വിമാന സര്‍വിസുകള്‍ക്കുള്ള വിലക്ക് ഡിസംബർ 31 വരെ; കേന്ദ്ര തീരുമാനത്തിൽ പ്രവാസികൾ നിരാശയിൽ, എയർ ബബ്ൾ ധാരണ പ്രകാരമുള്ള സർവിസുകളും ഉയർന്ന ടിക്കറ്റ് നിരക്കുകളും ഡിസംബർ അവസാനം വരെ ഉണ്ടാകാൻ സാധ്യത
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഡിസംബര്‍ 31 വരെ നീട്ടിയ കേന്ദ്ര തീരുമാനത്തിൽ പ്രവാസികൾ നിരാശയിൽ. ലോക്ക് ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് മാര്‍ച്ചിലാണ് രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്ത്യയില്‍ നിന്നും തിരിച്ചുമുള്ള രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കാണ് ഡിസംബര്‍ 31 വരെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാൽ തെരഞ്ഞെടുത്ത റൂട്ടുകളിലുള്ള സര്‍വീസുകള്‍ തുടരുമെന്ന് ഡി.ജി.സി.എ അറിയിക്കുകയുണ്ടായി.
ഇന്ത്യക്ക് പുറത്ത് കുടുങ്ങിയവരെ ഇന്ത്യയില്‍ തിരിച്ചെത്തിക്കുന്നതിനുള്ള വന്ദേഭാരത് ദൗത്യം അടക്കമുള്ളവക്ക് ഇത് ബാധകമാകില്ല. എന്നാൽ നിലവിൽ ഒമാനിൽ നിന്ന് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് ഉയർന്ന ടിക്കറ്റ് നിരക്കുകളാണ് ഉള്ളത്. വിലക്ക് നീട്ടിയ സാഹചര്യത്തിൽ സാധാരണ വിമാന സർവിസുകൾ പുനരാരംഭിക്കുന്ന കാര്യം ഇനി ജനുവരിയിലേ പരിഗണിക്കുകയുള്ളൂ. അതുവരെ എയർ ബബ്ൾ ധാരണ പ്രകാരമുള്ള സർവിസുകളും ഉയർന്ന ടിക്കറ്റ് നിരക്കുകളും ഡിസംബർ അവസാനം വരെ ഉണ്ടാകാനാണ് സാധ്യത.
ഒക്ടോബർ ആദ്യത്തിലാണ് എയർ ബബ്ൾ ധാരണ പ്രകാരം ഇന്ത്യക്കും ഒമാനുമിടയിൽ വിമാന സർവിസുകൾ ആരംഭിച്ചത് തന്നെ. ഒരു വശത്തേക്ക് ആഴ്ചയിൽ പതിനായിരം സീറ്റ് എന്നതായിരുന്നു തമ്മിലുള്ള ധാരണ എന്നത്. എന്നാൽ ഒമാനിലേക്ക് എത്തിയ യാത്രക്കാരിൽ കോവിഡ് ബാധിതർ കൂടിയതിനെ തുടർന്ന് പ്രതിവാര സീറ്റുകളുടെ എണ്ണം അയ്യായിരമായിഅധികൃതർ കുറക്കുകയും ചെയ്തു. ഇതേ തുടർന്ന് സ്വകാര്യ വിമാന കമ്പനികളോട് സർവിസ് നിർത്തിവെക്കാൻ ഇന്ത്യൻ വ്യോമയാന മന്ത്രാലയം നിർദേശിക്കുകയും ചെയ്തു. ദേശീയ വിമാന കമ്പനികൾ മാത്രമാണ് നവംബർ രണ്ടാം വാരം മുതൽ സർവിസ് നടത്തുന്നത്.
ഇതിന് ശേഷമാണ് വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നത്. അവധി ആഘോഷിക്കാനെത്തുന്ന ആളുകളുടെ എണ്ണം കൂടുതലായതിനാൽ തന്നെ ഡിസംബറിലും ഉയർന്ന നിരക്കുകളാണ് ഉള്ളതെന്ന് ട്രാവൽ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. ഇനി ജനുവരിയിലേക്ക് മാത്രം പ്രതീക്ഷിച്ചാൽ മതിയാകുന്നതാണ്. രോഗികളുടെ എണ്ണം കുറയുന്ന പക്ഷം എയർ ബബ്ൾ സീറ്റുകൾ ഇരട്ടിയാക്കാനുള്ള വിദൂര സാധ്യത മാത്രമാണ് ഉള്ളതെന്നും ഇവർ പറയുകയുണ്ടയായി. ഉയർന്ന ടിക്കറ്റ് നിരക്ക് കൂടാതെ ക്വാറൻറീൻ, കോവിഡ് പരിശോധനാ മാനദണ്ഡങ്ങൾ കൂടി കണക്കിലെടുത്ത് നാട്ടിലേക്ക് പോക്ക് നീട്ടിവെക്കാൻ പലരും തീരുമാനിക്കുകയുണ്ടായി.
മാത്രമല്ല ഉയർന്ന ടിക്കറ്റ് നിരക്ക് മൂലം കേരളത്തിലേക്കുള്ള പല വിമാനങ്ങളിലും ആളുകൾ കുറവാണെന്ന് ട്രാവൽ ഏജൻസികൾ വ്യക്തമാക്കുന്നു. ആഴ്ചയിൽ ഒന്നും രണ്ടും സർവിസുകൾ മാത്രമാണ് ഉള്ളത്. അതിനാൽ തന്നെ അടിയന്തര ആവശ്യങ്ങൾക്ക് പോകേണ്ടിവരുന്നവർക്ക് ഉയർന്ന ടിക്കറ്റ് നിരക്ക് നൽകാൻ തയാറാണെങ്കിൽ പോലും വിമാനം കിട്ടാത്ത അവസ്ഥയും നിലവിൽ ഉണ്ട്. നിരക്ക് കുറവായതിനാൽ തന്നെ എയർ അറേബ്യയുടെ ഷാർജ വഴിയുള്ള കണക്ഷൻ വിമാനത്തിൽ നാട്ടിലേക്ക് പോകുന്നവരുമുണ്ട്. ഷാർജ വിമാനത്താവളത്തിലെ കാത്തിരിപ്പ് സമയമടക്കം എട്ട്, 13 മണിക്കൂറുകളെടുത്താണ് ഇവർ നാട്ടിൽ എത്തിച്ചേരുന്നത്. മാത്രമല്ല വിദേശത്തുനിന്ന് എത്തുന്നവർക്ക് കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ക്വാറൻറീൻ നിബന്ധന ഒഴിവാക്കണമെന്ന കേന്ദ്ര സർക്കാർ തീരുമാനം കേരളത്തിലും നടപ്പിലാക്കണമെന്ന് പ്രവാസികൾ ആവശ്യപ്പെടുന്നുണ്ട്.
https://www.facebook.com/Malayalivartha