ഇന്ത്യ ഉൾപ്പെടെ 25 രാജ്യങ്ങൾ അണിനിരക്കുന്ന ഉത്സവം; ഷെയ്ഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവലിന് അബുദാബി അൽവത്ബയിൽ തുടക്കമായി, ഒരുക്കങ്ങൾ ദുബായിലെ ഗ്ലോബൽ വില്ലജ് മാതൃകയിൽ
പ്രവാസികൾക്ക് പുതിയ പ്രതീക്ഷ നൽകി പ്രവാസലോകം. ഷെയ്ഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവലിന് അബുദാബി അൽവത്ബയിൽ തുടക്കംകുറിച്ചു. കലാസാംസ്കാരിക, വിനോദ, വിജ്ഞാന പരിപാടികൾ സമ്മേളിക്കുന്ന ഉത്സവം 3 മാസം നീണ്ടുനിൽക്കുന്നതാണ്. ഉദ്ഘാടന ദിനത്തിൽ 30,000 പേർ എത്തിയതായാണ് കണക്ക്. ഇന്ത്യ ഉൾപ്പെടെ 25 രാജ്യങ്ങൾ അണിനിരക്കുന്ന ഉത്സവം ദുബായിലെ ഗ്ലോബൽ വില്ലേജ് മാതൃകയിലാണ് ഒരുക്കിയിരിക്കുന്നത് തന്നെ. ഇതിലൂടെ പ്രധാന ആകർഷണമായ ലോക രാജ്യങ്ങളുടെ പൈതൃകവും കലയും സംസ്കാരവും ഭക്ഷണ രീതികളും അടുത്തറിയാവുന്ന ഉത്സവത്തിൽ ദിവസേന രാത്രി അര മണിക്കൂർ ഇടവിട്ടുള്ള ലേസർഷോയും രാത്രി 9നുള്ള വെടിക്കെട്ടും കാണുവാൻ സാധിക്കും.
അതേസമയം യുഎഇ ദേശീയ ദിനത്തിനും പുതുവർഷത്തിനും പ്രത്യേക പരിപാടികൾ അരങ്ങേറുന്നതാണ്. 3500 കലാസാംസ്കാരിക പരിപാടികൾ, 500 ലേസർ ഷോകൾ, കുട്ടികൾക്കായി 100 ശിൽപശാലകൾ എന്നിവ അധികൃതർ ഒരുക്കിയിട്ടുമുണ്ട്. രാജ്യാന്തര തലത്തിലുള്ള 40 കലാ സംഘങ്ങളാണ് ഈ പരിപാടികൾ അവതരിപ്പിക്കുന്നതിനായി സജ്ജമായിട്ടുള്ളത്. പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിലാണു പരിപാടികൾ അരങ്ങേറുന്നത്. പ്രസിഡന്റിന്റെ ഉപദേഷ്ടാവും കാമൽ റേസ് അസോസിയേഷൻ പ്രസിഡന്റും ഹെറിറ്റേജ് ഫെസ്റ്റിവൽ ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ ബിൻ ഹംദാൻ അൽ നഹ്യാൻ ഉൾപ്പെടെ ഉദ്ഘാടനത്തിനായി എത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha