ഈ മാസം 31-ന് രാജ്യം വിടണം; കടുത്ത നടപടികളുമായി യുഎഇ, മുഴുവൻ വിസാ നിയമലംഘകരും ഈമാസം അവസാനം രാജ്യം വിടണമെന്ന് ഫെഡറൽ അതോറിറ്റിയുടെ മുന്നറിയിപ്പ്
കൊറോണ വ്യാപനം അതിജീവിച്ചുകൊണ്ടിരിക്കുന്ന യുഎഇ പുതിയ രൂപത്തിലും ഭാവത്തിലും എത്തുകയാണ്. കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ ഇനി പ്രവാസികൾ പ്രതീക്ഷിക്കേണ്ട...അത്തരത്തിൽ ഒരു മുന്നറിയിപ്പാണ് പുറത്തേക്ക് വരുന്നത്. യു.എ.ഇയിൽ കഴിയുന്ന മുഴുവൻ വിസാ നിയമലംഘകരും ഈമാസം 31 ന് മുമ്പ് രാജ്യം വിടണമെന്ന് ഫെഡറൽ അതോറിറ്റി മുന്നറിയിപ്പ് നൽകുകയുണ്ടായി. പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാൻ അനുവദിച്ച പൊതുമാപ്പ് സമയം ഈമാസം അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിന്റി ആൻഡ് സിറ്റിസൻഷിപ്പാണ് മുഴുവൻ വിസാ നിയമലംഘകരും പിഴയില്ലാതെ മടങ്ങാൻ അനുവദിച്ച സമയം വിനിയോഗിക്കണമെന്ന് നിർദേശിച്ചത്. ഈവർഷം മാർച്ച് ഒന്നിന് മുമ്പ് വിസാ കാലാവധി പിന്നിട്ടവർക്കാണ് പൊതുമാപ്പ് ആനുകൂല്യം ലഭിക്കുന്നത്. റെസിഡൻസ് വിസയുടെ കാലവധി കഴിഞ്ഞും യു.എ.ഇയിൽ തങ്ങിയവർ ഡിസംബർ 31 ന് മുമ്പ് യാത്രചെയ്യാൻ കഴിയുന്ന ടിക്കറ്റുമായി വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തി നടപടി ക്രമം പൂർത്തിയാക്കേണ്ടതാണ്.
അതോടൊപ്പം തന്നെ വിസിറ്റിങ് വിസയുടെ കാലാവധി കഴിഞ്ഞ് യു.എ.ഇയിൽ തങ്ങുന്നവർ അബൂദബി, ഷാർജ, റാസൽഖൈമ വിമാനത്താവളങ്ങൾ വഴിയാണ് മടങ്ങുന്നതെങ്കിൽ ആറ് മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിലെത്തി പൊതുമാപ്പ് നടപടികൾ പൂർത്തിയാക്കണം. ദുബൈയിലെ വിമാനത്താവളങ്ങൾ വഴിയാണ് ഇവർ മടങ്ങുന്നതെങ്കിൽ നാൽപത്തിയെട്ട് മണിക്കൂർ മുമ്പ് ദുബൈ സിവിൽ ഏവിയേഷൻ സെക്യൂരിറ്റി സെന്ററിൽ റിപ്പോർട്ട് ചെയ്തിരിക്കണം. നിയമലംഘകരുടെ വിസയിലുണ്ടായിരുന്ന ആശ്രിതരും ഒരേ സമയം നാട്ടിലേക്ക് മടങ്ങണമെന്നും ഐ.സി.എ വ്യക്തമാക്കി.
https://www.facebook.com/Malayalivartha