ശക്തമായ നടപടികളുമായി ഗൾഫ് മേഖല; കടുത്ത നടപടികൾ സ്വീകരിച്ച് കുവൈറ്റ്, വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് രാജ്യത്ത് കടക്കാൻ ശ്രമിക്കുന്നതിനിടെ 25,000ത്തോളം പേരെ പിടികൂടി, ഇന്ത്യ ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇവരിൽ കൂടുതൽ

കൊറോണ വ്യാപനത്തെ തുടർന്നുള്ള ഇളവുകൾ നൽകുന്നുണ്ടെങ്കിലും ഗൾഫ് രാജ്യങ്ങളിൽ കടുത്ത നടപടികളാണ് തുടരുന്നത്. കൊവിഡ് മാർഗനിർദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ചാണ് ഇളവുകൾ നൽകുന്നത്. എന്നാൽ നിയന്ത്രണങ്ങൾ കടുത്തതോടെ പ്രവാസികളുടെ മടങ്ങിപ്പോക്കിനെ തുടർന്ന് വ്യവസായിക - വാണിജ്യ രംഗത്തുണ്ടായ മുരടിപ്പ് മറികടക്കാൻ വിസ ചട്ടങ്ങളിലടക്കം ഇളവുകൾ നല്കിവരുകയാണ്. മറ്റുള്ള ഗൾഫ് രാഷ്ട്രങ്ങളെ അപേക്ഷിച്ച് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുന്ന കുവൈറ്റ് നിയമ ലംഘനങ്ങളിൽ കടുത്ത നടപടികൾ സ്വീകരിക്കുകയാണെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ട്. ഇതിനിടെ തന്നെ പതിനായിരക്കണക്കിന് പ്രവാസികളെ ഭരണകൂടം നാടുകടത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ഇപ്പോഴിതാ വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് രാജ്യത്ത് കടക്കാൻ ശ്രമിക്കുന്നതിനിടെ 25,000ത്തോളം പേരാണ് കുവൈറ്റിൽ പിടിയിലായിരിക്കുന്നത്. 2011ന് ശേഷമുള്ള കണക്കാണ് ഇപ്പോൾ പുറത്ത് വിട്ടിട്ടുള്ളത്. ഒരു തവണ നാടുകടത്തപ്പെട്ടവർ മറ്റൊരു പാസ്‌പോർട്ടിൽ രാജ്യത്ത് പ്രവേശിക്കുന്നത് തടയാൻ വിമാനത്താവളങ്ങളിലും കര അതിർത്തികളിലും വിരലടയാളം രേഖപ്പെടുത്തുന്ന തിരിച്ചറിയൽ മാർഗം ഇതിനോടകം തന്നെ സ്ഥാപിച്ചിട്ടുണ്ട്. ഈ മാർഗം ഉപയോഗിച്ചുള്ള പരിശോധനയിൽ നിന്നാണ് ഇത്രയും പേർ പിടിയിലായിരിക്കുന്നത്.
അതേസമയം വ്യാജ പാസ്‌പോർട്ട് അടക്കമുള്ള നിയമലംഘനങ്ങളിൽ പിടിയിലായ 8 ലക്ഷം പ്രവാസികളെ നാടുകടത്തിയെന്നാണ് കുവൈറ്റ് ഭരണകൂടം വ്യക്തമാക്കുന്നത്. 1992 മുതലുള്ള കണക്കുകളാണ് നിൽസ്‌വിൽ പുറത്തുവിട്ടിട്ടുള്ളത്. 22 രാജ്യങ്ങളിൽ നിന്നുള്ളവരാണ് നാടുകടത്തപ്പെട്ടത് തന്നെ. രാജ്യത്തെ തൊഴിൽ നിയമങ്ങൾ ലംഘിച്ചവർ, താമസരേഖകൾ ഇല്ലാത്തവർ, വിവിധ കേസുകൾ പെട്ട് കോടതി നാടുകടത്തിയവർ, ക്രിമിനൽ കേസുകളിൽ ജയിൽ ശിക്ഷ പൂർത്തിയാക്കിയവർ എന്നിവരെയാണ് കുവൈറ്റിൽ നിന്നും നാടുകടത്തുന്നത്.നാടുകടത്തപ്പെട്ടവരിൽ ഇന്ത്യക്കാരും ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് എത്താൻ ശ്രമിച്ചവരാണ് ഇത്തരത്തിൽ പിടിയിലായത്. ഇന്ത്യ ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇവരിൽ കൂടുതൽ. ഇത്തരത്തിൽ രാജ്യത്ത് എത്തുന്നവർ കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതായുള്ള തിരിച്ചറിവിനെ തുടർന്നാണ് ഇങ്ങനെ തീരുമാനം കൈക്കൊണ്ടതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുകയാണ്.
https://www.facebook.com/Malayalivartha



























