ഹൈക്കോടതിയ്ക്കും സെഷൻ കോടതിയ്ക്കും പിന്നാലെ സുപ്രീം കോടതി വിധിയും ദിലീപിനെ തിരിച്ചടിയ്ക്കുമോ? ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് വേണമെന്ന ദിലീപിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍
നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക ഡിജിറ്റല്‍ രേഖകള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍, അജയ് റസ്തോഗി എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് വേണമെന്ന് ആവശ്യപ്പെട്ടാണ് നടന്‍ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്. മുന്‍പ് ഹൈക്കോടതിയും സെഷന്‍സ് കോടതിയും ദിലീപിന്റെ ഈ ആവശ്യം തള്ളിയിരുന്നു. അതിനു ശേഷമാണ് ഇതേ ആവശ്യം ഉന്നയിച്ച് ദിലീപ് സുപ്രീം കോടതിയിലേക്ക് പോയത്. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. ഡിജിറ്റല്‍ രേഖകളില്‍ എഡിറ്റിംഗ് നടന്നിട്ടുണ്ടെന്നും തന്റെ നിരപരാധിത്തം തെളിയിക്കാന്‍ പകര്‍പ്പ് ലഭിക്കേണ്ടത് അനിവാര്യമാണെന്നും ദിലീപ് ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സത്യവാങ് മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച കൂടി സമയം വേണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം അപേക്ഷ നല്‍കിയിരുന്നു. ദിലീപിന് വേണ്ടി ഹാജര്‍ ആകുന്ന മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിക്ക് ഇന്ന് ഹാജര്‍ ആകാന്‍ അസൗകര്യം ഉണ്ടെന്നും കേസ് ഒരാഴ്ചത്തേക്ക് മാറ്റി വയ്ക്കണമെന്നുമാണ് ദിലീപിന്റെ ആവശ്യം. ഈ അപേക്ഷയും സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മെമ്മറി കാര്‍ഡ് തെളിവു നിയമപ്രകാരം രേഖയുടെ ഗണത്തില്‍ പെടുന്നതാണെന്നും ക്രിമിനല്‍ നടപടി ചട്ടപ്രകാരം അതിന്റെ പകര്‍പ്പിന് ഹര്‍ജിക്കാരന് അവകാശമുണ്ടെന്നുമാണ് ദിലീപിന്റെ വാദം.മെമ്മറി കാർഡിന്റെ പകർപ്പ് എങ്ങനെ എടുക്കാനാകുമെന്ന് അന്ന് കോടതി ദിലീപിന്റെ അഭിഭാഷകനോട് ചോദിച്ചു.
മെമ്മറി കാർഡ് ഈ കേസിലെ രേഖയാണെങ്കിൽ അത് കിട്ടാൻ അവകാശമുണ്ടെന്ന് ദിലീപിന്‍റെ അഭിഭാഷകൻ മുകുൾറോത്തക്കി അന്ന് കോടതിയില്‍ പറഞ്ഞിരുന്നു. വീഡിയോ ദൃശ്യങ്ങൾക്കിടെ ചില സംഭാഷണങ്ങളുണ്ട് അത് കേസിലെ മൊഴികളിൽ ഇല്ലെന്ന് മുകുൾ റോത്തകി കോടതിയിൽ വിശദീകരിച്ചിരുന്നു. പ്രത്യേക കാരണങ്ങൾ കൊണ്ടാണ് മെമ്മറി കാർഡ് നൽകാത്തതെന്ന് കോടതി മറുപടി നല്‍കി. മെമ്മറി കാർഡ് ഒരു രേഖയല്ല, അതൊരു മെറ്റീരീയൽ ആണെന്നും കോടതി വ്യക്തമാക്കിയിരുന്നു.
കൂടാതെ മെമ്മറി കാർഡ് പൊലീസ് റിപ്പോർട്ടിന്റെ ഭാഗമാണോ എന്ന് കോടതി ചോദിച്ചു. തനിക്ക് വേണ്ടത് മെമ്മറി കാർഡിലെ ദൃശ്യങ്ങളാണ്, അത‌് കിട്ടിയാൽ കേസ് വ്യാജമാണെന്ന് തെളിയിക്കാനാകുമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഐടി നിയമങ്ങൾ പരിശോധിക‌്കണമെന്ന് വ്യക്തമാക്കിയ കോടതി കേസ് കൂടുതൽ വാദത്തിനായി ഡിസംബർ 11 ലേക്ക് മാറ്റിയിരുന്നു. ജസ്റ്റിസ് എ എന്‍ കാന്‍വില്‍ക്കര്‍ അധ്യക്ഷനായ കോടതിയായിരുന്നു കേസ് പരിഗണിച്ചത്. കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നാണ് ദിലീപിന്റെ വാദം.
കേസിലെ എല്ലാ രേഖകളും ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും ദിലീപിന്റെ ഹര്‍ജിയില്‍ പറയുന്നു. ദിലീപിന് വേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുടെ ജൂനിയര്‍ രഞ്ജീത റോത്തഗി ആണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ദിലീപിന്റെ ആവശ്യം നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ഇരയുടെ സ്വകാര്യത ഹനിയ്ക്കുന്നതാണ് ദിലീപിന്റെ ആവശ്യമെന്ന് കാണിച്ചാണ് ഹര്‍ജി തള്ളിയത്. കുറ്റപത്രത്തോടൊപ്പം നല്‍കിയ മുഴുവന്‍ രേഖകളും തനിക്ക് കൈമാറണമെന്നാണ് ദിലീപ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത്. ഈ രേഖകളുടെ പട്ടികയും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ദിലീപ് ആവശ്യപ്പെട്ട 35 രേഖകളില്‍ 7 രേഖകള്‍ കൈമാറാന്‍ കഴിയില്ലെന്ന് പോലീസ് ഹൈക്കോടതിയെ നേരത്തേ അറിയിച്ചിരുന്നു. നേരത്തെ ദിലീപ് ആവശ്യപ്പെട്ട 87 രേഖകള്‍ പ്രോസിക്യൂഷന്‍ കൈമാറിയിരുന്നു. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളുകയും ചെയ്തു. എന്നാല്‍ മെമ്മറി കാര്‍ഡ് തൊണ്ടി മുതല്‍ ആണെന്നും പ്രതിക്ക് കൈമാറാന്‍ കഴിയില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha