പ്രവാസികൾക്ക് മുന്നറിയിപ്പ് നൽകി യുഎഇ; കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്നവരെയും അനധികൃതമായി രാജ്യത്ത് തുടരുന്നവരെയും ജോലിക്ക് എടുക്കരുതെന്ന് സർക്കാർ, നിർദേശങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ റെയ്‌ഡ് ഉൾപ്പെടെയുള്ള നടപടികൾ തുടരുന്നു
കൊറോണ വ്യാപനത്തിന് പിന്നാലെ നിയന്ത്രണങ്ങൾ കടുപ്പിച്ച് യുഎഇ. കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്നവരെയും അനധികൃതമായി രാജ്യത്ത് തുടരുന്നവരെയും ജോലിക്ക് എടുക്കരുതെന്ന് സർക്കാർ വ്യക്തമാക്കി. മാർച്ച് 1നു മൂൻപ് വീസാ കാലാവധി കഴിഞ്ഞവരാണ് ഈ മാസം 31നു മുൻപ് യുഎഇ വിടണമെന്ന് ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ് (ഐസിഎ) അറിയിച്ചത്. നിയമലംഘകർക്കു ശിക്ഷ കൂടാതെ രാജ്യം വിടാൻ നൽകിയ ആനുകൂല്യം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും അഭ്യർഥിച്ചു.
ജനുവരി ഒന്നു മുതൽ പരിശോധന ശക്തമാക്കുന്നതാണ്. പിടിക്കപ്പെടുന്നവർക്കെതിരെ പിഴ ഉൾപ്പെടെയുള്ള നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. നിർദേശം അവഗണിച്ച് അനധികൃത താമസക്കാരെ ജോലിക്കെടുത്താൽ ഏറ്റവും കുറഞ്ഞത് 50,000 മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴ നൽകേണ്ടിവരുന്നതാണ്. മാത്രമല്ല നിർദേശങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ റെയ്‌ഡ് ഉൾപ്പെടെയുള്ള നടപടികൾ തുടരും. നിയമങ്ങൾ ലംഘിക്കുന്നത് രാജ്യ സുരക്ഷയെ ബാധിക്കുന്നതിന് തുല്യമാണെന്നും അധികൃതർ പറഞ്ഞു. വിവരങ്ങൾക്ക്: 800 453 എന്ന നമ്പറിൽ ബന്ധപ്പെടുക.
നടപടികൾ ഇങ്ങനെ:
വീസാ നിയമലംഘകരുടെ സ്പോൺസർഷിപ്പിൽ ആശ്രിതരുണ്ടെങ്കിൽ അവരും യഥാസമയം രാജ്യം വിടേണ്ടതാണ്.
നിക്ഷേപകരോ ഏതെങ്കിലും സ്ഥാപനത്തിന്റെ ബിസിനസ് പങ്കാളികളോ ആണെങ്കിൽ നിയമപരമായ നടപടികളും കേസുകളും പൂർത്തിയാക്കിയാലേ രാജ്യം വിടാൻ സാധിക്കുകയുള്ളു.
മാർച്ച് ഒന്നിനു മുൻപ് സന്ദർശക, ടൂറിസ്റ്റ് വീസകളിൽ യുഎഇയിൽ എത്തുകയും കോവിഡ് മൂലം രാജ്യാന്തര വിമാന സർവീസ് നിർത്തലാക്കിയതോടെ മടങ്ങാൻ കഴിയാതിരുന്നവർക്ക് പിഴ കൂടാതെ ഡിസംബർ 31നകം രാജ്യം വിടാൻ സാധിക്കും.
അബുദാബി, ഷാർജ, റാസൽഖൈമ വിമാനത്താവളം വഴി പോകുന്നവർ വിമാന ടിക്കറ്റും പാസ്പോർട്ടുമായി 6 മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ എത്തി നടപടി പൂർത്തിയാക്കേണ്ടതാണ്. ദുബായ്, അൽമക്തൂം രാജ്യാന്തര വിമാനത്താവളം വഴിയാണ് പോകുന്നതെങ്കിൽ വിമാനത്താവളത്തിലെ ദുബായ് സിവിൽ എവിയേഷൻ സെക്യൂരിറ്റി സെന്ററിൽ യാത്രയ്ക്കു 48 മണിക്കൂർ മുൻപ് റിപ്പോർട്ട് ചെയ്യേണ്ടതാണ്.
മാത്രമല്ല റസിഡൻസ് വീസാ കാലാവധി കഴിഞ്ഞവർ നിശ്ചിത ദിവസം 4 മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ എത്തണം.
https://www.facebook.com/Malayalivartha