12 രാജ്യങ്ങളെ വെട്ടിലാക്കി യുഎഇയുടെ മിന്നൽ നീക്കം; 12 രാജ്യങ്ങളില്‍ നിന്നുള്ളവർക്ക് പുതിയ സന്ദര്‍ശക വീസ നൽകുന്നത് താൽക്കാലികമായി നിർത്തി, ഇതിനോടകം നൽകിയ സന്ദര്‍ശക വീസകളിൽ സസ്പെൻഷൻ ബാധകമല്ല

കൊറോണ വ്യാപനത്തിന് പിന്നാലെ അറബ് രാഷ്ട്രങ്ങളിൽ പ്രതീക്ഷയുടെ വാർത്തകൾ നൽകിയ യുഎഇയും കടുത്ത തീരുമാനങ്ങളിലേക്ക് കടക്കുന്നു. ലോക്ക് ഡൗണിന് പിന്നാലെ സന്ദർശക വിസയ്ക്കും മടങ്ങിപ്പോയ പ്രവാസികളെ തിരികെവിളിച്ചും പുത്തൻ ഉണർവുകൾ നൽകിയ യുഎഇയ്ക്ക് ഇതെന്ത് സംഭവിച്ചു എന്ന ആശങ്കയിലാണ് പ്രവാസികൾ. യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ പാക്കിസ്ഥാന്‍ അടക്കമുള്ള 12 രാജ്യങ്ങളില്‍ നിന്നുള്ളവർക്ക് പുതിയ സന്ദര്‍ശക വീസ നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചതായി റിപ്പോർട്ട്.
പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത് തന്നെ. കോവിഡ് 19 ന്‍റെ രണ്ടാം തരംഗവുമായി ബന്ധപ്പെട്ടാണ് യുഎഇയുടെ പുതിയ തീരുമാനമെന്നാണ് കരുതുന്നതെന്ന് പാക് വിദേശകാര്യ മന്ത്രാലയ വക്താവ് സാഹിദ് ഹഫീസ് ചൗധരി പ്രസ്താവനയില്‍ വ്യക്തമാക്കുകയുണ്ടായി. ഇക്കാര്യവുമായി ബന്ധപ്പെട്ട് യുഎഇ അധികൃതരില്‍ നിന്നും ഔദ്യോഗിക സ്ഥിരീകരണം തേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
അതേസമയം ഇതിനോടകം നൽകിയ സന്ദര്‍ശക വീസകളിൽ സസ്പെൻഷൻ ബാധകമല്ലെന്നും വിദേശകാര്യ ഓഫീസ് അറിയിപ്പ് നൽകി. ബിസിനസ് വിസ, ടൂറിസ്റ്റ് വിസ, ട്രാന്‍സിറ്റ് വീസ, സ്റ്റുഡന്‍റ് വീസ എന്നിങ്ങനെ പലതരത്തില്‍ ഉള്ള യുഎഇ വീസകളില്‍ ഏതിനാണ് പുതിയ നടപടി ബാധകമെന്ന് ആദ്യം വ്യക്തമാക്കിയിട്ടില്ല. പാക്കിസ്ഥാന് പുറമെ തുർക്കി, ഇറാൻ, യെമൻ, സിറിയ, ഇറാഖ്, സൊമാലിയ, ലിബിയ, കെനിയ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലുള്ള ആളുകള്‍ക്ക് വീസ നൽകുന്നതാണ് യുഎഇ സർക്കാർ താൽക്കാലികമായി നിർത്തിവച്ചിട്ടുള്ളത്.
അതോടൊപ്പം തന്നെ ജൂണില്‍ പാകിസ്ഥാനില്‍ കൊറോണ കേസുകള്‍ കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ ജൂലൈ വരെ ഇവിടേക്കുള്ള പാസഞ്ചര്‍ സര്‍വീസുകള്‍ യുഎഇ എയര്‍ലൈന്‍സായ എമിറേറ്റ്സ് വിലക്കിയിരുന്നു. എമിറേറ്റ്സ് വിമാനത്തിൽ ഹോങ്കോങ്ങിലെത്തിയ 30 ഓളം പാകിസ്ഥാനികൾക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിനെത്തുടര്‍ന്നായിരുന്നു ഈ തീരുമാനം കൈക്കൊണ്ടത് തന്നെ. പിന്നീട് ജൂലൈ മൂന്നിന് എയർലൈൻ സർവീസുകള്‍ പുനരാരംഭിക്കുകയുണ്ടായി. കഴിഞ്ഞ ഓഗസ്റ്റില്‍, പാകിസ്ഥാനിലേക്കും കൊറോണ വൈറസ് 'ഹൈ റിസ്ക്' വിഭാഗത്തില്‍പ്പെട്ട മറ്റു 30 രാജ്യങ്ങളിലേക്കുമുള്ള വാണിജ്യ വിമാന സർവീസുകൾ കുവൈറ്റും നിര്‍ത്തിവച്ചത്.
https://www.facebook.com/Malayalivartha



























