ബാലഭാസ്‌ക്കറിന്റെ ഡ്രൈവർ അർജുൻ രണ്ട് ക്രിമിനൽ കേസുകളിലെ പ്രതി:- പാലക്കാടുള്ള ആയുർവേദ ഡോക്ടറുമായി ബാലഭാസ്ക്കറിന് ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളിൽ പുതിയ കണ്ടെത്തലുമായി പോലീസ്

ബാലഭാസ്ക്കറിന്റെ കുടുംബം അപകടത്തിൽപ്പെടുന്ന സമയത്ത് വാഹനം ഓടിച്ചിരുന്ന അർജുൻ രണ്ട് ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്ന് പൊലീസ്. എ ടി എം പണം മോഷ്ടിച്ച പ്രതികളെ സഹായിച്ചതിനാണ് ഒറ്റപ്പാലം, ചെറുതുരുത്തി സ്റ്റേഷനുകളിലാണ് അര്‍ജുനെതിരെ കേസുള്ളത്. അതേ സമയം സംഗീത സംവിധായകൻ ബാലഭാസ്‌ക്കറിന്റെ സാമ്പത്തിക ബന്ധങ്ങൾ പൊലീസ് പരിശോധിക്കാൻ ആരംഭിച്ചു.
പാലക്കാടുള്ള ആയുർവേദ ഡോക്ടറുമായി ബാലഭാസ്ക്കറിന് സാമ്പത്തിക ഇടപാടുണ്ടായിരുന്നു. ബാലഭാസ്കർ നൽകിയ എട്ടു ലക്ഷം രൂപ ബാങ്ക് വഴി തന്നെ മടക്കി നൽകിയെന്നാണ് ഡോക്ടറുടെ മൊഴി. ഇതിന് ആധാരമാകുന്ന രേഖകൾ ഹാജരാക്കിയെന്നും പൊലീസ് വിശദമാക്കി. സാമ്പത്തിക ഇടപാടുകളിൽ ദുരൂഹത ഇതു വരെ കണ്ടത്താനായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.
ബാലഭാസ്കറിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് പിതാവ് സി കെ ഉണ്ണി ആവശ്യപ്പെട്ടിരുന്നു. അപകടത്തിൽ ദുരൂഹതയുണ്ടെന്നായിരുന്നു പിതാവിന്റെ പരാതി. മൊഴിയിലെ വൈരുധ്യങ്ങൾ ഉൾപ്പെടെ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ ബാലഭാസ്കറിന്റെ പിതാവ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ബാലഭാസ്കറിന്‍റേയും മകളുടേയും മരണത്തിലേക്ക് നയിച്ച വാഹനാപകടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദേശിച്ചിരുന്നു.
അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കറായിരുന്നില്ല ഡ്രൈവര്‍ അര്‍ജ്ജുനായിരുന്നുവെന്നായിരുന്നു ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിയുടെ മൊഴി. അപകട സമയത്ത് ബാലഭാസ്കര്‍ പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നു. ദീര്‍ഘദൂര യാത്രയില്‍ ബാലഭാസ്കര്‍ വണ്ടി ഓടിക്കാറില്ലെന്നും ഭാര്യ ലക്ഷ്മി മൊഴി നല്‍കിയിരുന്നു. എന്നാല്‍ കാര്‍ ഓടിച്ചത് ബാലഭാസ്കര്‍ ആണെന്നായിരുന്നു അര്‍ജ്ജുന്‍റെ മൊഴി.
കൊല്ലത്ത് എത്തി വിശ്രമിച്ച ശേഷം ബാലഭാസ്കർ ആണ് കാർ ഓടിച്ചതെന്നായിരുന്നു ഡ്രൈവർ വിശദമാക്കിയത്. അപകടസമയത്ത് കാറിലുണ്ടായിരുന്ന രണ്ടു പേരുടേയും മൊഴികളില്‍ വൈരുധ്യം വന്നതോടെയാണ് അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ബാലഭാസ്കറിന്‍റെ കുടുംബം ആവശ്യപ്പെട്ടത്.
അപകട സമയത്ത് കാര്‍ ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജ്ജുന്‍ തന്നെയായിരുന്നുവെന്ന് ബാലഭാസ്‌ക്കറുടെ ഭാര്യ ലക്ഷ്മി പോലീസിന് നല്‍കിയ മൊഴി ശരിവയ്ക്കുന്ന വെളിപ്പെടുത്തലുമായി രക്ഷാപ്രവർത്തന സമയത്ത് ഉണ്ടായിരുന്ന യുവാവും രംഗത്തെത്തിയിരുന്നു. വര്‍ക്കല സ്വദേശിയായ നന്ദുവാണു വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്. നന്ദുവിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു...
പ്രവാസിയായ സഹോദരനെ വിളിക്കാന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ പോയി തിരികെ വരുന്നതിനിടയിലായിരുന്നു നന്ദു ആ കാഴ്ച കാണുന്നത്. ഒരു ഇന്നോവ കാര്‍ മരത്തിലിടിച്ച് നില്‍ക്കുന്നു. ചുറ്റിലും കുറച്ചുപേര്‍ കൂടി നില്‍ക്കുന്നു. ഇതുകണ്ടതോടെ മറ്റൊന്നും ചിന്തിക്കാതെ നന്ദുവും സഹോദരനും കാറിന്റെ അടുത്തേയ്ക്ക് ഓടിയെത്തി. ആദ്യം കണ്ട കാഴ്ച ബാലഭാസ്‌ക്കറുടെ മകള്‍ തേജസ്വിനി ചോരയില്‍ കുളിച്ച് കിടക്കുന്നു. കണ്ട കാഴ്ചയില്‍ തളരാതെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.
ഓടിവന്നപ്പോള്‍ ബാക്ക് സീറ്റില്‍ ഒരാള്‍ രണ്ട് സീറ്റുകള്‍ക്കിടയില്‍ കിടക്കുന്നത് കണ്ടു. പിന്നീടാണ് മുന്നോട്ട് നോക്കിയപ്പോള്‍ കുഞ്ഞിനേയും സൈഡില്‍ ഇരുന്ന ലക്ഷ്മിയെയും കാണുന്നത്. പെട്ടെന്ന് അവരെ രക്ഷിക്കാന്‍ വാതിലിന്റെ ഗ്ലാസ് പൊളിക്കാന്‍ നോക്കി, പകുതിയായപ്പോഴേക്കും ഗ്ലാസ്സ് പൊട്ടി, ഉടനെ തന്നെ കൈ അകത്തേയ്ക്കിട്ട് ലോക്ക് മാറ്റി വാതില്‍ തുറന്ന് കുഞ്ഞിനെ എടുത്ത് തിരിഞ്ഞപ്പോഴേക്കും ഹൈവേയില്‍ നൈറ്റ് പട്രോളിംഗിന് നിന്ന പോലീസുകാര്‍ വന്ന് കുഞ്ഞിനെ വണ്ടിയില്‍ കയറ്റി കൊണ്ടുപോയി.
പക്ഷെ അപ്പോഴും നന്ദു പറയുന്നു വാഹനം ഓടിച്ചത് ബാലഭാസ്‌ക്കർ അല്ല. അങ്ങനെയായിരുന്നെങ്കില്‍ ടീവിയില്‍ കണ്ട് സുപരിചിതനായ നന്ദുവിനെ താന്‍ തിരിച്ചറിഞ്ഞേനെ. മാത്രമല്ല ഡ്രൈവിങ് സീറ്റില്‍ ഉണ്ടായിരുന്ന ആളിന് നല്ല ബോധമുണ്ടായിരുന്നു. അയ്യാളുടെ താന്‍ സംസാരിക്കുകയും ചെയ്തുവെന്ന് നന്ദു പറയുന്നു.
കാല് എടുത്ത് മാറ്റണം വേദനിക്കുന്നു...പുറത്തേയ്ക്ക് ഇറങ്ങാന്‍ കഴിയുന്നില്ലെന്ന് അയ്യാള്‍ പറഞ്ഞു. പിന്നീടാണ് അയ്യാളുടെ സീറ്റ് ബെല്‍റ്റ് മാറ്റി ചാരിയിരിക്കുന്ന സീറ്റ് പുറകിലേയ്ക്ക് നീക്കി ഇടത് സൈഡിലെ ഡോര്‍ വഴിയാണ് അയ്യാളെ പുറത്തേയ്ക്ക് എടുത്തത്. അപ്പോഴും പിന്നിലെ സീറ്റുകള്‍ക്കിടയില്‍ ഒരാള്‍ കിടക്കുന്നുണ്ടായിരുന്നു. ബാലഭാസ്‌ക്കര്‍ ജുബ്ബപോലുള്ള വസ്ത്രമാണ് ധരിച്ചിരുന്നതെന്നും,ഡ്രൈവിങ് സീറ്റില്‍ ഇരുന്നയാള്‍ ടി ഷര്‍ട്ടുമാണ് ധരിച്ചിരുന്നതെന്ന് അടയാള സഹിതം നന്ദു വ്യക്തമാക്കുന്നു. ഈ വിവരങ്ങള്‍ എല്ലാം തന്നെ ബാലഭാസ്‌ക്കറിന്റെ കുടുംബവുമായും,ആറ്റിങ്ങല്‍ ഡിവൈഎസ്പിക്കും നന്ദു മൊഴിയും നല്‍കിയിരുന്നു.
സെപ്തംബർ 25 ന് നടന്ന അപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്കറും മകൾ തേജസ്വിനിയും മരിച്ചിരുന്നു. വിദഗ്ധ ചികിത്സയ്‌ക്കൊടുവിൽ ലക്ഷ്മി കുടുംബത്തിന്റെ കരുതലിൽ ജീവിതത്തിലേയ്ക്ക് തിരിച്ചുവരുകയാണ്.
https://www.facebook.com/Malayalivartha
























