മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരെ സൗദി നാടുകടത്തി; പ്രവാസികൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ, 20 മലയാളികളടക്കമുള്ള 290 ഇന്ത്യക്കാർ തിങ്കളാഴ്‌ചയാണ് നാട്ടിലെത്തിയത്
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ തുടരുന്നതിനിടെ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരെ സൗദി നാടുകടത്തിയതായി റിപ്പോർട്ട്. തൊഴിൽ, വിസ ചട്ടങ്ങൾ ലംഘിച്ച 20 മലയാളികളടക്കമുള്ള 290 ഇന്ത്യക്കാർ തിങ്കളാഴ്‌ചയാണ് നാട്ടിലെത്തിയത്. ചട്ടങ്ങൾ ലംഘിച്ച നിരവധി ഇന്ത്യക്കാർ റിയാദിൽ നിന്ന് ഉടൻ നാട്ടിലെത്തുന്നതാണ്. അടുത്ത ദിവസങ്ങളിൽ പിടിയിലായവരടക്കം 400ഓളം പേർ റിയാദിലെ പ്രത്യേക കേന്ദ്രത്തിൽ തുടരുന്നതായി അധികൃതർ വ്യക്തമാക്കി. വരും ദിവസങ്ങളിൽ ഇവർ കൂടി ഇന്ത്യയിലെത്തുന്നതാണ്. ഈ അടുത്ത കാലത്തായി നിയമലംഘനം ശ്രദ്ധയിൽ പെട്ട് പിടിയിലായ ഇന്ത്യക്കാരുടെ എണ്ണം വർധിക്കുകയാണ്. നൂറ് കണക്കിന് മലയാളികളാണ് ഇക്കൂട്ടത്തിൽ ഉള്ളത്. ഇതോടെ കോവിഡ് തുടങ്ങിയ ശേഷം സൗദിയിൽ നിന്ന് നാടുകടത്തിയ നിയമലംഘകരായ ഇന്ത്യക്കാരുടെ എണ്ണം 2971 ആയി ഉയർന്നു. സൗദി എയർലൈൻസ് വിമാനത്തിൽ ഡൽഹിയിലേക്കാണ് തിങ്കളാഴ്ച അവസാന സംഘം പോയത്. റിയാദിൽ നിന്ന് രാവിലെ 10ഒാടെ പുറപ്പെട്ട ഇവർ രാത്രിയോടെ ഡൽഹിയിലെത്തിയിരുന്നു.
അതേസമയം സംഘത്തിൽ കൂടുതൽ പേർ ഉത്തർപ്രദേശിൽ നിന്നുള്ളവരാണ്. 20 മലയാളികൾ, 11 തമിഴ്‌നാട്ടുകാർ, ആന്ധ്ര സ്വദേശികളായ 15പേർ, ബിഹാറിൽ നിന്നുള്ള 22 പേർ, 116 യുപി സ്വദേശികൾ, 54 പശ്ചിമ ബംഗാൾ സ്വദേശികൾ, രാജസ്ഥാനിൽ നിന്നുള്ള 18 പേർ എന്നിങ്ങനെയാണ് കണക്ക്. ഇവർ കൊവിഡ് മാർഗനിർദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ചാണ് ഇന്ത്യയിലെത്തിയത്.
തൊഴിൽ, വിസ ചട്ടങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്നവരെ കണ്ടെത്താൻ ആഭ്യന്തര - തൊഴിൽ മന്ത്രാലയങ്ങൾ റെയ്‌ഡ് അടക്കമുള്ള നടപടികൾ സ്വീകരിക്കുകയാണ്. ഇതിൽ തൊഴിൽ - വിസ നിയമങ്ങൾ ലംഘിക്കുന്നവരെയാണ് കൂടുതലായി പിടികൂടി മടക്കി അയക്കുന്നത്. കേരളം, ഉത്തർപ്രദേശ്, തമിഴ്‌നാട്, തെലങ്കാന, ഡൽഹി സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഇത്തരത്തിൽ കൂടുതലായി പിടിക്കപ്പെടുന്നത്.
കഴിഞ്ഞ ആറ് മാസത്തിനിടെ റിയാദ്, ജിദ്ദ എന്നീ രാജ്യങ്ങളിൽ നിന്നായി ആയിരക്കണക്കിന് ഇന്ത്യക്കാരാണ് നാടുകടത്തപ്പെട്ടത്. ഒമ്പത് സൗദി എയർലൈൻസ് വിമാനങ്ങളിലാണ് ഇത്രയും പേർ രാജ്യത്ത് എത്തിച്ചേർന്നത്.
https://www.facebook.com/Malayalivartha