കോവിഡ് വാക്‌സിൻ വിതരണം ചെയ്യാൻ ഒരുങ്ങി അബൂദബി; 1800 കോടി ഡോസ് വാക്സിന്‍ വിവിധ രാജ്യങ്ങളിലേക്ക് അബൂദബി വഴി വിതരണം ചെയ്യാനാകുമെന്ന് അധികൃതർ, 50 ലക്ഷം ഡോസ് വാക്സിന്‍ ഇത്തിഹാദ് കാര്‍ഗോ വഴി വിതരണം ചെയ്യും
ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കോവിഡ് വാക്സിന്‍ എത്തിക്കാന്‍ ആഗോളവിതരണ കേന്ദ്രമാകാനൊരുങ്ങുകയാണ് അബൂദബി. ഇതിനായി രൂപീകരിച്ച ആരോഗ്യ വകുപ്പ്, ഇത്തിഹാദ് കാര്‍ഗോ, അബുദാബി സ്പോര്‍ട്സ് കമ്പനി എന്നിവ ഉള്‍പ്പെടുന്ന ഹോപ് കണ്‍സോര്‍ഷ്യം അബൂദബി വഴിയാണ് വിവിധ രാജ്യങ്ങളിലേക്ക് കോവിഡ് വാക്സിന്‍ എത്തിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളത്. അടുത്ത വര്‍ഷം അവസാനത്തോടെ 1800 കോടി ഡോസ് വാക്സിന്‍ വിവിധ രാജ്യങ്ങളിലേക്ക് അബൂദബി വഴി വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ കൽപ്പിക്കുന്നത്. നവംബറില്‍ മാത്രം 50 ലക്ഷം ഡോസ് വാക്സിന്‍ ഇത്തിഹാദ് കാര്‍ഗോ വഴി വിതരണം ചെയ്യുന്നതാണ്.
അതോടൊപ്പം തന്നെ അബൂദബി പോര്‍ട്സ് ഗ്രൂപ്പ്, റാഫിദ്, എഡിക്യൂ, താപനില നിയന്ത്രിക്കാന്‍ ആധുനിക സജ്ജീകരണങ്ങളോട് കൂടിയ കണ്ടെയ്നറുകള്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രിക്കായി വികസിപ്പിക്കുന്ന സ്വിറ്റ്സര്‍ലാന്‍ഡ് കമ്പനിയായ സ്‌കൈസെല്‍ എന്നിവയും കണ്‍സോര്‍ഷ്യത്തിലെ അംഗങ്ങളാണ്. വാക്സിന്‍ സംഭരണം, വിതരണം, ഗതാഗതം എന്നിവ ഹോപ് വഴി നിര്‍വഹിക്കുന്നതാണ്. വാക്സിന്‍ വാങ്ങി രാജ്യത്ത് എത്തിക്കുന്നത് അബൂദബി സര്‍ക്കാര്‍ പങ്കാളിത്തമുള്ള ഹോള്‍ഡിങ് കമ്ബനിയായ എഡിക്യൂവിന് കീഴിലുള്ള റാഫിദും സ്‌കൈസെല്ലും ചേര്‍ന്നാണ് എന്നാണ് റിപ്പോർട്ട്. വാക്സീനുകൾ നിശ്ചിത താപനിലയിൽ സൂക്ഷിക്കുക എന്നതാണു പ്രധാന വെല്ലുവിളി. ഇതിനായി ശീതീകരണ സംവിധാനം സജ്ജമാക്കിയിരിക്കുകയാണ്.
ഒപ്പം വാക്സിന്‍ അബൂദബിയിലെത്തിച്ച് സൂക്ഷിക്കുകയും ആവശ്യമനുസരിച്ച് വിതരണം ചെയ്യുന്നതുമാണ്. ലോകത്തിലെ മൂന്നില്‍ രണ്ട് സ്ഥലങ്ങളും അബൂദബിയില്‍ നിന്ന് നാലുമണിക്കൂര്‍ മാത്രം വിമാന യാത്രാ അകലത്തില്‍ ആയതിനാല്‍ വാക്സിന്‍ വിതരണം സുഗമമാകുമെന്ന് ഇത്തിഹാദ് ഏവിയേഷന്‍ ഗ്രൂപ്പ് സിഇഒ ടോണി ഡഗ്ലസ് പറഞ്ഞു. മാത്രമല്ല വാക്സീൻ എത്തിക്കാനും സൂക്ഷിക്കാനും ലോകോത്തര സംവിധാനവും അബുദാബിക്കുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha