അഞ്ച് സ്ഥിരാംഗങ്ങളെ മറികടന്ന് ഏറ്റവും സുരക്ഷിത രാജ്യമായി സൗദി; രാത്രി കാലങ്ങളിൽ നിർഭയമായി പുറത്തിറങ്ങി നടക്കാൻ കഴിയുന്ന രാജ്യമെന്നതാണ് സൗദിയെ ഒന്നാമതെത്തിച്ചത്, മാറ്റത്തിന്റെ പുതുമുഖത്തിന് ലോകത്തിന്റെ ആദരം
സുരക്ഷയുടെ കാര്യത്തിൽ ഗൾഫ് രാഷ്ട്രങ്ങളെ വെല്ലാൻ മറ്റാരും തന്നെ ഇല്ല എന്നുപറയാം. ലോകരാഷ്ട്രങ്ങളുടെ പ്രശംസ പിടിച്ചുപറ്റിയ യുഎഇയ്ക്ക് പിന്നാലെ ഇതാ സൗദിയും. ജി20 രാജ്യങ്ങളിൽ യുഎൻ സുരക്ഷാ സമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങളെ മറികടന്ന് ഏറ്റവും സുരക്ഷിത രാജ്യമായി സൗദി അറേബ്യ ഒന്നാമതെത്തിയിരിക്കുന്നു. സുരക്ഷയുമായി ബന്ധപ്പെട്ട രാജ്യാന്തര സൂചകങ്ങൾ അനുസരിച്ചാണ് ഏറ്റവും സുരക്ഷിതമായ രാജ്യമായി സൗദി അറേബ്യയെ തിരഞ്ഞെടുത്തിരിക്കുന്നത്. മറ്റു രാജ്യങ്ങളെക്കാൾ രാത്രി കാലങ്ങളിൽ നിർഭയമായി പുറത്തിറങ്ങി നടക്കാൻ കഴിയുന്ന രാജ്യമെന്നതാണ് സൗദിയെ ഒന്നാമതെത്തിച്ചത്. പൊലീസ് സേവനത്തിൽ ജനങ്ങൾക്കുള്ള വിശ്വാസത്തിന്റെ കാര്യത്തിലും സൗദിയാണ് മുന്നിൽ നില്കൽകുന്നത്.
ഇത് സുരക്ഷയുടെ കാര്യത്തിൽ ജനങ്ങളുടെ ആത്മ വിശ്വാസവും സാമൂഹിക ക്രമമവും നിലനിർത്തുന്നതിനുള്ള പ്രധാന ഘടകം കൂടിയാകുന്നു. സംഘടിത കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിലും ക്രമസമാധാനപാലനത്തിലും സൗദി തന്നെയാണ് മുന്നിൽ. ആഗോള കോമ്പിറ്റീറ്റീവ്നെസ് റിപ്പോർട്ട് 2019, സുസ്ഥിര വികസന ലക്ഷ്യ സൂചിക 2020 എന്നിവയിൽ ഉൾപ്പെടുത്തിയ അഞ്ചു ആഗോള സുരക്ഷാ സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ റാങ്കിങ് സൗദി കരസ്ഥമാക്കിയത്.
മാത്രമല്ല, എണ്ണ ഇതര മേഖലയിലെ വളർച്ച പ്രതീക്ഷിച്ച് സൗദി സമ്പദ്‌വ്യവസ്ഥ വൈവിധ്യവത്കരിക്കാനുള്ള നടപടികളെയും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഖനന വ്യവസായത്തിന് പുറമെ പൊതു-സ്വകാര്യ മേഖലകളിൽ കൂടുതൽ നിക്ഷേപത്തിന് വേണ്ടിയുള്ള പരിശ്രമങ്ങളും ഉണ്ടാകുമെന്നും റിപ്പോട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഘടനാപരമായ പരിഷ്കാരങ്ങൾ ഏറ്റെടുക്കാനുള്ള രാജ്യത്തിന്റെ ദൃഢത, നൂതനമായ ആശയവിനിമയ സാങ്കേതികവിദ്യ, പുതുമക്ക് വേണ്ടിയുള്ള ശ്രമം എന്നിവയും റിപ്പോർട്ടിൽ പറയുന്നു. എണ്ണ ഇതര മേഖലയിലെ വളർച്ചയെ പ്രവാസികൾ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദമോദി മുന്നോട്ട് വച്ച 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിയുടെ ചുവടുപിടിച്ച് സൗദി കിരീടാവകാശി പ്രഖ്യാപിച്ച 'മേക്ക് ഇൻ സൗദി' ലക്ഷ്യം വയ്ക്കുന്നത് ഇത് തന്നെ.
https://www.facebook.com/Malayalivartha