സൗദിയിലെ സുഹൃത്തിനാൽ വഞ്ചിക്കപ്പെട്ട് ലക്ഷങ്ങളുടെ കടക്കാരനായിത്തീർന്ന് മലയാളി; ജോലി തേടി യുഎഇയിലെത്തി, മഹാമാരിയുടെ പ്രതിസന്ധിയിൽ അകപ്പെട്ട് ദുരിതത്തിലായി
പ്രവാസലോകം പ്രതീക്ഷകളുടെ ലോകം എന്നതുപോലെ തന്നെ പ്രവാസികൾ നേരിടേണ്ടിവന്ന വഞ്ചനകളുടെ കഥകളും നാം കേട്ടിട്ടുണ്ട്. ഇപ്പോഴും നിരവധിപേരാണ് നാട്ടിൽ പോലും എത്തിച്ചേരാനാകാതെ ദുരിതങ്ങളുടെ കൈപ്പുനീർ കുടിച്ച് കഴിയുന്നത്. സൗദിയിലെ സുഹൃത്തിനാൽ വഞ്ചിക്കപ്പെട്ട് ലക്ഷങ്ങളുടെ കടക്കാരനായിത്തീർന്ന മലയാളി ജോലി തേടി യുഎഇയിലെത്തി, മഹാമാരിയുടെ പ്രതിസന്ധിയിൽ അകപ്പെട്ട് ദുരിതത്തിലായ വാർത്ത ഏറെ വേദനയോടെയാണ് പ്രവാസികൾക്ക് മുന്നിൽ പങ്കുവയ്ക്കുന്നത്. രോഗി കൂടിയായ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി എ. വിജയകുമാറാ(51)ണ് നിസഹായതയോടെയാണ് പ്രവാസി സമൂഹത്തിന് മുൻപിൽ നിൽക്കുന്നത്. നട്ടെല്ലിന് ക്ഷതമേറ്റ് നടക്കാൻ പ്രയാസമുള്ള വിജയകുമാർ 11 മാസം മുൻപാണ് നിർബന്ധിത സാഹചര്യത്തിൽ തൊഴിൽതേടി യുഎഇയിൽ എത്തിയത്. അതിന് മുൻപ് 8 വർഷം സൗദി അറേബ്യയിൽ ജോലി ചെയ്തുവരികയായിരുന്നു.
ജിസാനിൽ സിവിൽ ഫോർമാനായിരുന്ന ഇദ്ദേഹം ഒരു സുഹൃത്തുമായി ചേർന്ന് 2004ൽ ഒരു സൂപ്പർമാർക്കറ്റ് ആരംഭിക്കുകയായിരുന്നു. ഇതിനിടെയായിരുന്നു നട്ടെല്ലിന് പരുക്കേറ്റ അപകടമുണ്ടായത്. നാട്ടിലേയ്ക്ക് പോയി ചികിത്സയ്ക്ക് ശേഷം തിരിച്ചുവന്നപ്പോൾ പാർട്ണർ സുഹൃത്ത് സൂപ്പർമാർക്കറ്റ് നഷ്ടത്തിലായെന്നും 1,85,000 റിയാൽ താൻ നൽകണമെന്നും ആവശ്യപ്പെട്ടു വഞ്ചിക്കുകയായിരുന്നു. ജയിലിലാകാതിരിക്കാൻ ഈ തുക സൗദിയിലുള്ള സുഹൃത്തുക്കളിൽ നിന്നും പരിചയക്കാരിൽ നിന്നുമെല്ലാം കടം വാങ്ങി നൽകുകയും ചെയ്തു. പിന്നാലെ നാട്ടിലേയ്ക്ക് മടങ്ങി. ആകെയുണ്ടായിരുന്ന തന്റെ സ്ഥലം വിറ്റു കടം വീട്ടാൻ ശ്രമിച്ചു. പക്ഷേ, എന്നിട്ടും 18, 40,000 രൂപ ബാക്കി നൽകാനുണ്ട്.
ഇത് തിരിച്ച് നൽകാൻ സാധിക്കാതെ വരികയും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം പട്ടിണിയിലാവുകയും ചെയ്തതോടെ സ്വയം ജീവനൊടുക്കാൻ പോലും താൻ ശ്രമിച്ചതായി ഇദ്ദേഹം പറയുകയുണ്ടായി. എന്നാൽ, മക്കളുടെയും ഭാര്യയുടെയും മുഖം കണ്ടപ്പോൾ അതിന് മനസ്സുവന്നില്ല. തുടർന്നാണ് സുഹൃത്ത് നൽകിയ സന്ദർശക വീസയിൽ ഈ വർഷം ജനുവരി 30ന് യുഎഇയിലേയ്ക്ക് തിരിച്ചു. ഒരു ജോലിക്ക് വേണ്ടി മുട്ടാത്ത കമ്പനികൾ ഒന്നുംതന്നെയില്ല. എന്നാൽ, പ്രായവും നട്ടെല്ലിനേറ്റ പരുക്കും തടസ്സമായി മാറി. പ്രമേഹം, രക്തസമ്മർദം എന്നിവയും വിജയകുമാറിനെ അലട്ടുന്ന പ്രശ്നങ്ങളാണ്.
മാത്രമല്ല പരിചയക്കാരുടെ സഹായത്താൽ ജോലി അന്വേഷിച്ചു നടക്കവേയാണ് കോവിഡ്19 വ്യാപകമായി. ഇതോടെ തൊഴിലന്വേഷണവും തടസ്സപെട്ടു. നാട്ടിലേയ്ക്ക് തിരിച്ചുപോകാൻ ശ്രമിച്ചെങ്കിലും വിമാന ടിക്കറ്റെടുക്കാൻ പോലും കൈയിൽ പണമില്ലാത്ത അവസ്ഥ. വൻ കടബാധ്യത തീർക്കാൻ 5 ലക്ഷം സുഹൃത്തിനോട് കടം വാങ്ങിയിരുന്നു. അദ്ദേഹത്തിന്റെ മകളുടെ വിവാഹം ഇൗ മാസം 9നാണ്. അത് തിരിച്ചു നൽകിയില്ലെങ്കിൽ വൻ പ്രതിസന്ധിയിലായിപ്പോകുന്നതാണ്. നാട്ടിൽ സഹായിക്കാനായി ആരുമില്ല. ആയതിനാൽ തന്നെ പ്രവാസി സമൂഹത്തിലാണ് പ്രതീക്ഷ. താത്പര്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പർ– +971 55879 4008.
https://www.facebook.com/Malayalivartha