കൊവിഡ് വാക്സിന്‍ 90 ശതമാനം ഫലപ്രദം; ആദ്യം എത്തുന്നത് ഈ അറബ് രാഷ്ട്രത്തിൽ, പ്രവാസികൾക്ക് താങ്ങായി കോവിഡ് വാക്‌സിൻ സൗജന്യമായി തന്നെ നൽകുമെന്ന് ഖത്തർ, ഈ വര്‍ഷാവസാനമോ അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യത്തിലോ ഖത്തറിലും കോവിഡ് വാക്സിന്...

കൊവിഡ് വാക്സിന്‍ പരീക്ഷണത്തില്‍ നിര്‍ണായക നേട്ടവുമായി ഫൈസര്‍ മരുന്നു കമ്പനി രംഗത്ത് എത്തിയിരിക്കുകയാണ്. തികച്ചും ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തേക്ക് വന്നത്. ജര്‍മ്മന്‍ പാര്‍ട്ണറായ ബയോന്‍ടെക്കുമായി ചേര്‍ന്ന് ഫൈസര്‍ ഒരുക്കിയ 'ബി.എന്‍.ടി162 ബി 2" എന്ന കൊവിഡ് വാക്സിന്‍ 90 ശതമാനവും ഫലപ്രദമാണെന്ന് കമ്പനി അവകാശപ്പെടുകയുണ്ടായി. വലിയ രീതിയില്‍ ക്ളിനിക്കല്‍ ട്രയല്‍ നടത്തി മൂന്നു പരീക്ഷണവും വിജയമാണെന്ന് അവകാശപ്പെടുന്ന ആദ്യ കമ്പനികൂടിയാണ് ഫൈസര്‍. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ യൂറോപ്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ വലിയ ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
എന്നാലിതാ കോവിഡിനെതിരായി തങ്ങള്‍ നിര്‍മ്മിച്ച വാക്സിന്‍റെ ആദ്യ ഘട്ട പരീക്ഷണം വിജയകരമായിരുന്നുവെന്ന് മരുന്ന് നിര്‍മ്മാണ കമ്പനി ഫൈസര്‍ ആന്‍റ് ബയോഎന്‍ടെക് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഖത്തര്‍ ആരോഗ്യവകുപ്പിന്‍റെ അറിയിപ്പ്. വാക്സിന്‍ ലഭ്യമാക്കുന്നതിനായി ഫൈസറുമായി നേരത്തെ കരാറിലെത്തിയതിനാല്‍ തന്നെ ഈ വര്‍ഷാവസാനമോ അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യത്തിലോ ഖത്തറിലും കോവിഡ് വാക്സിന്‍ എത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തര്‍ ദേശീയ ആരോഗ്യനയരൂപീകരണ സമിതി അധ്യക്ഷന്‍ ഡോ അബ്ധുല്‍ ലത്തീഫ് അല്‍ ഖാല്‍ അറിയിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ ആദ്യ ഘട്ട പരീക്ഷണത്തില്‍ തന്നെ 90 ശതമാനം ഫലപ്രാപ്തി വാക്സിനുണ്ടെന്ന് തെളിഞ്ഞതായുള്ള ഫൈസര്‍ കമ്പനിയുടെ പ്രഖ്യാപനം പ്രതീക്ഷ പകരുന്നതാണ്. എന്നാല്‍ ലോകാരോഗ്യസംഘടനയുള്‍പ്പെടെയുള്ള വിഭാഗങ്ങളുടെ അനുമതി വാക്സിന് ലഭിക്കേണ്ടതായുണ്ട്. ഒപ്പം കൂടുതല്‍ പരീക്ഷണങ്ങളും നടക്കേണ്ടതായുണ്ട്. ഈ ഘട്ടങ്ങളെല്ലാം കഴിഞ്ഞാല്‍ ഈ വാക്സിന്‍ തുടക്കത്തില്‍ തന്നെ രോഗികള്‍ക്ക് നല്‍കുന്ന ആദ്യ രാജ്യങ്ങളിലൊന്ന് ഖത്തറായിരിക്കുമെന്നതിൽ സംശയമില്ല.
ലോകരാഷ്ട്രങ്ങൾ ഒന്നായി നടത്തിവരുന്ന കോവിഡിനെതിരായ പോരാട്ടത്തില്‍ നിര്‍ണായകമായ കാല്‍വപ്പാണിത്. വാക്സിന്‍ പൂര്‍ണ വിജയം കൈവരിക്കുന്നതോടെ ജനജീവിതം സാധാരണനിലയിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയാണ് ആരോഗ്യവിദഗദ്ധര്‍ നമുക്ക് നൽകിവരുന്നത്. ഫൈസര്‍ കമ്പനിയുമായി ആരോഗ്യവകുപ്പ് നിരന്തരം ബന്ധപ്പെട്ടുവരുന്നുണ്ടെന്നും പൂര്‍ണമായ ആത്മവിശ്വാസമാണ് കമ്പനി പങ്കുവെക്കുന്നതെന്നും ഡോ അല്‍ ഖാല്‍ അറിയിക്കുകയുണ്ടായി. വാക്സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് സ്വദേശി വിദേശി വ്യത്യാസമില്ലാതെ മുഴുവന്‍ പേര്‍ക്കും സൗജന്യമായി ലഭ്യമാക്കുമെന്ന് നേരത്തെ തന്നെ ഖത്തര്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha



























