ആയുര്‍വേദ റിസോര്‍ട്ടിന് ബാലഭാസ്‌കര്‍ വഴി ഒന്നരകോടി രൂപ ലോണ്‍ ലഭിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ: 'ചെറുപ്പളശ്ശരിയില്‍ 50 സെന്റ് സ്ഥലം വാങ്ങിയിട്ടുണ്ടെന്ന് ബാലു തന്നോട് പറഞ്ഞതായും, സ്റ്റീഫന് ഇക്കാര്യം അറിയാമെന്നും ഇപ്പോൾ ഇതിന്റെ കണക്കുകൾ കാണാനില്ലെന്നും പിതാവ് സി.കെ. ഉണ്ണി
കാര്‍ അപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ച പൊലീസ് അന്വേഷണം അന്തിമഘട്ടത്തിലേയ്ക്ക് നീങ്ങുമ്പോൾ പാലക്കാട് സ്വദേശിയായ ഡോക്ടറുമായി ബാലഭാസ്‌കറിനുണ്ടായിരുന്ന സാമ്ബത്തിക ഇടപാടില്‍ ദുരൂഹതയില്ലെന്ന നിഗമനത്തിൽ പോലീസ് എത്തുമ്പോൾ ആയുര്‍വേദ റിസോര്‍ട്ടിന് ബാലഭാസ്‌കര്‍ വഴി ഒന്നരകോടി രൂപ ലോണ്‍ ലഭിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി വയലനിസ്‌റ്റ് ബാലഭാസ്‌കറിന്റെ അച്ഛൻ സി.കെ. ഉണ്ണി രംഗത്തെത്തി.
തിരുവനന്തപുരത്ത് ബാലഭാസ്‌കര്‍ അനുസ്‌മരണ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെയാണ് മാധ്യമപ്രവർത്തകരോട് ബാലഭാസ്‌കറിന്റെ മരണത്തില്‍ വെളിപ്പെടുത്തൽ നടത്തിയത്. ആയുര്‍വേദ റിസോര്‍ട്ടിന് ബാലഭാസ്‌കര്‍ വഴി ഒന്നരകോടി രൂപ ലോണ്‍ ലഭിച്ചിച്ചത് എസ്.ബി.ഐ വഴിയാണെന്നും തന്റെ അനുജന്‍ തന്നെയായിരുന്നു ആ സമയത്ത് അവിടുത്തെ ഡെപ്യൂട്ടി ജനറല്‍ മാനേജറെന്നും, പിന്നീടാണ് വളരെ ചെറിയ രീതിയിലായിരുന്ന റിസോര്‍ട്ട് വളര്‍ച്ച പ്രാപിച്ചതെന്ന് ബാലഭാസ്‌ക്കറുടെ പിതാവ് വെളിപ്പെടുത്തുന്നു.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ... 'ചെറുപ്പളശ്ശരിയില്‍ 50 സെന്റ് സ്ഥലം വാങ്ങിയിട്ടുണ്ടെന്ന് എന്നോട് ബാലു പറഞ്ഞിട്ടുണ്ട്. സ്‌റ്റീഫനോടും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അതിന്റെയൊന്നും കണക്കുകള്‍ ഇപ്പോള്‍ കാണാനില്ല. എനിക്ക് വയസുകാലത്തുണ്ടായിരുന്ന ആകെയുള്ള ഊന്നുവടിയായിരുന്നു. തരാന്‍ എന്റെ കൈയില്‍ തെളിവുകളൊന്നുമില്ല,
'പാലക്കാട് ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയ്‌ക്ക് പോയതാണ്. കുറേനാള്‍ അവിടെ കിടന്ന് അവര്‍ ഫ്രണ്ട്‌സ് ആയി. പിന്നെ ഇടയ്‌ക്കിടെ അവിടെ താമസിക്കാന്‍ തുടങ്ങി. അത് ചെറിയൊരു ആശുപത്രിയായിരുന്നു. എന്റെ അനുജന്‍ അവിടെ എസ്.ബി.ഐ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആയിരുന്നു. റിസോര്‍ട്ട് ഡെവലപ്പ് ചെയ്യാന്‍ ബാലു പറഞ്ഞിട്ട് ഒന്നര കോടി രൂപ ലോണ്‍ കൊടുത്തു എന്നാണ് അവന്‍ പറഞ്ഞത്. അതിനു ശേഷം ബാലുവിന്റെ വലിയൊരു ഇന്‍വെസ്‌റ്റ്‌മെന്റ് അവിടെയുണ്ടായിരുന്നു. തെളിവുകളൊന്നും തരാന്‍ എന്റെ കൈയിലില്ല.
വാഹനമോടിച്ചിരുന്ന അര്‍ജുനെ ആയുര്‍വേദ ഡോക്‌ടര്‍ തന്നെയാണ് ഡ്രൈവറായി വിട്ടത്. അവനെ നന്നാക്കാനാണ് കൂടെകൂട്ടിയതെന്നാണ് ബാലു പറഞ്ഞത്. അര്‍ജുന്റെ പേരില്‍ എന്തോ ക്രിമിനല്‍ കേസോ കൊട്ടേഷന്‍ ഏര്‍പ്പാടോ ഒക്കെ ഉണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. മനപൂര്‍വമുണ്ടാക്കിയ ആക്‌സിഡന്റാണെന്ന് എനിക്ക് തോന്നി. ഡ്രൈവര്‍ക്ക് കാലില്‍ മാത്രമെ പരിക്കുള്ളു. സത്യമെന്താണെന്ന് ദൈവത്തിനെ അറിയൂ.
വിവരങ്ങളൊക്കെ അപ്പപ്പോള്‍ എന്നെ അറിയിക്കണമെന്ന് ഡി.ജി.പി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഒന്നും ഇതുവരെയും അറിയിച്ചിട്ടില്ല. ഒരു ഹൈലെവല്‍ എന്‍ക്വയറി വേണമെന്നാവശ്യപ്പെട്ട് വീണ്ടും അപേക്ഷ നല്‍കിയിട്ടുണ്ട്'. വിതുമ്പലോടെ അദ്ദേഹം പറഞ്ഞു.
എ ടി എം പണം മോഷ്ടിച്ച പ്രതികളെ സഹായിച്ചതിന് ബാലഭാസ്‌ക്കറുടെ ഡ്രൈവറായ അർജുന് ഒറ്റപ്പാലം, ചെറുതുരുത്തി സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളുണ്ട്. പാലക്കാടുള്ള ആയുർവേദ ഡോക്ടറുമായി ബാലഭാസ്ക്കറിന് സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും എന്നാൽ ബാലഭാസ്കർ നൽകിയ എട്ടു ലക്ഷം രൂപ ബാങ്ക് വഴി തന്നെ മടക്കി നൽകിയെന്നാണ് ഡോക്ടറുടെ മൊഴി.
ബാലഭാസ്കറിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് പിതാവ് സി കെ ഉണ്ണി ആവശ്യപ്പെട്ടിരുന്നു. അപകടത്തിൽ ദുരൂഹതയുണ്ടെന്നായിരുന്നു പിതാവിന്റെ പരാതി നൽകിയിരുന്നു. മൊഴിയിലെ വൈരുധ്യങ്ങൾ ഉൾപ്പെടെ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ ബാലഭാസ്കറിന്റെ പിതാവ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ബാലഭാസ്കറിന്‍റേയും മകളുടേയും മരണത്തിലേക്ക് നയിച്ച വാഹനാപകടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദേശിച്ചിരുന്നു.
അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കറായിരുന്നില്ല ഡ്രൈവര്‍ അര്‍ജ്ജുനായിരുന്നുവെന്നായിരുന്നു ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിയുടെ മൊഴി. അപകട സമയത്ത് ബാലഭാസ്കര്‍ പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നു. ദീര്‍ഘദൂര യാത്രയില്‍ ബാലഭാസ്കര്‍ വണ്ടി ഓടിക്കാറില്ലെന്നും ഭാര്യ ലക്ഷ്മി മൊഴി നല്‍കിയിരുന്നു. എന്നാല്‍ കാര്‍ ഓടിച്ചത് ബാലഭാസ്കര്‍ ആണെന്നായിരുന്നു അര്‍ജ്ജുന്‍റെ മൊഴി. കൊല്ലത്ത് എത്തി വിശ്രമിച്ച ശേഷം ബാലഭാസ്കർ ആണ് കാർ ഓടിച്ചതെന്നായിരുന്നു ഡ്രൈവർ വിശദമാക്കിയത്. അപകടസമയത്ത് കാറിലുണ്ടായിരുന്ന രണ്ടു പേരുടേയും മൊഴികളില്‍ വൈരുധ്യം വന്നതോടെയാണ് അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ബാലഭാസ്കറിന്‍റെ കുടുംബം ആവശ്യപ്പെട്ടത്.
https://www.facebook.com/Malayalivartha