കടിച്ചുകീറാന്‍ കുഞ്ഞിക്കണ്ണനും സുരേഷും... ചര്‍ച്ചയ്ക്കിടെ പൊരിഞ്ഞ പോര്

സ്പീക്കറുടെ പ്രസംഗം വിവാദമായതിന് പിന്നാലെയുണ്ടായ കോലാഹലങ്ങള്‍ കേരളീയ സമൂഹത്തില്‍ വിദ്വേഷം പടര്‍ത്തുന്ന രീതിയില്‍ മുന്നോട്ട് പോകുന്നതിനുള്ള പരിഹാരം എന്ന നിലയിലാണ് ഏതാണ്ടെല്ലാ ചനലുകളിലും ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നത്. എന്നാല്‍ ചര്‍ച്ചകളിലെല്ലാം നേതാക്കള്‍ പരസ്പ്പരം പോരടിക്കുന്ന ദയനീയ കാഴ്ചയാണുള്ളത്. മാതൃഭൂമി സൂപ്പര്‍ പ്രൈംടൈമില്‍ സി.പി.എമ്മിലെ കുഞ്ഞിക്കണ്ണനും ബി.ജെ.പിയുടെ സുരേഷുമാണ് പോര്‍വിളി നടത്തിയത്. ഒരാള്‍ തിരുവനന്തപുരത്തും മറ്റേയാള്‍ കോഴിക്കോടും ആയത് ഭാഗ്യം. ഇല്ലെങ്കില്‍ അവതാരകനായ അഭിലാഷ് മോഹന്‍ പാട് പെട്ടേനെ.
കവലപ്രസംഗങ്ങളില്‍ മൈക്കിന് മുന്നില്‍ കാണിക്കുന്ന അതേ ആര്‍ത്തിയാണ് രണ്ട് പേരും ചാനലിലും ആവര്‍ത്തിക്കുന്നത്. പരസ്പ്പര ബഹുമാനത്തോടെ സംസാരിക്കാന്‍ പോലും ഇരുവരും തയ്യാറായില്ല. ലീഗ് നേതാവ് ഷാഫി ചാലിയം വളരെ ശാന്തനായി ഒരു കാര്യം ചൂണ്ടിക്കാട്ടി. അത് കേരളീയ സമൂഹം മുഴുവന്‍ ശ്രദ്ധിക്കേണ്ടതാണ്. ഈ വിവാദമുണ്ടായ ശേഷം ഇന്‍സ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ യുവതലമുറ രൂക്ഷമായ വിമര്‍ശനമാണ് നടത്തുന്നത്. ജാതിയുടെയും മതത്തിന്റെയും പേരില്‍ പോരടിക്കുന്ന ഈ നാട്ടില്‍ നിന്ന് വിദേശത്തെങ്ങാനും പോയാല്‍ മതിയെന്നാണ് അവര്‍ പറയുന്നത്.
അതുകൊണ്ട് നമുക്ക് തമ്മിലടിക്കാതെ സാഹോദര്യത്തോടെ മുന്നോട്ട് പോകാം. എന്നാണ് ഷാഫി പറഞ്ഞത്. അതോടൊപ്പം ഷംസീര്‍ എന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരന്‍ നടത്തിയ പ്രസംഗത്തിന് ചീത്ത കേള്‍ക്കേണ്ടിവരുന്നത് മുസ്‌ലിംങളാണെന്നും ഇത്തരം വിഷയങ്ങളുണ്ടായപ്പോള്‍ ലീഗ് സംയമനം പാലിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും പറഞ്ഞു.
ഷാഫിക്ക് മറുപടി കൊടുത്ത സുരേഷ് പലപ്പോഴും മാന്യമായ ഭാഷ പോലും ഉപയോഗിക്കാന്‍ തയ്യാറായില്ല. ലീഗ് മാടപ്രാവാകാന്‍ നോക്കല്ലേ... മാറാട് അരയസമുദായത്തില്‍ പെട്ടവരെ കൊന്ന ലീഗ് കാര് ജയിലിലായില്ലേ. തൂര്‍ക്കിയിലെ ഹാദിയ സോഫിയ എന്ന ക്രിസ്ത്യന്‍ പള്ളി മുസ്‌ലിം ദേവാലയമാക്കിയപ്പോള്‍ അതിനെ അനുകൂലിച്ച് ലേഖനം എഴുതിയ ആളല്ലേ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍. ഇനി സി.പി.എമ്മാണെങ്കിലോ മുസ്ലിം വോട്ട് നേടാനായി എന്തും ചെയ്യും. കോണ്‍ഗ്രസും മോശമല്ല. കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥ മോശമാണെന്ന് പ്രചരിപ്പിക്കും അവരെ ഭീഷണിപ്പെടുത്തും.
സ്പീക്കറുടെ പ്രസംഗം ന്യൂനപക്ഷ വോട്ട് സി.പി.എമ്മിന് ഉറപ്പിക്കുന്നതിന് മുന്നോടിയായുള്ള തന്ത്രപരമായ നീക്കമാണ്. സ്വന്തം മതവിശ്വാസത്തെ കുറിച്ച് ഇതുപോലെ സംസാരിക്കുമോ എന്നും ചോദിച്ചു. കേരളത്തിലെ ഭൂരിപക്ഷം വരുന്നവരുടെ വോട്ട് സി.പി.എമ്മിനൊപ്പമാണെന്ന് കുഞ്ഞിക്കണ്ണന്‍ തിരിച്ചടിച്ചു. അതില്‍ കോണ്‍ഗ്രസ്, ലീഗ്, ബി.ജെ.പിക്കാരുടെ വോട്ടുണ്ട്. ഞങ്ങള്‍ എല്ലാ വിഭാഗം ജനങ്ങളുടെയും വോട്ട് വാങ്ങും. അതിന് ഒരു ജാതി-മത സംഘടനകളുടെയും തിണ്ണനിരങ്ങാന്‍ പോകാറില്ല. പിന്നെ സി.പി.എം അനുകൂലിച്ചാലുടന്‍ വോട്ട് ചെയ്യുന്നവരല്ല ഇന്നാട്ടിലെ മുസ്‌ലിംങള്‍. അവരൊക്കെ വിവരവും വിദ്യാഭ്യാസവുമുള്ള സ്വതന്ത്ര ചിന്താഗതിക്കാരാണെന്നും തിരിച്ചടിച്ചു.
കൈരളി ചാനലില്‍ സി.പി.എം നേതാവ് ജെയ്ക് ഷംസീറിന്റെ മതേതരത്വവും ബിജെ.പി-സംഘപരിവാര്‍ ശക്തികള്‍ രാജ്യത്ത് സൃഷ്ടിക്കുന്ന വര്‍ഗീയതയും അരാജകത്വവും വിശദമാക്കി സംസാരിച്ചു. അവതാരകന്‍ ശരത് അതിന് മറുപടി പറയാനായി ബി.ജെ.പി നേതാവ് ബി.ജെ വിഷ്ണുവിനോട് ആവശ്യപ്പെട്ടപ്പോള്‍, ഷംസീര്‍ മുസ്‌ലിം മതത്തെ കുറിച്ചും അതിന്റെ മഹത്വത്തെ കുറിച്ചും മലക്കുകളെ കുറിച്ചും പ്രസംഗിക്കുന്ന വീഡിയോ പ്ലേ ചെയ്തു. അത് കേള്‍ക്കാന്‍ പ്രായാസമുള്ളത് കൊണ്ട് കാര്യം പറയാന്‍ അവതാരകന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ വീഡിയോ ഞാന്‍ അയച്ച് തരാം നിങ്ങള്‍ സംപ്രേക്ഷണം ചെയ്യണമെന്ന് വിഷ്ണു ആവശ്യപ്പെട്ടതോടെ അവതാരകന്റെ കാറ്റ് പോയി. ഉസ്താദുമാരുടെ നിലയില്‍ തരംതാണ പ്രസംഗം നടത്തിയ ഷംസീര്‍ ആട്ടുംതോലിട്ട ചെന്നായയാണ്. താങ്ങള്‍ മതവിശ്വാസിയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ പോലും സ്പീക്കര്‍ക്കായില്ലെന്നും അദ്ദേഹം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ചു.
കേരളം പോലുള്ളൊരു സമൂത്തില്‍ ഇത്തരം കാര്യങ്ങള്‍ നീട്ടിക്കൊണ്ട് പോകുന്നത് ശരിയല്ലെന്നും ഇത് അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചെന്നും മനോരമ ന്യൂസ് അവതാരകന്‍ അയ്യപ്പദാസ് ചൂണ്ടിക്കാട്ടി. ഇത് തുടങ്ങിവെച്ച സ്പീക്കര്‍ തന്നെ അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല ആവശ്യപ്പെട്ടു. ഹിന്ദുക്കളുടെ വികാരത്തെ മാനിക്കണമെന്നും ഭരണഘടനാ പദവിയിലിരിക്കുന്ന സ്പീക്കര്‍ ഖേദം പ്രകടിപ്പിക്കണമെന്നും ബി.ജെ.പി നേതാവ് വി.വി രാജേഷ് പറഞ്ഞു. 1987ല്‍ ഇഎംഎസ് അടക്കമുള്ളവര്‍ മുസ്‌ലിംങ്ങളെ എതിര്‍ക്കുകയും ഭൂരിപക്ഷമായ ഹൈന്ദവരെ പിന്തുണയ്ക്കുകയും ചെയ്തു.
ഇന്നിപ്പോള്‍ മുസ്‌ലിംങള്‍ക്ക് 30 ശതമാനം വോട്ട് ആയപ്പോള്‍ അധികാരം നിലനിര്‍ത്താന്‍ അവരെ സഹായിക്കുകയാണെന്നും വ്യക്തമാക്കി. ഗണപതി ആദ്യത്തെ പ്ലാസ്റ്റിക് സര്‍ജറിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞതും ശശി തരൂര്‍ അതേ കാര്യം ചൂണ്ടിക്കാട്ടി അത് തെറ്റാണെന്നും സി.പി.എം നേതാവ് സജീഷ് പറഞ്ഞു. അന്നൊന്നും ആരുടെയും വികാരം വ്രണപ്പെട്ടില്ല. അപ്പോഴിത് രാഷ്ട്രീയമായ ആയുധമാക്കാനുള്ള കാര്യം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. പിന്നോക്കക്കാരെയും ദളിതരെയും ക്ഷേത്രത്തില്‍ കയറ്റണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ചാലിയം സമരത്തിന് നേതൃത്വം കൊടുത്തത് കമ്മ്യൂണിസ്റ്റുകാരും എസ്.എന്‍.ഡി.പിയും പുലയര്‍മഹാസഭയുമാണ്. അന്ന് അതിനെയൊക്കെ എതിര്‍ത്തവരാണ് ഇന്ന് ഹിന്ദു വിശ്വാസികളുടെ സംരക്ഷകരമായി അവതരിച്ചിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.
ഇങ്ങിനെ എല്ലാ ചാനലുകളിലും നേതാക്കള്‍ പരസ്പ്പരം തമ്മില്‍ വാഗ് വാദവും പോരുമടിക്കുന്നതല്ലാതെ പ്രശ്‌നം അവസാനിപ്പിക്കുന്നതിനുള്ള യാതൊരു നടപടിയും ആരും മുന്നോട്ടുവെച്ചില്ല. വിഴുപ്പലക്കലുകളും വിദ്വേഷ പ്രസംഗങ്ങളുമല്ല നാടിന്റെ നന്മയും പുരോഗതിയും ലക്ഷ്യമിട്ടുകൊണ്ടുള്ള കാര്യങ്ങളാണ് ജനപ്രതിനിധികളും രാഷ്ട്രീയക്കാരും ചെയ്യേണ്ടത്. ഇല്ലെങ്കില്‍ ജനം തക്കതായ മറുപടി നല്‍കും.
https://www.facebook.com/Malayalivartha