മലയാളികൾ അടക്കമുള്ള പ്രവാസികൾ ദുരിതത്തിൽ; കുവൈറ്റിന്റെ ഇരട്ടത്താപ്പ് താങ്ങാനാകാതെ പ്രവാസികൾ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ യാതൊരു തരത്തിലുമുള്ള വിട്ട് വീഴ്‌ചയും വേണ്ടെന്ന നിലപാടിൽ കുവൈറ്റ്

കൊറോണ വ്യാപനത്തെ തുടർന്നുള്ള പ്രതിസന്ധി തുടരുന്നതിനിടെ കുവൈറ്റിൻ്റെ നേരിട്ടുള്ള യാത്ര വിലക്കിൽ ദുരിതമനുഭവിക്കുകയാണ് മലയാളികൾ അടക്കമുള്ള നിരവധി പ്രവാസികൾ. ഇത് സാരമായി ബാധിച്ചത് സാധാരണക്കാരായ പ്രവാസികളെയാണ്. ഇതിനിടെ 34 രാജ്യങ്ങളിൽ നിന്നുള്ള യാത്ര വിലക്ക് നീക്കാൻ ചർച്ചകൾ തുടരുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ടെങ്കിലും സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ടെന്ന നിലപാടിലാണ് കുവൈറ്റ് ഭരണകൂടമെന്നാണ് സൂചനകൾ മൂലം ലഭ്യമാകുന്നത്. അതോടൊപ്പം തന്നെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ യാതൊരു തരത്തിലുമുള്ള വിട്ട് വീഴ്‌ചയും വേണ്ടെന്ന നിലപാടാണ് സർക്കാരിനുള്ളത്. ഈ സാഹചര്യത്തിൽ തിരിച്ചടി നേരിടുന്നത് സാധാരണക്കാരായ പ്രവാസികളാണ് യാതൊരുവിധ സംശയവുമില്ല.
കൊവിഡ് കേസുകൾ ഉയർന്ന തോതിലുള്ള 34 രാജ്യങ്ങളിൽ നിന്നുള്ളവരുടെ നേരിട്ടുള്ള യാത്രയ്‌ക്കാണ് കുവൈറ്റ് വിലക്കേർപ്പെടുത്തിയത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നതിനാൽ 34 രാജ്യങ്ങളിൽ നിന്നുള്ളവരുടെ നേരിട്ടുള്ള യാത്രയ്‌ക്ക് ഇനിയും നിയന്ത്രണം തുടരും. കൊവിഡ് കേസുകൾ രാജ്യത്ത് തുടരുന്നതിനാലാണ് തീരുമാനത്തിൽ അയവ് വേണ്ടെന്ന തീരുമാനത്തിലേക്ക് കുവൈറ്റ് എത്തിയത്. ഇതിൻ്റെ ഭാഗമായിട്ടാണ് രാജ്യത്ത് എത്തുന്നവരുടെ ക്വാറൻ്റൈൻ കാലാവധി കുറയ്‌ക്കില്ലെന്ന തീരുമാനം സ്വീകരിച്ചത്. ലോക്ക് ഡൗൺ പ്രഖ്യാപിക്കാതെയുള്ള കർശന നിയന്ത്രണങ്ങൾ തുടരാമെന്ന നിലപാടിലാണ് സർക്കാർ.
അതേസമയം യാത്ര വിലക്ക് സംബന്ധിച്ച നിർണായക തീരുമാനമെടുക്കാൻ മടിച്ച സർക്കാർ വിദേശത്ത് നിന്ന് രാജ്യത്ത് എത്തുന്നവരുടെ ക്വാറൻ്റൈൻ കാലാവധി കുറയ്‌ക്കില്ലെന്ന് വ്യക്തമാക്കി. ഇവർക്കുള്ള ക്വാറൻ്റൈൻ കാലാവധി 14 ദിവസമായി തന്നെ തുടരുന്നതായിരിക്കും. വിദേശ യാത്ര കഴിഞ്ഞ് എത്തുന്നവർ നിലവിലെ കൊവിഡ് മാർഗനിർദേശങ്ങളും മാനദണ്ഡങ്ങളും കർശനമായി പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ വരുന്ന പാർലമെൻ്റ് യോഗത്തിന് ശേഷം മാത്രം ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നും സർക്കാർ വ്യക്തമാക്കുകയുണ്ടായി.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യ ഉൾപ്പടെ 34 രാജ്യങ്ങളിൽ നിന്നുള്ള നേരിട്ടുള്ള യാത്രക്കാർക്കാണ് കുവൈറ്റ് വിലക്കേർപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യ, കൊളംബിയ, അർമീനിയ, ബോസ്നിയ ആൻഡ് ഹെർസഗോവിന, ഇന്തോനേഷ്യ, ചിലി, ഇറ്റലി, വടക്കൻ മാസിഡോണിയ, മോണ്ടിനെഗ്രോ, ഡൊമിനിക്കൻ റിപ്പബ്ലിക്, ചൈന, ബ്രസീൽ, സിറിയ, സ്പെയിൻ, ഇറാഖ്, മെക്‌സിക്കോ, ലബനാൻ, ഹോങ്കോങ്, സെർബിയ, ഇറാൻ, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, പാകിസ്താൻ, ഈജിപ്ത്, പാനമ, പെറു, മൾഡോവ, അഫ്ഗാനിസ്താൻ, യമൻ, ഫ്രാൻസ്, അർജൻറീന എന്നീ രാജ്യങ്ങളിൽനിന്നാണ് കുവൈറ്റിലേ നേരിട്ട് വരുന്നതിന് അനുമതി നൽകാത്തത്.
https://www.facebook.com/Malayalivartha



























