'ഉന്നതിയില്‍ നിന്നും ദാരിദ്രത്തിന്‍റെ പടുകുഴിയില്‍ വീണതിന്‍റെ വേദന താങ്ങാനാവാതെ അയാള്‍ ആത്മഹത്യ ചെയ്തു.അതിന് ശേഷം ആ കുടുംബം അനുഭവിച്ച അല്ലെങ്കില്‍ അനുഭവിച്ചോണ്ടിരിക്കുന്ന പ്രയാസങ്ങള്‍ അയാള്‍ അറിയുന്നില്ലായിരിക്കാം...' അഷ്‌റഫ് താമരശ്ശേരി കുറിക്കുന്നു
പെട്ടെന്നുണ്ടാകുന്ന ആഘാതങ്ങൾ മനുഷ്യനെ ആത്മഹത്യയിലേക്ക് എത്തിക്കുന്നു. എന്നാൽ ആ നിമിഷം ഒന്ന് കടന്നുകഴിഞ്ഞാൽ എന്തും അതിജീവിക്കാൻ ഒരു ആത്മവിശ്വാസം ഉണ്ടാകും. എന്നാൽ ആത്മഹത്യ ചെയ്യുന്നത് മൂലം മറ്റുള്ളവർക്ക് ഉണ്ടാകുന്ന വേദന അത് പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്. അത്തരത്തിൽ ഒരു കുറിപ്പ് വ്യക്തമാക്കുകയാണ് സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;
ആത്മഹത്യക്കെതിരെ ഒട്ടനവധി പോസ്റ്റകള്‍ മുഖപുസ്തകത്തില്‍ എഴുതിയിരുന്നു.എന്നാല്‍ ഇനി ആത്മഹത്യ ചെയ്യുന്നവരെ കുറിച്ച് ഒന്നും എഴുതണ്ട എന്ന് കരുതിയിരുന്നപ്പോഴാണ്, ഭര്‍ത്താവ് ആത്മഹത്യ ചെയ്തത് മൂലം ഒരു കുടുംബം അനുഭവിക്കുന്ന വേദനയെ കുറിച്ച് ഒരു സഹോദരി എനിക്ക് ഒരു കത്തയച്ചിരുന്നു. സമ്പന്നതയിലെ ഉന്നതിയില്‍ നിന്നും ദാരിദ്രത്തിന്‍റെ പടുകുഴിയില്‍ വീണതിന്‍റെ വേദന താങ്ങാനാവാതെ അയാള്‍ ആത്മഹത്യ ചെയ്തു.അതിന് ശേഷം ആ കുടുംബം അനുഭവിച്ച അല്ലെങ്കില്‍ അനുഭവിച്ചോണ്ടിരിക്കുന്ന പ്രയാസങ്ങള്‍ അയാള്‍ അറിയുന്നില്ലായിരിക്കാം, പക്ഷെ ഒന്നുറപ്പുണ്ട് അവര്‍ അനുഭവിക്കുന്ന വേദനയില്‍ താങ്ങായി ഇന്ന് അയാളില്ല. സഹോദരിയുടെ കത്ത് വായിച്ചപ്പോള്‍ ശരിക്കും വേദന തോന്നി.നിങ്ങളുടെ പ്രതീക്ഷയില്‍ ജീവിക്കുന്ന മക്കളെയും, ഭാര്യയെയും അമ്മയെയും അച്ചനെയും കൂടുതല്‍ വേദനയിലേക്ക് തളളിവിടുകയാണ് ആത്മഹത്യ ചെയ്യുന്നത് മൂലം സംഭവിക്കുന്നത്.
സ്വന്തം ജീവിതം അവസാനിപ്പിച്ച് മറ്റുള്ളവരെ തോല്‍പിക്കാം എന്ന് കരുതുന്നവരായ വിഡ്ഢികളാണ് ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നത്.ആത്മഹത്യ കാരണം നിങ്ങളുടെ പ്രിയപ്പെട്ടവര്‍ അനുഭവിക്കുന്ന വേദന ചിന്തിച്ചിട്ടുണ്ടോ.
ഈ ലോകത്തെ ജീവിതം ശാന്തവും സ്വസ്ഥവും സന്തോഷപ്രദവും ആയിരിക്കണമെന്നാണ് , ചിലയാളുകള്‍ ചിന്തിക്കുന്നത്. അതുകൊണ്ട് തന്നെ പ്രയാസങ്ങളെയും ബുദ്ധിമുട്ടുകളെയും ജീവിതത്തില്‍ അവര്‍ പ്രതീക്ഷിക്കുന്നേയില്ല. അതിന്ന് വേണ്ടി ഒരുങ്ങാത്തതു കൊണ്ട് അതില്‍ സഹനം കൈക്കൊള്ളാനും അവര്‍ക്ക് സാധിക്കില്ല. അങ്ങനെയാണ് ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നത്. ഈ സഹോദരിയുടെ കത്തില്‍ നമ്മുക്ക് ചിന്തിക്കുവാനുളള വിഷയമുണ്ട്,നിങ്ങളുടെ സുരക്ഷിതമായ കരവലയത്തില്‍ കഴിഞ്ഞവര്‍ക്ക് ആ സുരക്ഷിതത്വം നഷ്ടപ്പട്ടു.നാഥനില്ലാത്ത അവസ്ഥ, പ്രായപൂര്‍ത്തിയായ പെണ്‍മക്കള്‍ക്ക് കാവല്‍ നഷ്ടപ്പെട്ടു.അവര്‍ നാളെ സമൂഹത്തിന്‍റെ മുന്നില്‍ എങ്ങനെ അവതരിപ്പിക്കപ്പെടും. ഓര്‍ക്കുക ആത്മഹത്യ ഒന്നിനും പരിഹാരമില്ല.
ജനിക്കുന്നതോടെ ആരംഭിച്ച് മരിക്കുന്നതോടെ അവസാനിക്കുന്ന ഒറ്റവരി കഥയല്ല ജീവിതം. മരിക്കുന്നതോടെ കഥ കഴിയുന്നില്ല. മനുഷ്യന്‍ ഒറ്റത്തടിയല്ല.സമൂഹികജീവിയാണ്. ഈ കാഴ്ചപ്പാടാണ് ജീവിതം സംബന്ധിച്ച അടിസ്ഥാന ദര്‍ശനം. ജീവിതം അര്‍ഥപൂര്‍ണമാകുന്നതും മുന്നോട്ടു ഗമിക്കാന്‍ പ്രേരിപ്പിക്കുന്നതും ഈ കാഴ്ചപ്പാടാണ്. ഈ കാഴ്ചപ്പാടിനെ അവസാനിപ്പിക്കുന്നതാണ് ആത്മഹത്യ ആരംഭിക്കുന്നത്.,വീണ്ടും ഞാന്‍ നിങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു.ദെെവം നല്‍കിയ ജീവന്‍ അത് തിരിച്ചെടുക്കുവാനുളള അവകാശം അതിന്‍റെ ഉടമസ്ഥനായ ദെെവത്തിന് മാത്രമാണ്.
എന്ന് നിങ്ങളുടെ സ്വന്തം
അഷ്റഫ് താമരശ്ശേരി
https://www.facebook.com/Malayalivartha