10 വർഷത്തെ ഗോൾഡൻ വിസ പദ്ധതിയിൽ കൂടുതൽ മേഖലകളിലുള്ളവരെ യുഎഇ ഉൾപ്പെടുത്തിയെന്ന വാർത്ത ലോക ശ്രദ്ധ പിടിച്ചുപറ്റുന്നു ;പ്രൊഫഷണലുകൾക്ക് 10 വർഷത്തെ ഗോൾഡൻ റസിഡൻസി വീസ അനുവദിച്ചതായി യുഎഇ
10 വർഷത്തെ ഗോൾഡൻ വിസ പദ്ധതിയിൽ കൂടുതൽ മേഖലകളിലുള്ളവരെ യുഎഇ ഉൾപ്പെടുത്തിയെന്ന വാർത്ത ലോക ശ്രദ്ധ പിടിച്ചുപറ്റുകയാണ്. കൂടുതൽ വിഭാഗങ്ങളിലുള്ള പ്രൊഫഷണലുകൾക്ക് 10 വർഷത്തെ ഗോൾഡൻ റസിഡൻസി വീസ അനുവദിച്ചതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിക്കുകയുണ്ടായി. എഞ്ചിനീയർമാർക്കും ഡോക്ടർമാർക്കും കൂടുതൽ അവസരങ്ങളൊരുക്കുന്നതാണ് യുഎഇ ഗോൾഡൻ വിസ പദ്ധതിയെന്ന റിപ്പോർട്ടുകൾ ഇതിനോടകം തന്നെ പുറത്ത് വരുകയുണ്ടായി. എന്നാൽ ഈ വിസ പദ്ധതിയ്ക്ക് ആരൊക്കെയാണ് അർഹരെന്നും ഇതിന്റെ പ്രയോജനങ്ങളും പരിശോധിക്കാം.
സാധാരണ ഗതിയില്‍ രണ്ടു വര്‍ഷത്തേക്കാണ് യുഎഇ വിസ അനുവദിക്കാറുള്ളത്. രണ്ടു വര്‍ഷം കൂടുമ്പോള്‍ പുതുക്കാവുന്ന എംപ്ലോയ്‌മെന്റ് വിസയ്ക്കു പകരം 10 വര്‍ഷത്തേക്കുള്ള വിസ തന്നെ അനുവദിക്കുന്ന പദ്ധതി 2018ലാണ് യുഎഇ തുടങ്ങിയത്. നേരത്തേ മുൻനിര ബിസിനസ് പ്രമുഖർക്കും, വിദഗ്ധർക്കും പ്രഖ്യാപിച്ച പത്തുവർഷത്തെ ഗോൾഡൻ വിസയാണ് യുഎഇ കൂടുതൽ രംഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്. ഇതോടൊപ്പം പുതിയ പ്രഖ്യാപനമനുസരിച്ച് ആർക്കൊക്കെയാണ് ഗോൾഡൻ വിസയ്ക്ക് അർഹതയെന്നും മാനദണ്ഡങ്ങളും പരിശോധിക്കാവുന്നതാണ്.
അതായത് പിഎച്ച്ഡി ബിരുദധാരികൾക്ക് യുഎഇ ഗോൾഡൻ വിസയ്ക്ക് അർഹതയുണ്ടെന്ന റിപ്പോർട്ടുകൾ വിസ പോളിസി നയത്തിൽ മാറ്റം വരുത്തിയതായി കാണുവാൻ സാധിക്കും. എന്നാൽ ഖലീജ് ടൈംസിന്‍റെ റിപ്പോർട്ട് പ്രകാരം എല്ലാ പിഎച്ച്ഡി ബിരുദധാരികൾക്കും ഗോൾഡൻ വിസയ്ക്ക് അർഹതയുണ്ടായിരിക്കില്ല എന്നതാണ്. ലോകത്തിലെ മികച്ച 500 സർവകലാശാലകളിൽ ഒന്നിൽ നിന്ന് പിഎച്ച്ഡി ബിരുദം നേടിയ വ്യക്തികൾക്കാണ് യുഎഇ ഗോൾഡൻ വിസ അനുവദിക്കുന്നത്.
അതോടൊപ്പം എല്ലാ ഡോക്ടർമാർക്കും 10 വർഷത്തെ വിസ നേടാൻ പുതിയ നിയമപ്രകാരം സാധിക്കുന്നതാണ്. പകർച്ചവ്യാധിയെ ഫലപ്രദമായി നേരിടാനും രാജ്യത്തെ മെഡിക്കൽ പ്രൊഫഷണലുകളുടെ കുറവ് പരിഹരിക്കാനും ഇത് രാജ്യത്തെ സഹായിക്കുമെന്ന വിലയിരുത്തലിലാണ് യുഎഇ ഇത്തരമൊരു തീരുമാനം കൈകൊണ്ടത് തന്നെ. വൈറൽ എപ്പിഡെമിയോളജിയിൽ വിദഗ്ധരായ ഡോക്ടർമാർക്ക് ഗോൾഡൻ വിസ നൽകുമെന്ന് ഷെയ്ഖ് മുഹമ്മദ് പറയുകയുണ്ടായി. ആരോഗ്യരംഗത്തെ സമഗ്രവികസനമാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
രാജ്യത്തിലെ മനുഷ്യവിഭവ ശേഷി ഉയര്‍ത്തുന്നതിനും സാങ്കേതിക മേഖലകളിലെ നൈപുണ്യം വര്‍ധിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് ഗോൾഡൻ വിസ പദ്ധതി വ്യാപിപ്പിച്ചിരിക്കുന്നത്. പ്രത്യേക മേഖലകളിലെ പ്രതിഭകളെ ആകർഷിക്കുന്നത് ലക്ഷ്യമിട്ട് കമ്പ്യൂട്ടർ, ഇലക്ട്രോണിക്സ്, പ്രോഗ്രാമിംഗ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ആക്റ്റീവ് ടെക്നോളജി, എഐ ആൻഡ് ബിഗ് ഡാറ്റ എന്നീ മേഖലകളിലെ എല്ലാ എഞ്ചിനീയർമാർക്കും ഗോൾഡൻ വിസ ലഭിക്കും.
അംഗീകൃത സർവകലാശാലകളിൽ നിന്ന് 3.8ഉം അതിനു മുകളിലും സ്‌കോര്‍ നേടിയവര്‍ക്കും യുഎഇ 10 വർഷത്തെ ഗോൾഡൻ വിസ അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ട്. യുഎഇ ഇൻവെന്‍റേഴ്സിനും ഗോൾഡൻ വിസ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അവർ ആ വസ്തുവിന് പേറ്റന്റ് നേടേണ്ടതുണ്ട്. പേറ്റന്റുകൾക്ക് സാമ്പത്തിക മന്ത്രാലയമാണ് അംഗീകാരം നൽകേണ്ടത്. ഇത് യുഎഇ സമ്പദ്‌വ്യവസ്ഥ വർധിക്കാൻ കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഗവേഷകരും ശാസ്ത്രജ്ഞരും അതത് മേഖലകളിലെ വിദഗ്ധരാണെന്നത് കൊണ്ട് തന്നെ ഇവർക്കും ഗോൾഡൻ വിസയ്ക്ക് അർഹതയുണ്ട്. അതേസമയം ശാസ്ത്രജ്ഞർ എമിറേറ്റ്സ് സയന്റിസ്റ്റ് കൗൺസിൽ അല്ലെങ്കിൽ മുഹമ്മദ് ബിൻ റാഷിദ് മെഡൽ ഫോർ സയന്റിഫിക് എക്സലൻസിന്റെ അംഗീകാരമുള്ളവരായിരിക്കണം. കലാകാരന്മാർക്കും ഗോൾഡൻ വിസ നൽകും. സാംസ്കാരിക, വിജ്ഞാന വികസന മന്ത്രാലയത്തിന്റെ അംഗീകാരം ഉള്ളവരായിരിക്കണം ഇവർ. 10 മില്യൺ ദിർഹമോ അതിൽ കൂടുതലോ നിക്ഷേപിച്ച വിദേശ നിക്ഷേപകർക്കും ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാം.
https://www.facebook.com/Malayalivartha