ബാച്‌ലേഴ്സിനെയും തൊഴിലാളികളെയും ഒഴിപ്പിക്കുന്നു; 7,000ൽ ഏറെപ്പേരെ ഇതുവരെ ഒഴിപ്പിച്ചതായി ഷാർജ പൊലീസ്, പൊലീസ് സഹകരണത്തോടെ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ ഇവർ താമസിക്കുന്ന വിവിധ മേഖലകളിൽ 1,915 പരിശോധനകൾ നടത്തി
യുഎഇയിലെ ഷാർജാ എമിറേറ്റിൽ കുടുംബങ്ങൾ താമസിക്കുന്ന മേഖലകളിൽ നിന്നും ബാച്‌ലേഴ്സിനെയും തൊഴിലാളികളെയും ഒഴിപ്പിക്കുന്നതു തുടരുന്നതായി റിപ്പോർട്ട്. 7,000ൽ ഏറെപ്പേരെ ഇതിനോടകം തന്നെ ഒഴിപ്പിച്ചുകഴിഞ്ഞു. സെപ്റ്റംബറിലാണ് നടപടികൾ ശക്തമാക്കിയത് തന്നെ. എന്നാൽ കൂടുതൽ മേഖലകളിൽ ഒഴിപ്പിക്കൽ ഉണ്ടാകുമെന്നാണു സൂചന. പൊലീസ് സഹകരണത്തോടെ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ വിവിധ മേഖലകളിൽ 1,915 പരിശോധനകൾ നടത്തിയിരുന്നു. പഴയ വില്ലകളിൽ ഉണ്ടായിരുന്ന ചട്ടങ്ങൾ പാലിക്കാതെയാണ് താമസമെന്നു കണ്ടെത്തിയിരുന്നു. ഇതിൽ കൂടുതലും ഏഷ്യക്കാരായ സാധാരണ തൊഴിലാളികളാണെങ്കിലും ഇന്ത്യക്കാർ കുറവാണ് എന്നാണ് കണക്ക്.
അൽ ഖദിസിയ, നസിറിയ, മെയ്സലൂൺ, അൽ സബ്ക, അൽ ജസാത്, മുസല്ല, ഷർഖാൻ, ഗാഫിയ, ഹസാന മേഖലകളിൽ നിന്നാണ് പ്രധാനമായും ഒഴിപ്പിച്ചതെന്നു മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ താബിത് അൽ തുറൈഫി മാധ്യമങ്ങളോട് വ്യക്തമാക്കി. ഒപ്പം കഴിഞ്ഞമാസം വില്ലകളിൽ താമസിച്ചിരുന്നവരെ ഒഴിപ്പിച്ചിരുന്നു. 161 വില്ലകളും അടച്ചുപൂട്ടി. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് ഖാസിമിയുടെ ഉത്തരവനുസരിച്ചാണു നടപടി സ്വീകരിച്ചിരുന്നത്.
അതോടൊപ്പം തന്നെ ബാച്‌ലേഴ്സ് അടക്കമുള്ള താമസക്കാരുടെ മാന്യമല്ലാത്ത പെരുമാറ്റം ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന സ്വദേശികളുടെ പരാതിയെ തുടർന്നാണിത് സ്വീകരിച്ചിരിക്കുന്നത്. സുരക്ഷിതമല്ലാത്ത പഴയ വില്ലകൾ മുനിസിപ്പാലിറ്റിയുടെ അനുമതിയില്ലാതെ കുറഞ്ഞ വാടകയ്ക്കു ബാച്‌ലേഴ്സിനും തൊഴിലാളികൾക്കും നൽകുന്നതായി കണ്ടെത്തുകയുണ്ടായി.
https://www.facebook.com/Malayalivartha