വയലിനിസ്റ്റ് ബാലഭാസ്കറുടെ മരണം കൊലപാതകമോ, അപകട മരണമോ? മൊഴിയിലെ വൈരുധ്യങ്ങൾ അന്വേഷണ സംഘത്തെ കുഴപ്പിക്കുമ്പോൾ നിഗൂഢതകള്‍ അഴിയുമോ ?
ലയാളിയുടെ പ്രിയപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തെ മുന്‍നിര്‍ത്തിയുണ്ടായ വിവാദങ്ങള്‍ക്ക് താമസിയാതെ ഉത്തരങ്ങളുണ്ടാകുമെന്നാണ് അന്വേഷണോദ്യോഗസ്ഥന്മാരുടെ മറുപടിയെങ്കിലും നിഗൂഢതകൾ അഴിയുമോ എന്ന സംശയം നിലനിൽക്കുന്നു. ബാലഭാസ്കറിന്റെ മരണത്തെ മുന്‍നിര്‍ത്തി മാസങ്ങളായി പ്രചരിച്ചുകൊണ്ടിരിക്കുന്ന പല കഥകളിലും ഇതിനകം പോലീസ് വ്യക്ത നേടിയിട്ടുള്ളതായി അറിയുന്നു. അണിയറയിൽ ചില കാണാച്ചരടുകളും ഉണ്ട്.
ഇക്കഴിഞ്ഞ സെപ്റ്റംബർ മാസം 25ന് പുലർച്ചെ, ദേശീയപാതയിൽ തിരുവനന്തപുരത്തിനടുത്ത് പള്ളിപ്പുറം സിആർപിഎഫ് ക്യാംപ് ജംക്ഷനു സമീപം വച്ചു നടന്ന കാറപകടത്തില്‍പ്പെട്ടാണ് ആരാധകരുടെ ഹൃദയത്തിലിടംപിടിച്ച ബാലഭാസ്കറിനെ ദുരന്തം തട്ടിയെടുത്തത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ വലതുവശത്തേക്കു തെന്നിമാറി റോഡരികിലെ മരത്തിൽ ഇടിച്ചായിരുന്നു അപകടം. രണ്ടു വയസ്സുകാരിയായ മകൾ തേജസ്വിനി ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചുകഴിഞ്ഞിരുന്നു. തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റ ബാലഭാസ്കറിനെ രണ്ടു ശസ്ത്രക്രിയകൾക്കു വിധേയനാക്കിയെങ്കിലും ദിവസങ്ങളുടെ പ്രതീക്ഷകള്‍ ബാക്കിയാക്കി മരണം തട്ടിയെടുത്തു. ഒപ്പമുണ്ടായിരുന്ന അര്‍ജുന്‍ എന്ന യുവാവ് പരിക്കുകളോടെ രക്ഷപെട്ടു. ബാലഭാസ്കറിന്റെ ഗുരുതരാവസ്ഥയിലായിരുന്ന ഭാര്യ ലക്ഷ്മി ആഴ്ചകള്‍ക്കുശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
അപകടം നടന്ന് ഏതാനും ദിവസത്തിനുള്ളിൽത്തന്നെ പൊലീസ് അർജുന്റെ മൊഴിയെടുത്തിരുന്നു. ഗുരുതര പരുക്കുകളുമായി ആശുപത്രിയിൽ കഴിഞ്ഞിരുന്ന ലക്ഷ്മിയുടെ മൊഴിയെടുക്കാൻ കഴിഞ്ഞിരുന്നില്ല. ബാലഭാസ്കറാണ് കാര്‍ ഓടിച്ചിരുന്നതെന്നാണ് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. ഡ്രൈവറായി ബാലഭാസ്കറിനോടൊപ്പം വന്ന അർജുന്റെ മൊഴിയെ അടിസ്ഥാനപ്പെടുത്തിയാണ് ഈ നിഗമനത്തില്‍ പോലീസ് എത്തിയിരുന്നത്.
എന്നാല്‍, ലക്ഷ്മി സാധാരണാവസ്ഥയിലേക്കു തിരിച്ചെത്തിയ ശേഷം നല്‍കിയ മൊഴിയാണ് സംഭവത്തെ സങ്കീര്‍ണ്ണമാക്കിയത്. അപകടം നടക്കുമ്പോൾ കാർ ഓടിച്ചത് ബാലഭാസ്കർ അല്ല, അര്‍ജുനാണ് എന്നാണ് ലക്ഷ്മി മൊഴി നില്‍കിയത്. ഇതോടെ, ബാലഭാസ്കറാണ് കാറോടിച്ചിരുന്നതെന്ന ഡ്രൈവർ അർജുന്റെ മൊഴി സംശയത്തിന്റെ നിഴലിലായി.
അതിനുപിന്നാലെ ബാലഭാസ്കറിന്റെ പിതാവും രംഗത്തെത്തി. രണ്ടു മൊഴികളിലെ വൈരുദ്ധ്യം പരിശോധിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. ക്ഷേത്ര ദർശനം കഴിഞ്ഞു താമസിക്കാൻ മുറി ബുക്ക് ചെയ്തിരുന്നത് ഉപേക്ഷിക്കാതെ തിടുക്കത്തിൽ രാത്രിയാത്രയ്ക്കു തയാറെടുത്തതിന്റെ കാരണം, വാഹനം ഓടിച്ചിരുന്നതു ഡ്രൈവർ അർജുനാണെന്നു വ്യക്തമായിരുന്നിട്ടും പൊലീസിനോടു കള്ളം പറഞ്ഞതെന്തിന് ഇതൊക്കെയായിരുന്നു ആ പരാതിയില്‍ ഉന്നയിച്ചത്. പാലക്കാടുള്ള ആയുർവേദ ആശുപത്രി അധികൃതരാണു അർജുനെ ഡ്രൈവറായി ബാലഭാസ്കറിന്റെ ഒപ്പം അയച്ചത്. ഇതിനെപ്പറ്റിയും പിതാവ് സംശയം പ്രകടിപ്പിച്ചു.
പോലീസ് ഓരോ ആരോപണവും വ്യക്തമായി പരിശോധിച്ചു. ദൃക്സാക്ഷികളുടെ മൊഴികളില്‍നിന്ന് കാര്‍ ഓടിച്ചിരുന്നത് ബാലഭാസ്കര്‍ തന്നെയാണെന്ന് സംശയരഹതമായി തെളിഞ്ഞു. മാനസികാഘാതത്തിന്റെ സവിശേഷാവസ്ഥയില്‍ ലക്ഷ്മിയ്ക്ക് അനുഭവപ്പെട്ട ചില തോന്നലുകളാകാം അര്‍ജുന്റെ പേരില്‍ കാര്‍ അപകടത്തിലാക്കിയ കുറ്റം ആരോപിക്കാന്‍ ഇടയാക്കിയതെന്ന് ചിലർ അഭിപ്രായപ്പെടുന്നു.
ബാലഭാസ്കറുടെ സാമ്പത്തിക ഇടപാടുകളിലും ദുരൂഹതയുള്ള ഒന്നുമുണ്ടായിട്ടില്ല എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ബാലഭാസ്കര്‍ അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന പാലക്കാട് സ്വദേശിയായ ഡോക്ടറുമായുള്ള സാമ്പത്തിക ഇടപാടിലായിരുന്നു പിതാവ് പ്രധാനമായും സംശയം പ്രകടിപ്പിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡോക്ടറെയും ഭാര്യയെയും പൊലീസ് ചോദ്യം ചെയ്തെങ്കിലും അസാധാരണമായി ഒരു സൂചനയും ലഭിച്ചില്ല. പോലീസ് പറയുന്നു.
ബാലഭാസ്കറില്‍നിന്ന് എട്ട് ലക്ഷം രൂപ കടം വാങ്ങിയിരുന്നതായും തിരിച്ചു നല്‍കിയതായും ഇവര്‍ മൊഴി നല്‍കി. ഇതിന്റെ ബാങ്ക് രേഖകളും ഹാജരാക്കി. ഇതോടെ സാമ്പത്തിക ഇടപാടുകളിൽ സംശയം പ്രകടിപ്പിക്കേണ്ട സാഹചര്യമില്ലെന്ന നിഗമനത്തിലാണു പൊലീസ് എത്തിയിരിക്കുന്നത്. ഏറെക്കാലമായി അകന്നു കഴിഞ്ഞിരുന്ന ബാലഭാസ്കർ വീണ്ടും കുടുംബത്തോട് അടുത്തതിനു തൊട്ടുപിന്നാലെയാണ് അപകടമുണ്ടായത്. അവരുടെ വിലയിരുത്തലുകളിലെ പല അവ്യക്തതകളുടെയും കാരണം അതാകാം എന്ന അഭിപ്രായമുണ്ട്.
അതേ സമയം, അപകടസമയത്ത് ബാലഭാസ്കറിനൊപ്പമുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജുന്‍ ഒറ്റപ്പാലം, ചെറുതുരുത്തി എന്നിവിടങ്ങളിലായി രണ്ടു കേസുകളിലെ പ്രതിയാണെന്ന് പോലീസ് കണ്ടെത്തി. എടിഎം മോഷണം നടത്തിയ രണ്ടു സംഘങ്ങൾക്കൊപ്പം ഡ്രൈവറായി പോയെന്നതാണു കേസ്. ഇയാള്‍ പാലക്കാടുള്ള ഡോക്ടറുടെ ബന്ധുവാണ്. അര്‍ജുനാണോ ബാലഭാസ്കറാണോ അപകടസമയത്തു വാഹനം ഓടിച്ചതെന്ന കാര്യത്തില്‍ പോലീസ് ഇതുവരെയും ഒരു ഉത്തരത്തില്‍ എത്തിയിട്ടില്ല എന്നാണ് അറിയുന്നത്.
ബാലഭാസ്കറാണ് ഓടിച്ചതെന്ന് അര്‍ജുന്റെയും അര്‍ജുനാണു ഡ്രൈവ് ചെയ്തതെന്നു ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെയും മൊഴി അവര്‍ ഒരേ പ്രാധാന്യത്തോടെയാണ് കാണുന്നത്. ഫോറന്‍സിക് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചശേഷമേ ഇക്കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളുകയുള്ളൂ. അർജുന്റെ ക്രിമിനൽ പശ്ചാത്തലം പുറത്തു വന്നതോടെ പോലീസും വെട്ടിലായിരിക്കുകയാണ്.
ഏതായാലും, അടുത്ത ഏതാനും നാളുകള്‍കള്‍ക്കുള്ളില്‍ ബാലഭാസ്കറെ സ്നേഹിച്ച ആയിരങ്ങളുടെ മനസ്സിലെ സംശയങ്ങള്‍ക്ക് വ്യക്തത നൽകാമെന്നാണ് അന്വേഷണോദ്യോഗസ്ഥർ പറയുന്നത്. ആ അവസാനനിഗമനത്തിനായി മലയാളി ഒന്നടങ്കം കാത്തരിക്കുകയാണ്.
https://www.facebook.com/Malayalivartha