എന്‍ജിനീയർ ആണോ നിങ്ങൾ എങ്കിൽ ബ്രൂണെ നിങ്ങളെ ക്ഷണിക്കുകയാണ്.
പുതിയ രാജ്യങ്ങളിലേക്ക് റിക്രൂട്ട്‌മെന്റ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പ്രമുഖ ദക്ഷിണേഷ്യന്‍ രാജ്യമായ ബ്രൂണെയിലേക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന ഇന്ത്യയില്‍നിന്ന് നിയമനം നടത്തുന്നു. പ്രകൃതി വാതക കമ്പനിയായ സെരികാന്‍ഡി ഓയില്‍ ഫീല്‍ഡ് സര്‍വീസിലെ ഒഴിവുകളിലേയ്ക്ക് എന്‍ജിനീയര്‍മാര്‍ക്കാണ് അവസരം.
യോഗ്യത: എന്‍ജിനീയറിങില്‍ ബിരുദം/ ഡിപ്ലോമ. അപേക്ഷകര്‍ക്ക് പെട്രോളിയം - പ്രകൃതി വാതകമേഖലയില്‍ നിശ്ചിത പ്രവര്‍ത്തി പരിചയം വേണം.
വിശദ വിരങ്ങള്‍ക്കും അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും www.norkaroots.org സന്ദര്‍ശിക്കുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി - ഡിസംബര്‍ 21.
കൂടുതല്‍ വിവരങ്ങള്‍ 9447339036 (രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ), ടോള്‍ ഫീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) എന്നിവയില്‍ ലഭിക്കും......
ബ്രൂണെയിലേക്ക് പറക്കും മുൻപ് രാജ്യത്തിൻറെ വിശേഷങ്ങൾ ഇങ്ങനെയൊക്കെയാണ്.
ഏഷ്യയിലെ ഏറ്റവും വലിയ ദ്വീപായ ബോര്‍ണിയോയുടെ വടക്കുകിഴക്ക്, മൂന്നു വശം മലേഷ്യന്‍ സംസ്ഥാനമായ സറാവാകും ഒരുവശം ദക്ഷിണ ചൈന കടലാലും ചുറ്റപ്പെട്ടു കിടക്കുന്ന കൊച്ചു രാജ്യമാണ് ബ്രുണെ. നമ്മുടെ കോഴിക്കോട്, മലപ്പുറം ജില്ലകള്‍ കൂടിച്ചേര്‍ന്നാല്‍ ബ്രൂണെയേക്കാള്‍ വലുതാകും എന്നു പറഞ്ഞാല്‍ ഈ രാജ്യത്തിന്‍റെ വലുപ്പം മനസ്സിലാകും. എന്നാല്‍, ജനസംഖ്യയാകട്ടെ ഈ രണ്ടു ജില്ലകളുടെ പതിനാറിലൊന്നും. 5,795 ചതുരശ്ര കിലോമീറ്റാണ് വിസ്തീര്‍ണം. വെറും നാലേകാല്‍ ലക്ഷം ജനങ്ങളാണ് ഈ മനോഹര തീരത്ത് ജീവിക്കുന്നത്. ബോര്‍ണിയോ ദ്വീപിന്‍റെ മുക്കാല്‍ ഭാഗവും ഇന്തോനേഷ്യയാണ്. പിന്നെ മലേഷ്യയുടെ ഒരു ഭാഗവും. ഈ ദ്വീപില്‍ ബ്രൂണെയുടെ പങ്ക് ഒരു ശതമാനം മാത്രമാണ്.
സമ്പത്തേറെയുള്ള രാജ്യത്ത് സന്തോഷത്തോടെയും സമാധാനത്തോടെയും ഈ ജനത കഴിയുന്നു എന്ന് തന്നെ പറയാം . ദരിദ്രമായ മേഖലയില്‍ നിന്ന് ബ്രൂണെ സാമ്പത്തിക ശക്തിയായി മാറുന്നത് 1929ല്‍ എണ്ണ ഖനനം തുടങ്ങിയതോടെയാണ്. 20ാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ ഭൂമിക്കടിയില്‍ നിന്ന് എണ്ണയും പ്രകൃതിവാതകവും നിര്‍ലോഭം ലഭിക്കുകയും 1984ല്‍ ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം പ്രാപിക്കുകയും ചെയ്തതോടെ ബ്രൂണെ ലോകത്തെ ഏറ്റവും മികച്ച ജീവിത നിലവാരമുള്ള രാജ്യങ്ങളിലൊന്നായി.
എണ്ണയും പ്രകൃതി വാതകവും മാത്രമല്ല കാടും കടലും നദികളും മലയും നല്‍കി അനുഗ്രഹങ്ങള്‍ കോരിച്ചൊരിഞ്ഞിരിക്കുന്നു പ്രകൃതി. ആകെ ഭൂപ്രദേശത്തിന്‍റെ മുക്കാല്‍ ഭാഗവും കാടാണ്. 161 കിലോ മീറ്ററാണ് കടല്‍തീരം. കണ്ടല്‍ക്കാടും ചതുപ്പും കുറ്റിച്ചെടികളും സമൃദ്ധമായി അതിരിടുന്ന പുഴകളാണ് യഥാര്‍ഥത്തില്‍ ബ്രൂണെയുടെ ജീവനാഡി. നാലു ജില്ലകളാണ് ബ്രുണെയില്‍. ഏറ്റവും ചെറിയ ജില്ലയായ ബ്രൂണെ-മുവാറയിലാണ് രാജ്യത്തെ പകുതിയിലേറെയും പേര്‍ വസിക്കുന്നത്. രണ്ടേമുക്കാല്‍ ലക്ഷത്തോളം പേര്‍. രാജ്യ തലസ്ഥാനമായ ബന്തര്‍ സെറി ബെഗവാനും ഈ വടക്കന്‍ ജില്ലയിലാണ്. ബെലൈറ്റാണ് ഏറ്റവും വലിയ ജില്ല. ജനസംഖ്യ 70,000ത്തോളം. ബ്രൂണെയുഎണ്ണ-വാതക വ്യവസായം കേന്ദ്രീകരിച്ചിരിക്കുന്നത് ഇവിടെയാണ്
ഇസ്ലാമിക രാജ്യമായ ബ്രൂണെയില്‍ 78 ശതമാനവും മുസ്ലിംകളാണ്. ബ്രൂണെ ദാറുസ്സലാം എന്നാണ് രാജ്യത്തിന്‍റെ മുഴുവന്‍ പേര്. എട്ടു ശതമാനം ക്രിസ്ത്യാനികളും ഏഴു ശതമാനം ബുദ്ധമതക്കാരുമാണ്. 2014 മുതല്‍ ശരീഅത്ത് നിയമമാണ് രാജ്യത്ത്. ആഡംബരവും ശിൽപചാതുരിയും സമന്വയിക്കുന്ന നിരവധി പള്ളികള്‍ ബ്രൂണെയുടെ വിവിധ ഭാഗങ്ങളിലായി കാണാം. രാജാക്കന്മാര്‍ തങ്ങളുടെ നാമം ചരിത്രത്തില്‍ കോറിയിടുന്നത് സൗന്ദര്യവും പ്രൗഡിയുമൊഴുകുന്ന ആരാധനാലയങ്ങള്‍ നിര്‍മിച്ചാണെന്ന് തോന്നും.1967ല്‍ 21ാം വയസ്സില്‍ ബ്രുണെയുടെ സുല്‍ത്താനായി അധികാരമേറ്റ ഹസനല്‍ ബോല്‍ക്കിയ്യ ബ്രൂണെയുടെ ചരിത്രത്തിൽ അങ്ങനെ നിറഞ്ഞു നിൽക്കുകയാണ്
https://www.facebook.com/Malayalivartha