സൽമാൻ രാജാവിന്റെ ആ ആഹ്വാനത്തിൽ ഒന്നിച്ച് പ്രവാസലോകം; സൗദിയിലെ വിശുദ്ധ ഹറമുകളിലും രാജ്യത്തെ പള്ളികളിലും മഴയ്ക്ക് വേണ്ടിയുള്ള പ്രത്യേക നമസ്‌കാരം, പ്രകൃതി കനിഞ്ഞപ്പോൾ സന്തോഷം പകർന്ന് സൗദി
കടുത്ത ചൂടിനെത്തുടർന്ന് രാജ്യത്ത് മഴ ലഭിക്കുന്നതിനായി പ്രാര്‍ത്ഥിക്കണമെന്ന് സല്‍മാന്‍ രാജാവ് ജനങ്ങളോട് അഭ്യര്‍ത്ഥിക്കുയ്ക്കയുണ്ടായി. ഇതേതുടർന്ന് വരള്‍ച്ചയുടെ സമയത്ത് രാജ്യത്ത് മഴ ലഭിക്കുന്നതിനായി പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ആളുകള്‍ ഒത്തുചേരുകയായിരുന്നു. സൗദിയിലെ വിശുദ്ധ ഹറമുകളിലും രാജ്യത്തെ പള്ളികളിലും മഴയ്ക്ക് വേണ്ടിയുള്ള പ്രത്യേക നമസ്‌കാരം നിര്‍വഹിക്കുകയും ചെയ്തു. കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിച്ചുകൊണ്ടായിരുന്നു പ്രത്യേക പ്രാര്‍ത്ഥനയിൽ എല്ലാവരും പങ്കെടുത്തത്.
അങ്ങനെ ഇതാ ചുട്ടുപൊള്ളുന്ന കാലാവസ്ഥയില്‍ നിന്ന് തണുപ്പിലേക്കുള്ള ചുവടുമാറ്റത്തിന്റെ സൂചനയുമായി ജിദ്ദയില്‍ മഴയെത്തി. അല്‍പനേരം നീണ്ടുനിന്ന ശാന്തമായ മഴയില്‍ അന്തരീക്ഷത്തിലെ ചൂട് തെല്ലൊന്ന് ശമിച്ചപ്പോള്‍ ജിദ്ദ നിവാസികള്‍ കുടുംബത്തോടൊപ്പം കോര്‍ണിഷിലേക്കും പാര്‍ക്കുകളിലേക്കും ഒഴുകിയെത്തുകയുണ്ടായി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാസ്‌ക്ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചുമായിരുന്നു കുടുംബങ്ങള്‍ പൊതുഇടങ്ങളില്‍ അവധി ദിനം ചെലവഴിച്ചത്.
ചെങ്കടല്‍ നഗരമായ ജിദ്ദയുടെ ചില ഭാഗങ്ങളിലും ആശ്വാസ മഴപെയ്തതുമൂലം എവിടെയും പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വാഹനഗതാഗതവും തടസ്സമില്ലാതെ തന്നെ തുടര്‍ന്നു. അപ്രതീക്ഷിതമായ മഴയില്‍ കിംഗ് ഫഹദ് റോഡിലുള്‍പ്പെടെ ചിലയിടങ്ങളിലുണ്ടായ വെള്ളക്കെട്ടുകള്‍ ജിദ്ദ മുനിസിപ്പാലിറ്റി അധികൃതര്‍ പെട്ടെന്നു തന്നെ നീക്കം ചെയ്യുകയുണ്ടായി. ചെങ്കടലിന്റെ വടക്കുനിന്ന് വീശിയെത്തുന്ന കാറ്റ് ജിദ്ദയുടെ ചില ഭാഗങ്ങളില്‍ കാലാവസ്ഥാ മാറ്റത്തിന് ഇടയാക്കുമെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha