പ്രവാസലോകത്തെ കണ്ണീർക്കാഴ്ചകൾ; ഞെട്ടിക്കുന്ന കഥകൾ പുറത്ത്, വീസാ ഏജന്റുമാരുടെ ചതിയിൽപ്പെട്ടു ദുരിതമനുഭവിച്ച യുവതി രക്ഷപ്പെട്ടു, മാസങ്ങളായി കുടുങ്ങിക്കിടക്കുന്നത് നിരവധി യുവതികൾ, കുറേ നാൾ പീഡിപ്പിച്ച ശേഷം നാട്ടിലേയ്ക്ക് കയറ്റിയയക്കുകയും ചെയ്യുന്നതാണ് രീതി
എത്രതന്നെ മുന്നറിയിപ്പ് നൽകിയാലും തട്ടിപ്പിന് ഇരയാകുന്ന പ്രവാസികളുടെ എണ്ണം കൂടുകയാണ്. ചിലർ രക്ഷപ്പെടുമ്പോൾ മാത്രമാണ് പല കഥകളും പുറത്തേക്ക് വരുന്നത്. നിലവിൽ ഒത്തിരിയേറെ പ്രവാസികൾ ആരോരും അറിയാതെ കുടുങ്ങിക്കിടക്കുകയാണ്. വീസാ തട്ടിപ്പുകാരായ ഏജന്റിന്റെ വലയിൽ നിന്ന് ഒരു മലയാളി യുവതി കൂടി രക്ഷപ്പെടുകയുണ്ടായി. തന്നെ പോലെ മലയാളികളടക്കം ഒട്ടേറെ പേർ അജ്മാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വീസാ ഏജന്റുമാരുടെ ചതിയിൽപ്പെട്ടു ദുരിതമനുഭവിക്കുകയാണെന്ന് ഇൗ യുവതി വെളിപ്പെടുത്തി. സാമൂഹിക പ്രവർത്തകരാണ് യുവതിക്ക് ഇപ്പോൾ അഭയം നൽകിയിരിക്കുന്നത്. ഇവരെ ഇന്ത്യൻ കോൺസുലേറ്റ് വഴി നാട്ടിലേയ്ക്ക് തിരിച്ചയക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.
മികച്ച ശമ്പളം വാഗ്ദാനം ചെയ്താണ് കേരളത്തിൽ നിന്നടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് യുവതികളെ യുഎഇയിലെത്തിക്കുന്നതായുള്ള റിപോർട്ടുകൾ പലതവണ പുറത്ത് വന്നതാണ്. ഇന്ത്യയിലും യുഎഇയിലും വ്യാപിച്ചുകിടക്കുന്ന ജോലി തട്ടിപ്പ് സംഘമാണ് ഇതിനുപിന്നിൽ പ്രവർത്തിക്കുന്നത്. ഇവിടെ എത്തിച്ചാൽ മുറിയിൽ പൂട്ടിയിടുകയും ഭക്ഷണം പോലും നൽകാതെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയുമാണ് പതിവെന്ന് ഇവർ പറയുകയുണ്ടായി. നാട്ടിലെ ഏജന്റിന് വൻ തുക നൽകിയാണ് എല്ലാവരും സന്ദർശക വീസയിൽ ഇവിടേക്ക് എത്തുന്നത്.
അതോടപ്പം തന്നെ വിദ്യാഭ്യാസമില്ലാത്തവരോട് തൊഴിൽ വീസയാണെന്ന് കള്ളം പറഞ്ഞ് വൻതുക വാങ്ങിച്ച് സന്ദർശക വീസയിൽ കൊണ്ടുവരുകയാണ് പതിവ് രീതി. എത്തിയ ശേഷം പാസ്പോർട്ട് ഏജന്‍റ് പിടിച്ചുവയ്ക്കുന്നതിനാൽ മറ്റൊന്നും ചെയ്യാനാകാതെയാകുന്നു. ഇത്തരത്തിൽ ഒട്ടേറെ പേർ അജ്മാനിലെ പല ഭാഗങ്ങളിലുള്ള ഏജന്റുമാരുടെ കുടുസ്സുമുറികളിൽ കണ്ണീർ വാർത്തു കഴിയുകയാണ്. ഇവരിൽ പലരുടെയം വീസാകാലാവധി കഴിഞ്ഞതിനാൽ നാട്ടിലേയ്ക്ക് മടങ്ങുമ്പോൾ വലിയ നിയമക്കുരുക്കുകളും ഇവരെ കാത്തിരിക്കുന്നു. കുറേ നാൾ പീഡിപ്പിച്ച ശേഷം നാട്ടിലേയ്ക്ക് കയറ്റിയയക്കുകയും ചെയ്യുന്നതായാണ് യുവതി വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha