പുതിയ മാറ്റത്തിലേക്ക് അറബ് രാഷ്ട്രങ്ങൾ; ഖത്തർ ഉപരോധം അവസാനിപ്പിക്കാനായി ഖത്തറും സൗദിയും ധാരണയാവുന്നതായി റിപ്പോർട്ട്, സൗദിക്കും യു.എ.ഇക്കും മുകളിലൂടെ ഖത്തർ വിമാനങ്ങൾക്ക് പറക്കാനുള്ള വിലക്ക് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ തുടരുന്നു
ഖത്തർ ഉപരോധം അവസാനിപ്പിക്കാനായി ഖത്തറും സൗദിയും ധാരണയാവുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തേക്ക് വരുന്നത്. അങ്ങനെ മൂന്നുവർഷത്തിലധികമായി തുടരുന്ന ഖത്തർ ഉപരോധവും അതിനെ തുടർന്നുള്ള ഗൾഫ് പ്രതിസന്ധിയും അവസാനിപ്പിക്കാനുള്ള പ്രാഥമിക ധാരണകൾക്കടുത്ത് ഇരുരാജ്യങ്ങളും എത്തിയതായി 'അൽജസീറ' റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഇതിന് മുന്നോടിയായി യു.എസ് പ്രസിഡൻറിെൻറ മുതിർന്ന ഉപദേശകൻ ജാരദ് കുഷ്നർ കഴിഞ്ഞദിവസം ജി.സി.സി രാജ്യങ്ങൾ സന്ദർശിച്ചിരുന്നത് വാർത്താപ്രാധാന്യം നേടി.
ട്രംപ് പ്രസിഡൻറ് സ്ഥാനം ഒഴിയുന്നതിന് മുമ്പുതന്നെ പ്രശ്നപരിഹാരം ഉണ്ടാവണമെന്നതിെൻറ അടിസ്ഥാനത്തിലാണിത് എന്നാണ് സൂചന. മാത്രമല്ല, ജാരദ് കുഷ്നർ ബുധനാഴ്ച ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. റിയാദിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻസൽമാനുമായും കുഷ്നർ മുൻപ് കൂടിക്കാഴ്ച നടത്തിയിരുന്നു. സൗദിക്കും യു.എ.ഇക്കും മുകളിലൂടെ ഖത്തർ വിമാനങ്ങൾക്ക് പറക്കാനുള്ള വിലക്ക് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടാണ് ചർച്ചകൾ പ്രധാനമായും നടന്നതെന്ന് യു.എസ് അധികൃതരെ ഉദ്ധരിച്ച് 'വാൾ സ്ട്രീറ്റ് ജേണൽ' റിപ്പോർട്ട് ചെയ്തിരുന്നു. ജൂണിലാണ് സൗദി, യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് രാജ്യങ്ങൾ ഖത്തറിനെതിരെ കര-വ്യോമ-കടൽ ഉപരോധം ആരംഭിച്ചത്.
അതേസമയം നിലവിൽ പരിഗണിക്കുന്ന പരിഹാര കരാറിൽ യു.എ.ഇ, ബഹ്ൈറൻ, ഈജിപ്ത് രാജ്യങ്ങൾ ഉൾപ്പെട്ടിട്ടില്ല. ഉപരോധം അവസാനിപ്പിക്കാനുള്ള സൂചന സൗദി അറേബ്യയും കഴിഞ്ഞയാഴ്ച നൽകിയിരുന്നു. അയൽരാജ്യമായ ഖത്തറുമായുള്ള പ്രശ്നങ്ങൾ അവസാനിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നാണ് സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അന്ന് വ്യക്തമാക്കിയിരുന്നത്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അടക്കമുള്ള പ്രമുഖരും സമാനപ്രസ്താവനകൾ ഈയടുത്ത് നടത്തിയിട്ടുണ്ട്. എന്നാൽ ഗൾഫ് മേഖലയിൽ മഞ്ഞുരുകുന്ന കാഴ്ച പ്രവാസികൾക്ക് കൂടുതൽ പ്രതീക്ഷയാണ് നൽകുന്നത്.
https://www.facebook.com/Malayalivartha