ഈ മാസം അവസാനം പ്രവാസികൾ നെട്ടോട്ടമോടും; കൊവിഡ് പശ്ചാത്തലത്തിൽ നൽകിയ ഇളവുകൾ മാറ്റാൻ ഒരുങ്ങി അറബ് രാഷ്ട്രം, സന്ദർശക വിസയിൽ എത്തിയവർ നവംബർ 30ന് മുൻപ് രാജ്യം വിടണമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം

കൊറോണ വ്യാപനത്തിനുപിന്നാലെ മറ്റു ഗൾഫ് രാഷ്ട്രങ്ങളെ അപേക്ഷിച്ച് കർശന മാനദണ്ഡങ്ങളാണ് കുവൈറ്റ് മുന്നോട്ട് വയ്ക്കുന്നത്. കുവൈറ്റിലേക്ക് നേരിട്ട് യാത്ര ചെയ്യാൻ ഭരണകൂടം കനിയുമെന്നുള്ള പ്രതീക്ഷയുമായി പ്രവാസികൾ കാത്തുനിൽക്കുമ്പോൾ വീണ്ടും കർശന നിർദ്ദേശവുമായി അധികൃതർ രംഗത്ത് എത്തിയിരിക്കുകയാണ്. സന്ദർശക വിസയിൽ എത്തിയവർ നവംബർ 30ന് മുൻപ് രാജ്യം വിടണമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കാലാവധി കഴിഞ്ഞ എല്ലാ തരത്തിലുള്ള സന്ദർശക വിസകൾക്കും ഈ നിർദേശം ബാധകമാണ്. അതേസമയം കൊവിഡ് പശ്ചാത്തലത്തിൽ നൽകിയ ഇളുകൾ പിൻവലിക്കാൻ ഒരുങ്ങുകയാണ് കുവൈറ്റ്. കൊവിഡ് നിയന്ത്രണങ്ങൾ വന്നതോടെ സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ കഴിയാതെ വന്നവർക്ക് താമസാനുമതി നവംബർ 30വരെ നീട്ടി നൽകുകയായിരുന്നു.
അതേസമയം ഈ കാലയളവിൽ റെഗുലർ വിസകളിലേക്ക് താമസരേഖ മാറ്റുന്നതിന് സൗകര്യം നൽകിയിരുന്നുവെങ്കിലും ഇത് ഉപയോഗിക്കാതെ സന്ദർശക വിസ കാലാവധി കഴിഞ്ഞ് നവംബർ 30ന് ശേഷവും രാജ്യത്ത് തുടരുന്നപ്രവാസികൾക്കെതിരെ ആണ് നിയമ നടപടി സ്വീകരിക്കുക. അതോടൊപ്പം തന്നെ കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി 34 രാജ്യങ്ങളിൽ നിന്നുള്ള നേരിട്ടുള്ള യാത്രയ്‌ക്ക് കുവൈറ്റ് ഏർപ്പെടുത്തിയിരുന്ന വിലക്ക് നിലവിൽ തുടരുകയാണ്. വിലക്ക് നീക്കണമെന്ന ആവശ്യം ശക്തമാണെങ്കിൽ തന്നെയും നിലവിലെ സ്ഥിതി തുടരുമെന്നാണ് കുവൈറ്റ് ഏറ്റവും പുതിയതായി പുറത്തുവിട്ട റിപോർട്ടുകൾ പ്രകാരം മനസിലാക്കുന്നത്. ആയതിനാൽ തന്നെ 34 രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്കിൽ യാതൊരു മാറ്റവും ഉണ്ടാകില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കൊവിഡ് കേസുകൾ ഉയർന്ന തോതിലുള്ള രാജ്യങ്ങളുടെ പട്ടിക മുൻനിർത്തിയാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യ, കൊളംബിയ, അർമീനിയ, ബോസ്നിയ ആൻഡ് ഹെർസഗോവിന, ഇന്തോനേഷ്യ, ചിലി, ഇറ്റലി, വടക്കൻ മാസിഡോണിയ, മോണ്ടിനെഗ്രോ, ഡൊമിനിക്കൻ റിപ്പബ്ലിക്, ചൈന, ബ്രസീൽ, സിറിയ, സ്പെയിൻ, ഇറാഖ്, മെക്‌സിക്കോ, ലബനാൻ, ഹോങ്കോങ്, സെർബിയ, ഇറാൻ, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, പാകിസ്താൻ, ഈജിപ്ത്, പാനമ, പെറു, മൾഡോവ, അഫ്ഗാനിസ്താൻ, യമൻ, ഫ്രാൻസ്, അർജൻ്റീന എന്നീ രാജ്യങ്ങളിൽനിന്നാണ് കുവൈറ്റിലേക്ക് നേരിട്ട് വരുന്നതിന് അനുമതിയില്ലാത്തത്.
https://www.facebook.com/Malayalivartha



























