണറുമായി നിരന്തരം ഏറ്റുമുട്ടിയിരുന്ന മമതാ സര്‍ക്കാരിന്റെ ബംഗാളിലാണ് ആനന്ദബോസിന്റെ നിയോഗം എന്നതാണ് ശ്രദ്ധേയം. എന്നാല്‍ ഏറ്റുമുട്ടലിന്റെ പാത സ്വീകരിക്കുന്ന ഉദ്യോഗസ്ഥനല്ല ആനന്ദബോസ്. പകരം പ്രവര്‍ത്തനമേഖലയില്‍ മികവുകാട്ടുന്ന സമീപനമാണ് അദ്ദേഹത്തിന്റേത്. മമതയുമായി പോരടിച്ച ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയായപ്പോഴുണ്ടായ ഒഴിവിലേക്കാണ് ബോസിന്റെ നിയമനം.
ബിജെപി.യില്‍ അംഗമായ ആനന്ദബോസിനെ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് മത്സരിപ്പിക്കാന്‍ പാര്‍ട്ടി ആലോചിച്ചതാണെങ്കിലും അദ്ദേഹം അതിന് വഴങ്ങിയില്ല. പിന്നീട് മേഘാലയ സര്‍ക്കാരിന്റെ ഉപദേശക പദവിവരെ അദ്ദേഹത്തെ തേടിയെത്തി. ഇതിനിടെയാണ് കേരളത്തിലെ ബിജെപി. ക്കാരായ ഗവര്‍ണര്‍മാര്‍ക്ക് കിട്ടാത്ത ബംഗാള്‍ഭാഗ്യം ആനന്ദബോസിനെത്തുന്നത്. പി.സി. തോമസിനെയും അല്‍ഫോന്‍സ് കണ്ണന്താനത്തിനെയും മന്ത്രിമാരാക്കിയതാണ് ബിജെപി.യുടെ ആദ്യകാല പരീക്ഷണം.
ക്രൈസ്തവസമൂഹത്തെയാണ് ഇതുവഴി ലക്ഷ്യമിട്ടത്. ഒ. രാജഗോപാലിനെയും വി. മുരളീധരനെയും മന്ത്രിമാരാക്കിയതിലും നടന്‍ സുരേഷ്ഗോപിയെയും പി.ടി. ഉഷയെയും രാജ്യസഭയിലെത്തിച്ചതിലും ബിജെപി.ക്ക് കൃത്യമായ അജന്‍ഡ ഉണ്ടായിരുന്നു.
ആനന്ദബോസിലൂടെ വോട്ടുബാങ്ക് ലക്ഷ്യമിടുന്നില്ലായിരിക്കാം. എന്നാല്‍ ഇന്ത്യയിലെ പ്രധാനപ്പെട്ടൊരു സംസ്ഥാനത്തിന്റെ ഗവര്‍ണറായി ഒരുമലയാളിയെ നിയമിച്ചതിലൂടെ കഴിവുള്ളവരെ പാര്‍ട്ടിക്കുവേണമെന്നു പറയുകയാണ് ബിജെപി.
പ്രത്യേകിച്ചും ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ. ഐഎഎസ് 1977 ബാച്ച് ഉദ്യോഗസ്ഥനായ ആനന്ദബോസ് കേരളത്തില്‍ വിവിധ ജില്ലകളില്‍ കലക്ടറും വിവിധ സ്ഥാപനങ്ങളുടെ മേധാവിയുമായി സേവനമനുഷ്ഠിച്ചു. ചീഫ് സെക്രട്ടറി റാങ്കില്‍ കേന്ദ്ര സെക്രട്ടറിയായാണ് വിരമിച്ചത്.
https://www.facebook.com/Malayalivartha